ഇന്ത്യന്‍ സ്കൂള്‍ വിവിധ തലങ്ങളില്‍ മുന്നേറിയെന്ന് ഭരണസമിതി

മനാമ: നിലവിലുള്ള ഭരണസമിതിയുടെ കീഴില്‍ ഇന്ത്യന്‍ സ്കൂള്‍ സമസ്ത മേഖലയിലും പുരോഗതി കൈവരിച്ചതായി സ്കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 25ന്  റിഫ കാമ്പസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്കൂള്‍ വാര്‍ഷിക പൊതുയോഗത്തിന് മുന്നോടിയായാണ് വാര്‍ത്താസമ്മേളനം നടത്തിയത്. എല്ലാ രക്ഷിതാക്കളും പൊതുയോഗത്തില്‍ പങ്കെടുക്കണമെന്ന് ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ അഭ്യര്‍ഥിച്ചു. ഒരുവര്‍ഷം കൂടി ഭരണകാലാവധിയുള്ള കമ്മിറ്റി ബഹുവിധ പ്രവര്‍ത്തനങ്ങള്‍ സ്കൂളിന്‍െറ പുരോഗതിക്കായി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 
പ്രതികൂല സാഹചര്യത്തിലാണ് ഈ കമ്മിറ്റി ചുമതലയേറ്റതെങ്കിലും രണ്ടുവര്‍ഷം കൊണ്ട് പാഠ്യ-പാഠ്യേതര മേഖലകളില്‍ വലിയ മുന്നേറ്റം നേടുവാനായി. മുന്‍ കമ്മിറ്റി അധികാരമൊഴിയുന്ന വേളയില്‍ സാമ്പത്തിക രംഗത്തും അക്കാദമിക രംഗത്തും സ്കൂള്‍ തകര്‍ന്ന നിലയിലായിരുന്നു. ആ അവസ്ഥക്ക് മാറ്റം വരുത്താന്‍  ഈ കമ്മിറ്റിക്ക് കഴിഞ്ഞു. 
അധ്യാപകരുടെ നിലവാരപരിശോധനക്കായി ഓഡിറ്റിങ് നടത്തി. അവരുടെ കഴിവ് ഉയര്‍ത്തുന്നതിനായി ശില്‍പശാലകള്‍ സംഘടിപ്പിച്ചു.  ഇംഗ്ളിഷ് പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിനായി ബ്രിട്ടിഷ് കൗണ്‍സിലുമായി ചേര്‍ന്ന് പരിശീലന പരിപാടി നടത്തി. ഇത്തരം ഇടപെടലുകള്‍ അക്കാദമിക രംഗത്ത് മുന്നേറാന്‍ സഹായകമായി. ക്ളാസുകള്‍ ആധുനികവത്കരിക്കുന്നതിന്‍െറ ഭാഗമായി ഡിജിറ്റല്‍ ക്ളാസ് റൂമുകള്‍ ആരംഭിക്കാനുള്ളപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്.ഇത്തരം വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നതില്‍ ഫണ്ടിന്‍െറ അഭാവം വലിയ പ്രശ്നമായി നിലനില്‍ക്കുകയാണ്. റിഫ കാമ്പസിന്‍െറ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് പുതിയ പ്രിന്‍സിപ്പലിനെയും വൈസ് പ്രിന്‍സിപ്പലിനെയും നിയമിച്ചു. 13,000 കുട്ടികള്‍ പഠിക്കുന്ന കാമ്പസില്‍ ഒരു പ്രിന്‍സിപ്പല്‍ മാത്രം മതിയെന്ന ചിലരുടെ വാദം അസംബന്ധമാണ്. റിഫ കാമ്പസില്‍ പുതിയ കളി സ്ഥലം തുടങ്ങി. 
വിവിധ പ്രവേശന പരീക്ഷകളുടെ പരിശീലനത്തിനായി വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ അനുമതിയോടെ എന്‍ട്രന്‍സ് കോച്ചിങ് അക്കാദമി ആരംഭിച്ചത് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമായി.  പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ശനിയാഴ്ചകളില്‍ വാഹനസൗകര്യം ഉള്‍പ്പടെ നല്‍കി നടത്തുന്ന പ്രസ്തുത പരിശീലനംമൂലം വിജയശതമാനം ഗണ്യമായി ഉയര്‍ന്നു. വിദ്യാര്‍ഥികള്‍ക്കും സ്കൂളിനും ഗുണകരമാകുന്ന വിവിധ പദ്ധതികള്‍ക്കുവേണ്ടി അധ്യാപകര്‍ നടത്തുന്ന കഠിനാധ്വാനം പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുവെന്ന് പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി പറഞ്ഞു. യോഗ്യരായ അധ്യാപകര്‍ക്ക് കൃത്യമായി പ്രമോഷന്‍ നല്‍കിയിട്ടുണ്ട്. ഇന്‍ക്രിമെന്‍റും നല്‍കി. മറിച്ചുള്ള പ്രചാരണങ്ങള്‍ അവാസ്തവമാണ്. 
സ്കൂള്‍ വെബ്സൈറ്റ് പരിഷ്കരിച്ചു. പഠനക്കുറിപ്പുകള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനുള്ള വിപുലമായ ഡാറ്റാബെയ്സ് തയാറകുന്നുണ്ട്.ഐ.ടി.വിഭാഗത്തിന്‍െറ ആധുനികവത്കരണം അവസാനഘട്ടത്തിലാണ്. ഉടന്‍ തന്നെ ‘ഐ.എസ്.ബി പാരന്‍റ് പോര്‍ടല്‍’  വെബ്സൈറ്റ് വഴിയും, സ്മാര്‍ട്ഫോണ്‍ ആപ് വഴിയും ലഭ്യമാക്കും. ടെണ്ടര്‍ നടപടികള്‍ സുതാര്യമാക്കുകയും അറ്റകുറ്റപണികള്‍ക്ക് പുറംകരാറുകള്‍ പരമാവധി ഒഴിവാക്കുകയും ചെയ്തതിനാല്‍ ചെലവ് കുറക്കാന്‍ സാധിച്ചു. വാഹന സൗകര്യം കൂടുതല്‍ കാര്യക്ഷമമാക്കിയ വര്‍ഷമാണ് കടന്നുപോയത്.
