മനാമ: ബഹ്‌റൈനിലെ ഗാർഹിക തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനായി നിലവിലുള്ള തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്താനുള്ള സർക്കാർ നീക്കം നിർണ്ണായക ഘട്ടത്തിൽ. തൊഴിലാളികളുടെ സമ്മതമില്ലാതെ പാസ്‌പോർട്ടോ മറ്റ് ഔദ്യോഗിക രേഖകളോ കൈവശം വെക്കുന്നത് നിയമവിരുദ്ധമാക്കണമെന്നാണ് ബിൽ ശുപാർശ ചെയ്യുന്നത്. രേഖകൾ നിയമവിരുദ്ധമായി പിടിച്ചുവെച്ചാൽ 200 മുതൽ 500 ബഹ്‌റൈൻ ദിനാർ വരെ പിഴ ഈടാക്കും.
തൊഴിലുടമകൾ ഏതെങ്കിലും രേഖകൾ കൈവശം വെക്കുന്നുണ്ടെങ്കിൽ അതിന് കൃത്യമായ രസീത് നൽകണം. തൊഴിലാളി ആവശ്യപ്പെടുമ്പോൾ തന്നെ ഇവ തിരികെ നൽകുകയും വേണം. കൂടാതെ, നിയമപ്രകാരം വീട്ടുജോലിക്കാർ എന്ന പ്രയോഗത്തിന് പകരം ഗാർഹിക തൊഴിലാളികൾ എന്ന് മാറ്റാനും നിർദേശമുണ്ട്.
തൊഴിൽ മന്ത്രാലയവും എൽ.എം.ആർ.എയും ഈ ബില്ലിനെ പൂർണമായും പിന്തുണച്ചിട്ടുണ്ട്. ഇത് തൊഴിലാളികളുടെ അവകാശങ്ങൾ വ്യക്തമാക്കാനും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ. ബില്ലിനെ സർക്കാർ അനുകൂലിക്കുമ്പോഴും പാർലമെന്റിന്റെ സർവീസസ് കമ്മിറ്റി ഇതിനെ തത്വത്തിൽ എതിർക്കുകയാണ്. നിലവിലുള്ള നിയമങ്ങളും കോടതി വിധികളും തന്നെ തൊഴിലാളികൾക്ക് ആവശ്യമായ സംരക്ഷണം നൽകുന്നുണ്ടെന്ന് കമ്മിറ്റി വാദിക്കുന്നു.
പാസ്‌പോർട്ട് വ്യക്തിഗത സ്വത്താണെന്നും അത് പിടിച്ചുവെക്കാൻ ആർക്കും അവകാശമില്ലെന്നും 2012ൽ ബഹ്‌റൈൻ കോടതി വ്യക്തമാക്കിയ ഉത്തരവ് ഇവർ ചൂണ്ടിക്കാട്ടുന്നു. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ രേഖകൾ പിടിച്ചുവെച്ചതുമായി ബന്ധപ്പെട്ട 91 കേസുകൾ പരിഹരിച്ചിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പോടെ ഈ ബില്ലിന്റെ തുടർ നടപടികൾ തീരുമാനിക്കപ്പെടും. നിയമം പാസായാൽ അത് ആയിരക്കണക്കിന് പ്രവാസി തൊഴിലാളികൾക്ക് വലിയ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.