ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി രക്ഷിതാക്കളോടെങ്കിലും നീതിപാലിക്കണം-യു.പി.പി

മനാമ: പ്രതി സന്ധി ഘട്ടങ്ങളിലൊന്നും ഫലപ്രദമായ തീരുമാനങ്ങളോ പ്രതിവിധികളോ എടുക്കാനാവാത്ത ഇന്ത്യൻ സ്കൂൾ ചെയർമാനും ഭരണസമിതിയും രക്ഷിതാക്കളോടെങ്കിലും നീതിപാലിക്കണമെന്ന് യു.പി.പി ആവശ്യപ്പെട്ടു. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഫീസ് കുടിശ്ശികയുള്ള വിദ്യാര്‍ത്ഥികളെ മുഴുവന്‍ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്നും പകരം പുതിയ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കുമെന്നും ചൂണ്ടി കാണിച്ച് ഈയിടെ രക്ഷിതാക്കൾക്ക് അയച്ച സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയാണ് യു.പി.പി രംഗത്തെത്തിയത്.

രക്ഷിതാക്കള്‍ക്കും സ്കൂളിനും ഗുണപരമായ ഒരു തീരുമാനവും എടുക്കാനാവാതെ വെറുതെ ഒരു ഭരണസമിതിയെന്തിനാണെന്നും, കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തോളമായി സ്കൂളിനെ ഭരിക്കുന്ന ഈ സംഘത്തിനാണ് ഫീസ് കുടിശ്ശിക ഇത്രയേറെ ഇരട്ടിച്ചതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തമെന്നും യു.പി.പി പത്രകുറിപ്പിലൂടെ ആരോപിച്ചു. പത്ത് വര്‍ഷത്തിലേറെയായി പരീക്ഷകള്‍ കഴിയുമ്പോൾ തന്നെ ഫീസടച്ച് തീര്‍ക്കാതെ കുട്ടികള്‍ക്ക് റിസല്‍ട്ടോ, അടുത്ത ക്ലാസുകളിലേക്ക് സ്ഥാന കയറ്റമോ ഈ ഭരണസമിതി നല്‍കാറില്ല. എന്നിട്ടും എങ്ങിനെയാണ് ഇത്രയേറെ തുക ബാക്കിയാവുന്നതെന്നും കൃത്യമായി ഫീസ് അടച്ച് കുട്ടികളെ പഠിപ്പിക്കുന്ന രക്ഷിതാക്കളോട് സ്കൂൾ അധികൃതർ വ്യക്തമാക്കേണ്ടതുണ്ട്.

ഓരോ മാസവും കൃത്യമായി രക്ഷിതാക്കളില്‍ നിന്നും നിര്‍ബന്ധമായി ഫീസുകള്‍ പിരിച്ചെടുക്കാന്‍ ശ്രമിക്കാത്ത ബന്ധപ്പെട്ടവരുടെ ആലസ്യവും സ്വന്തം കഴിവില്ലായ്മയും ചില കുതന്ത്രങ്ങളുമാണ് വലിയ ബുദ്ധിമുട്ടുകളില്ലാതെ ഫീസടക്കാന്‍ കഴിയുമായിരുന്ന രക്ഷിതാക്കളെ പോലും ഫീസ് കുടിശ്ശികയെന്ന പേരില്‍ ഇത്ര വലിയ ബാധ്യതയിലേക്ക് തള്ളിവിട്ടതെന്നും യു.പി.പി ആരോപിച്ചു.

രക്ഷിതാക്കള്‍ തെരഞ്ഞെടുത്ത ഒരു ഭരണസമിതിയെന്ന രീതിയില്‍ അവരുടെ പ്രശ്നങ്ങള്‍ സുതാര്യമായി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്കും സാധ്യതകള്‍ക്കും വഴിയൊരുക്കണമെന്നും അല്ലാത്ത പക്ഷം ബന്ധപ്പെട്ടവര്‍ തൽ സ്ഥാനങ്ങളില്‍ നിന്ന് രാജി വെച്ചൊഴിഞ്ഞ് പ്രശ്നം പരിഹരിക്കാന്‍ ഇച്ചാശക്തിയും കഴിവുമുള്ളവര്‍ക്ക് അതിനുള്ള വഴിയൊരുക്കി കൊടുക്കുകയാണ് വേണ്ടതെന്നും യു.പി.പി ആവശ്യപ്പെട്ടു. യു.പി.പിയും രക്ഷിതാക്കളും നിരന്തരം ആവശ്യപ്പെട്ടതനുസരിച്ച് ഉപയോഗിക്കാത്ത കഴിഞ്ഞ രണ്ട് മാസത്തെ ട്രാന്‍സ്പോര്‍ട്ട് ഫീസ് ഒഴിവാക്കിയ തീരുമാനത്തെ യു.പി.പി സ്വാഗതം ചെയ്തു.

Tags:    
News Summary - Indian School Governing Body should at least be fair to parents - UPP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.