മനാമ: യു.എ.ഇ ഹബ്ഷാൻ ഗ്യാസ് സൗകര്യത്തിനും ബാബ് ഫീൽഡിനും നേരെ ഇറാൻ നടത്തിയ ഭീകരാക്രമണത്തെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ഗുരുതരമായ പ്രകോപനമാണ് ഈ ആക്രമണമെന്ന് മന്ത്രാലയം വിശേഷിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽപക്ക മര്യാദകളുടെയും നഗ്നമായ ലംഘനമാണിതെന്നും ബഹ്‌റൈൻ ചൂണ്ടിക്കാട്ടി. കൂടാതെ, ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിനെ റസല്യൂഷൻ 2817ന്‍റെ ലംഘനം കൂടിയാണിതെന്ന് പ്രസ്താവനയിൽ പറയുന്നു. രാജ്യത്തിന്‍റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ യു.എ.ഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈൻ പൂർണ പിന്തുണയും പ്രഖ്യാപിച്ചു.
മേഖലയിലെ സമാധാനവും ഊർജ്ജ കേന്ദ്രങ്ങളുടെ സുരക്ഷയും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം, പ്രത്യേകിച്ച് യു.എൻ സുരക്ഷാ കൗൺസിൽ, ഉടനടി ഇടപെടണമെന്ന് ബഹ്‌റൈൻ ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷയ്ക്കും സിവിലിയൻ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനുമായി ഇത്തരം ശത്രുതാപരമായ നീക്കങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.