സ്പോര്‍ട്സ് അക്കാദമിക്ക് ഈയിടെ ലഭിച്ച മന്ത്രാലയ അനുമതി വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടും. റിഫ കാമ്പസില്‍ ജൂനിയര്‍ ബാന്‍റ് ആരംഭിച്ചു. ഭാരത് സ്കൗട് ആന്‍ഡ് ഗൈഡ്സ്,  കബ്സ് ആന്‍റ് ബുള്‍ബുള്‍ എന്നിവ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍െറ അനുമതിയോടെ നടപ്പാക്കി. 600ല്‍പരം കുട്ടികളാണ് ഇതിന്‍െറ ഭാഗമാകുന്നത്. 
സ്കൂളിന്‍െറ ചരിത്രത്തിലെ ഏറ്റവും മികച്ച ഫെയര്‍ നടത്താന്‍ കഴിഞ്ഞു. ഇതുവഴി 159000ദിനാര്‍ ലഭിച്ചു. ഇത് സര്‍വകാല റെക്കാഡ് ആണ്. ഇതില്‍ 95ശതമാനവും പിരിച്ചെടുത്തു.
സ്കൂളിന്‍െറ സാമ്പത്തികനില കണക്കിലെടുത്ത് കഴിഞ്ഞ ജനറല്‍ ബോഡിയില്‍ നടന്ന ഗഹനമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഫീസ് കൂട്ടാന്‍ നിര്‍ദേശിച്ചത്. മന്ത്രാലയത്തിന്‍െറ അനുമതിയോടെയാണ് ഇത് നടപ്പാക്കിത്. ഈ വാര്‍ഷിക ജനറല്‍ബോഡിയില്‍ ഫീസ് വര്‍ധന അജണ്ടയിലില്ളെന്ന് അംഗങ്ങള്‍ പറഞ്ഞു.
എന്നാല്‍, അടുത്ത അക്കാദമിക വര്‍ഷം ഫീസ് വര്‍ധനക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, ഫെയറും ഫീസും മാത്രമാണ് സ്കൂളിന്‍െറ വരുമാനമാര്‍ഗമെന്നും സ്കൂളിന് വലിയ വരുമാന കമ്മിയുണ്ടെന്നുമാണ് അംഗങ്ങള്‍ മറുപടി പറഞ്ഞത്. 
സ്കൂളിന്‍െറ വികസനത്തിനും നടത്തിപ്പിനുമായി ക്രിയാത്മക വിമര്‍ശനം നടത്താന്‍ പ്രതിപക്ഷത്തിന് സാധിച്ചില്ളെന്ന് അംഗങ്ങള്‍ ആരോപിച്ചു.   പ്രതിപക്ഷം പല ഗ്രൂപ്പുകളായി തിരിയുകയും ദുരാരോപണങ്ങള്‍ അഴിച്ചുവിട്ട് സ്കൂളിന്‍െറ സല്‍പ്പേരിന് കളങ്കമുണ്ടാക്കുകയുമാണ് ചെയ്തത്.
കൃത്യമായ ദിശാബോധവുമായാണ് ഈ ഭരണസമിതി പ്രവര്‍ത്തിക്കുന്നത്. അര്‍ഥമില്ലാത്ത വിമര്‍ശനങ്ങള്‍ വഴി ഭരണസമിതിയെ പിന്തിരിപ്പിക്കാനാകില്ല.  
അനാവശ്യമായ എല്ലാ ചെലവുകളും ധൂര്‍ത്തും വെട്ടിക്കുറക്കാന്‍ ഈ ഭരണസമിതിക്കായിട്ടുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളിലും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്‍െറയും പിന്തുണയുണ്ടാകണമെന്ന് ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു. അടുത്ത തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങളാകാം ഇപ്പോള്‍ പ്രതിപക്ഷ ഗ്രൂപ്പുകളില്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 
ആയിരത്തിലധികം ബഹ്റൈനികളും ഇന്ത്യയുടെ നാനാഭാഗത്തുനിന്നുള്ളവരും പഠിക്കുന്ന സ്കൂളിന്‍െറ താല്‍പര്യങ്ങളെ ഇന്ത്യന്‍ സമൂഹം വിശാലമായ തലത്തില്‍ കാണണമെന്ന് സെക്രട്ടറി ഷെംലി പി.ജോണ്‍ അഭ്യര്‍ഥിച്ചു. 
സ്വാര്‍ഥരാഷ്ട്രീയ പ്രചാരണങ്ങള്‍ സ്കൂളിനെ മോശമായി ബാധിക്കുമെന്നതിനാല്‍, മുന്‍ധാരണയോടെയുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കിണമെന്നും അവര്‍ ആവശ്യപ്പെട്ടു. 
ഭൂപീന്ദര്‍ സിങ്, സജി ആന്‍റണി, എസ്.കെ.രാമചന്ദ്രന്‍, ജെയ്ഫര്‍ മെയ്ദാനി, ഖുര്‍ശിദ് ആലം, പ്രിയ ലാജി, സുധീര്‍ കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
 
Tags:    
News Summary - indain school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT