കോവിഡ് കാലത്തെ ഏകാന്തമായ നോമ്പുകാലം പ്രവാസികൾക്ക് വലിയ പ്രയാസമുണ്ടാക്കിയ ഒന്നായിരുന്നു. എന്നാൽ ഇത്തവണത്തെ റമദാൻ അതിലും വലിയൊരു വേദനയും ആശങ്കയുമാണ് സമ്മാനിക്കുന്നത്, പ്രതീക്ഷിക്കാതെ വന്ന യുദ്ധത്തിന്റെ ഭീതി. പ്രാർത്ഥനാനിർഭരമാകേണ്ട നോമ്പുതുറ നേരങ്ങളിൽ ഇന്ന് കാതോർക്കുന്നത് സമാധാനത്തിന്‍റെ മന്ത്രങ്ങൾക്കല്ല, മറിച്ച് എവിടെനിന്നോ ഉയരുന്ന സ്ഫോടന ശബ്ദങ്ങൾക്കാണ്. നോമ്പ് തുറക്കാൻ സമയമായി എന്നറിയിക്കുന്ന പീരങ്കിശബ്ദം കേൾക്കുമ്പോൾ ഇന്ന് പേടിയോടെയാണ് കാണുന്നത്. ഓരോ ചെറിയ ശബ്ദം കേൾക്കുമ്പോഴും നെഞ്ചിടിപ്പോടെ പുറത്തേക്ക് കാതോർക്കേണ്ടി വരുന്ന അവസ്ഥ.
നോമ്പുതുറ വിഭവങ്ങൾ നിരത്തിവെച്ച മേശയ്ക്ക് ചുറ്റുമിരിക്കുമ്പോഴും മനസ്സ് അസ്വസ്ഥമാണ്. പീരങ്കിശബ്ദം കേൾക്കുമ്പോൾ അറിയാതെ "അല്ലാഹുവേ" എന്ന് വിളിച്ചുപോവുകയും ഭക്ഷണം ഉപേക്ഷിച്ച് ജനലിലൂടെ പുറത്തേക്ക് നോക്കുകയും ചെയ്യുന്ന സാഹചര്യം.
അടുത്ത ഫ്ലാറ്റിലെ പിഞ്ചുകുഞ്ഞുങ്ങൾ ഭയന്ന് വിറച്ച് ഉമ്മയെ കെട്ടിപ്പിടിച്ചു നിൽക്കുന്നത് കാണുമ്പോൾ ഉള്ളുലയുന്നു. ഈ സമയത്താണ് സിറാജിക്കയെയും ഷമീമക്കയെയും പോലുള്ളവരുടെ സാന്നിധ്യം പ്രകാശമാകുന്നത്. ഫ്ലാറ്റിന്റെ വാതിൽ തുറന്നിട്ട്, "ഞങ്ങൾ ഇവിടെത്തന്നെയുണ്ട്, പേടിക്കണ്ട" എന്ന് ആ കുട്ടികൾക്ക് അവർ നൽകുന്ന ധൈര്യം വാക്കുകൾക്ക് അതീതമാണ്. മുതിർന്നവരുടെ ആ ഉറപ്പ് കേൾക്കുമ്പോൾ കുഞ്ഞുങ്ങളുടെ മുഖത്ത് വിരിയുന്ന ആശ്വാസവും പുഞ്ചിരിയുമാണ് ഈ യുദ്ധകാലത്തെ ഏറ്റവും വലിയ പുണ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.