മനാമ: നിരന്തരമായ ആവശ്യപ്പെടലുകൾക്കൊടുവിൽ കേരളത്തിലേക്ക് നേരിട്ട് സർവീസ് ആരംഭിച്ച് ഗൾഫ് എയർ. നിലവിൽ മൂന്ന് ദിവസങ്ങളിലേക്കാണ് ബുക്കിങ് ആരംഭിച്ചത്. മാർച്ച് 29 ന് തിരുവനന്തപുരത്തേക്കും 30 തിരികെ ബഹ്റൈനിലേക്കുമാണ് ഒരു സർവീസ്. മാർച്ച് 27, 29 ഏപ്രിൽ 1 തീയതികളിൽ കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്കും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ 28 മാർച്ചിന് ഡൽഹിയിൽ നിന്ന് ബഹ്റൈനിലേക്കും സർവീസുണ്ട്. സർവീസ് ആരംഭിച്ചെങ്കിലും ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ നിൽക്കുന്നതിനാൽ സാധാരണക്കാർക്ക് ഉപകാരപ്പെടില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. തിരുവനന്തപുരത്തേക്ക് ബുക്കിങ് ആരംഭിച്ച സമയം 350 ദീനാറിനടത്തും പിന്നീട് 400 ദീനാറുമായാണ് ചാർജ് വർധിച്ചത്. ദമ്മാം വഴിയാണ് സർവീസ് തുടരുന്നത്.
പ്രതിസന്ധി ആരംഭിച്ച മുതൽ ബഹ്റൈൻ ആകാശ പാത അടഞ്ഞു കിടക്കുകയാണ്. എന്നാൽ ദമ്മാം വഴി ഗൾഫ് എയർ പുനഃരാരംഭിച്ചിരുന്നു. ഇന്ത്യയിൽ ബോംബെയിലേക്കും ചെന്നൈയിലേക്കും നേരിട്ട് ഗൾഫ് എയർ സർവീസ് ആരംഭിച്ചെങ്കിലും കേരളത്തെ അവഗണിച്ചിരുന്നു. കേരളത്തിലേക്ക് ചാർട്ടർ വിമാനങ്ങൾ മാത്രമാണ് ഈ കാലയളവിൽ സർവീസ് നടത്തിയത്. ഇത് പ്രവാസികൾക്കിടയിൽ വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് ‘ഗൾഫ്മാധ്യമ’വും റിപ്പോർട്ട് ചെയ്തിരുന്നു.
ബഹ്‌റൈനിൽ നിന്നും ദമ്മാം വഴി കേരളത്തിലേക്ക് കൂടുതൽ ഫ്ലൈറ്റുകൾ വേണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർക്ക് കത്തയിച്ചിരുന്നു. കൂടാതെ മറ്റ് സംഘടനകളും ജനപ്രതിനിധികളും, ട്രാവൽ ഏജൻസികളും എയർലൈൻ കമ്പനി അധികൃതർക്കും കത്തയച്ചിരുന്നു. പൊതു വികാരത്തെ മാനിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. ടിക്കറ്റുകൾക്ക് വില വർധനവ് തുടരുന്ന ഈ സാഹചര്യത്തിൽ നേരിട്ട് സർവീസ് ആരംഭിച്ചാലും സാധാരണക്കാർക്ക് വലിയ ആശ്വാസമാകില്ല. കൂടൽ യാത്രക്കാരെത്തിയാൽ വരും ദിവസങ്ങളിലും ഇത് തുടരുമെന്നാണ് പ്രതീക്ഷ.
മനാമ: ബഹ്റൈൻ വിമാനത്താവളം അടഞ്ഞു തന്നെ തുടരുന്ന സാഹചര്യത്തിൽ ബഹ്‌റൈനിൽ നിന്നും അടിയന്തരമായി നാട്ടിലെത്തേണ്ട പ്രവാസികൾക്ക് ദമ്മാം വഴി കേരളത്തിലേക്ക് കൂടുതൽ ഫ്ലൈറ്റുകൾ വേണമെന്ന് ഷാഫി പറമ്പിൽ എം.പി. ഇപ്പോഴുള്ള ചാർട്ടർ ഫ്ലൈറ്റ്റുകൾക്ക് പുറമെ എയർ ഇന്ത്യ ഉൾപ്പെടെയുള്ള ഫ്ലൈറ്റുകൾ ദമ്മാം വഴി ഓപ്പറേറ്റ് ചെയ്യണം എന്നും അതിനു വേണ്ടി മുൻകൈയെടുക്കണം എന്ന് ആവശ്യപ്പെട്ട് ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർക്ക് ഷാഫി പറമ്പിൽ കത്തയച്ചു.
ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മറ്റി ട്രഷറർ ലത്തീഫ് ആയഞ്ചേരി ഈ വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് എം.പിക്ക് നിവേദനം നൽകിയിരുന്നു. കോവിഡ് കാലത്ത് എയർ ഇന്ത്യ പ്രധാന പങ്ക് വഹിച്ചത് പോലെ എംബസി ഇടപെട്ടുകൊണ്ട് സിവിൽ ഏവിയഷൻ മന്ത്രാലയത്തോടും എയർ ഇന്ത്യയോടും സഹകരിച്ച് ബഹ്റൈനിൽ നിന്ന് ദമ്മാം വഴി കേരളത്തിലേക്ക് പ്രത്യേക വിമാനങ്ങൾ ക്രമീകരിക്കുന്ന സാധ്യത പരിശോധിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തരം ഇടപെടൽ അടിയന്തരമായി നാട്ടിലെത്തേണ്ട നിരവധി ഇന്ത്യൻ പൗരന്മാർക്ക് വലിയ ആശ്വാസമായിരിക്കുമെന്നും ഈ വിഷയത്തെ എംബസി ഏറ്റവും ഉയർന്ന പ്രാധാന്യത്തോടെ പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എം.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.