ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ്ഗാഹിൽ നിന്ന്്്, ഈദ്ഗാഹിൽ സഈദ് റമദാൻ നദ്വി ഖുതുബ നിർവഹിക്കുന്നു
മനാമ: സുന്നീ ഔഖാഫിന്റെ അംഗീകാരത്തോടെ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ്ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കനത്ത ചൂട് കാരണം പ്രതികൂല കാലാവസ്ഥയായിട്ടും അതിരാവിലെ മുതൽ ഈദ്ഗാഹിലേക്ക് തക്ബീർ ധ്വനികളുമായി ജനങ്ങളുടെ ഒഴുക്കായിരുന്നു. മലയാളി സമൂഹത്തിന് വർഷങ്ങളായി തുടര്‍ന്നുവരുന്ന ഈദ്ഗാഹില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബങ്ങളും പെരുന്നാള്‍ സന്തോഷങ്ങള്‍ കൈമാറാനെത്തി. പണ്ഡിതനും വാഗ്മിയുമായ സഈദ് റമദാൻ നദ്വി നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി.
ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗനിര്‍ഭരമായ ജീവിതമാണ് ബലിപെരുന്നാളില്‍ അനുസ്മരിക്കുന്നതെന്നും അദ്ദേഹത്തിന്റെ മാതൃക പിന്തുടര്ന്ന് ജീവിക്കാന്‍ കടപ്പെട്ടവരാണ് ഇസ്ലാമിക സമൂഹമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജീവിതത്തില്‍ തനിക്ക് പ്രിയപ്പെട്ടതൊക്കെയും ദൈവികമാര്‍ഗത്തില്‍ ബലിയര്‍പ്പിക്കാന്‍ അദ്ദേഹം സന്നദ്ധനായി. ആ സമര്പ്പണമനസ്സിന്റെ അടിസ്ഥാനത്തിലാണ് ദൈവത്തിന്റെ കൂട്ടുകാരന് എന്ന പ്രത്യേക പദവി ഇബ്രാഹീം നബിക്ക് ലഭിച്ചത്. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാസംഗമം മനുഷ്യന് സ്വയം തിരിച്ചറിവ് നേടാനുള്ള മാർഗംകൂടിയാണ്.
പ്രവാചകന്റെ അറഫ പ്രസംഗം മാനവികതയുടെ പ്രഖ്യാപനവും പൈശാചികതയുടെ നിരാകരണവുമായിരുന്നു. മനുഷ്യനെ ഒന്നായിക്കാണാനും ഉച്ച നീചത്വങ്ങൾ ഇല്ലായ്മ ചെയ്യാനും മനുഷ്യന്റെ ജീവനും അഭിമാനത്തിനും പവിത്രത കൽപിക്കാനും പ്രവാചകൻ ആഹ്വാനംചെയ്തു. അക്രമവും അനീതിയും കൊലയും നിർബാധം തുടരുന്ന ഇക്കാലത്ത് മനുഷ്യനെ തിരിച്ചറിയണമെന്ന സന്ദേശം അറഫ നൽകുന്നു.
പലിശയുടെയും കുടിപ്പകയുടെയും കരാളത അവസാനിപ്പിച്ചതായി പ്രവാചകൻ പ്രഖ്യാപിച്ചു. സ്ത്രീകളെ ആദരിക്കാനും അവരുടെ അവകാശങ്ങൾ വകവെച്ചുകൊടുക്കാനും അദ്ദേഹം ശക്തമായി ഉദ്ബോധനം നൽകി. ഹജ്ജിനായി മക്കയിലെത്തുന്ന വിശ്വാസികൾ അറഫയിലെയും ഇബ്രാഹീം നബി കുടുംബത്തിന്റെയും വശ്യമായ സന്ദേശങ്ങൾ ആവാഹിച്ചാണ് മടങ്ങുന്നത്. ലോകത്തിന് ആ സന്ദേശം പ്രസരണം ചെയ്യേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവർകൂടിയാണ് വിശ്വാസികളെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ജാസിർ പി.പി, അനീസ് വി.കെ. മിൻഹാജ്, ജുനൈദ്, ലത്തീഫ് കടമേരി, എ.എം. ഷാനവാസ്, സുബൈർ എം.എം, യൂനുസ് രാജ്, സമീര്‍ ഹസന്, ഫാറൂഖ് വി.പി, അബ്ദുൽ ഹഖ്, മൂസ കെ. ഹസൻ, സജീർ ഇരിക്കൂർ, റിസ്വാൻ, അൽത്താഫ്, സിറാജ്, ഫായിസ്, അനീസ്, തംജീദ്, റിയാസ്, അൻസാർ, നബീൽ, അസ്ലം, സലീൽ, അഹദ്, സഫീർ, ഹാസിൻ, തസ്നീം, റാഷിക്, സിയാദ്, മുഹമദ് ഷാജി, അഹമ്മദ് റഫീഖ്, മൊയ്തു, സാജിദ സലീം, റഷീദ സുബൈർ, നദീറ ഷാജി തുടങ്ങിയവർ ഈദ്ഗാഹ് ഒരുക്കങ്ങൾക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.