കിടപ്പിലായ ബഹ്റൈൻ പൗരന്‍റെ പണം തട്ടിയ ഇന്ത്യൻ നഴ്‌സിന് 10 വർഷം തടവ്

മനാമ: താൻ പരിചരിച്ചിരുന്ന 79 വയസ്സുകാരനായ ബഹ്‌റൈൻ പൗരന്‍റെ ബാങ്ക് അക്കൗണ്ടിൽനിന്നും 26,000 ദീനാറോളം മോഷ്ടിച്ച ഇന്ത്യൻ നഴ്‌സിന് കോടതി പത്ത് വർഷം തടവ് വിധിച്ചു. ശിക്ഷ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്താനും ഹൈ ക്രിമിനൽ കോടതി ഉത്തരവിട്ടു. കൂടാതെ 5,000 ബഹ്‌റൈൻ ദീനാർ പിഴയും വിധിച്ചിട്ടുണ്ട്. ശ്വാസനാളത്തിലെ ശസ്ത്രക്രിയയെത്തുടർന്ന് സംസാരിക്കാനോ ചലിക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു വൃദ്ധൻ. ഈ സാഹചര്യം മുതലെടുത്ത 30 വയസ്സുകാരിയായ നഴ്‌സ്, ഇദ്ദേഹത്തിന്‍റെ മൊബൈൽ ഫോൺ കൈക്കലാക്കി ഓൺലൈൻ ബാങ്കിങ് ആപ് വഴി സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു.

ഒൻപത് തവണകളായി ആകെ 25,750 ദീനാറാണ് ഇവർ തട്ടിയെടുത്തത്. ഈ പണം പിന്നീട് മണി ട്രാൻസ്ഫർ സർവിസ് വഴി ഇന്ത്യയിലെ കടങ്ങൾ വീട്ടാനായി അയച്ചു.

2025 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പിതാവിന്‍റെ അക്കൗണ്ടിൽനിന്ന് വൻതുക നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട മകൻ നടത്തിയ അന്വേഷണമാണ് നഴ്‌സിനെ കുടുക്കിയത്. പണം പോയത് നഴ്‌സിന്‍റെ അക്കൗണ്ടിലേക്കാണെന്ന് മകൻ കണ്ടെത്തുകയായിരുന്നു.

തട്ടിപ്പ് പുറത്തായപ്പോൾ താൻ എടുത്ത തുകയുടെ 14 ശതമാനത്തിൽ താഴെ മാത്രം വരുന്ന 3,500 ദീനാർ ഇവർ തിരികെ നൽകി. ബാക്കി തുക കടം വീട്ടാൻ ഉപയോഗിച്ചതായാണ് ഇവർ മൊഴി നൽകിയത്.

രോഗിയുടെ ശാരീരികാവസ്ഥയെ നഴ്‌സ് ചൂഷണം ചെയ്തതായി പ്രൊസിക്യൂഷൻ കുറ്റപ്പെടുത്തി. വെന്‍റിലേറ്റർ നോക്കാനും മരുന്നുകൾ നൽകാനുമായി പ്രതിമാസം 300 ദീനാർ ശമ്പളത്തിലാണ് ഇവരെ നിയമിച്ചിരുന്നത്. ഇന്ത്യയിലേക്ക് അയച്ച പണം തിരികെ ലഭിക്കുന്നതിനായി ഇന്ത്യൻ അധികൃതരുടെ സഹായം തേടിയെങ്കിലും നിലവിൽ അതിൽ പുരോഗതി ഉണ്ടായിട്ടില്ല. ചികിത്സയിലുള്ള പിതാവിന് പോലീസിനോട് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് മകൻ കോടതിയെ ബോധിപ്പിച്ചു. ചോദ്യം ചെയ്യലിൽ നഴ്‌സ് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Tags:    
News Summary - Indian nurse gets 10 years in prison for swindling money from bedridden Bahraini citizen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.