ഐ.സി.എഫ് ബഹ്റൈൻ സമ്മിറ്റിൽ ഇന്റർനാഷനൽ കൗൺസിൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി വയനാട് സംസാരിക്കുന്നു
മനാമ: പുതിയ കാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട്, ധാർമികതയിലധിഷ്ഠിതമായ സാംസ്കാരിക കൈമാറ്റത്തിലൂടെ സേവന പ്രവർത്തനങ്ങളിൽ കൂടുതൽ കരമനിരതരാവണമെന്ന് ഐ.സി.എഫ് ബഹ്റൈൻ നാഷനൽ സമ്മിറ്റ് ആഹ്വാനം ചെയ്തു.കാലത്തിന്റെയും സമൂഹത്തിന്റെയും തേട്ടങ്ങൾ ഉൾക്കൊണ്ട് പ്രവർത്തനരീതികൾ ക്രമപ്പെടുത്തുന്നതോടൊപ്പം സമൂഹത്തിൽ വ്യാപകമാവുന്ന എല്ലാത്തരം തിന്മകൾക്കുമെതിരായ ജാഗ്രത കൈവിടാതെ സൂക്ഷിക്കണമെന്നും സമ്മിറ്റ് അഭിപ്രായപ്പെട്ടു.
പ്രബോധകരുടെ മുഖമുദ്ര അച്ചടക്കമാണെന്നും ഇസ്ലാം നിഷ്കർഷിക്കുന്ന സ്വഭാവഗുണങ്ങളുടെ അംബാസഡർമാരായി പ്രാസ്ഥാനിക ചുമതലയുള്ളവർ മാറണമെന്നും ഐ.സി.എഫ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി വയനാട് പ്രതിനിധികളെ ഉണർത്തി. തങ്ങൾ സംബോധന ചെയ്യുന്ന വ്യക്തികളുടെയും സമൂഹത്തിന്റെയും സ്വഭാവവും നിലവാരവും അനുസരിച്ച് ഇടപെടലുകളിൽ ഔചിത്യബോധം കാത്തുസൂക്ഷിക്കൽ അനിവാര്യമാണെന്നും ഉദ്ബോധന പ്രസംഗത്തിൽ അദ്ദേഹം ഓർമപ്പെടുത്തി.ഏപ്രിൽ അവസാന വാരം ഐ.സി.എഫ് ഇൻറർനാഷനൽ കൗൺസിൽ കമ്മിറ്റി കോഴിക്കോട് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച ഗ്ലോബൽ സമ്മിറ്റിന്റെ തുടർച്ചയായാണ് ബഹ്റൈൻ നാഷനൽ കമ്മിറ്റി 'എക്കോസ് ' എന്ന പേരിൽ മിനി സമ്മിറ്റ് ഒരുക്കിയത്. ബഹ്റൈനിലെ എട്ട് റീജനുകളിൽ നിന്നുള്ള സെനറ്റ് അംഗങ്ങളും യൂനിറ്റ് ഭാരവാഹികളും പ്രതിനിധികളായി സംബന്ധിച്ചു.
'ടേക് എ സ്റ്റെപ് ടു ദി നെക്സ്റ്റ് ലെവൽ' എന്ന ശീർഷകത്തിൽ ബുദയ്യ ചാരിറ്റി ഹാളിൽ നടന്ന എക്കോസിൽ അടുത്ത ഒരുവർഷത്തേക്കുള്ള ഐ.സി.എഫ് പ്രവർത്തനപദ്ധതികളുടെ അവതരണവും ചർച്ചയും നടന്നു. ഐ.സി.എഫ് ബഹ്റൈൻ ഡെപ്യൂട്ടി പ്രസിഡന്റ് ഉസ്മാൻ സഖാഫി തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. പ്ലാനിങ് ബോർഡ് അംഗം അബ്ദുൽ കരീം ഹാജി മേമുണ്ട ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി നിസാർ സഖാഫി ആമുഖ പ്രഭാഷണവും ഇന്റർനാഷനൽ കൗൺസിൽ ഓർഗനൈസേഷൻ സെക്രട്ടറി ശരീഫ് കാരശ്ശേരി പദ്ധതി അവതരണവും നിർവഹിച്ചു. ഇൻറർനാഷനൽ കൗൺസിൽ വെൽഫെയർ സെക്രട്ടറി ഉസ്മാൻ സഖാഫി തിരുവത്ര, വുമൺ എംപവർമെന്റ് സെക്രട്ടറി റാസിഖ് ഹാജി, ഡെപ്യൂട്ടി പ്രസിഡന്റ് അഡ്വ. എം.സി. അബ്ദുൽ കരീം ഹാജി എന്നിവർ എക്കോസ് പ്രതിനിധികളെ അഭിവാദ്യം ചെയ്തു.പ്രതിനിധികൾക്കായി നടത്തിയ വിജ്ഞാന മത്സരത്തിൽ ഷംസുദ്ദീൻ സുഹ് രി, നസീഫ് അൽ ഹസനി എന്നിവർ വിജയികളായി. ഷമീർ പന്നൂർ സ്വാഗതവും ശംസുദ്ദീൻ പൂക്കയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.