മനാമ: ഇലക്ട്രോണിക് ധനകാര്യ സ്ഥാപനത്തിൽ നിന്ന് ലോൺ ലഭിക്കുന്നതിനായി വ്യാജ സാലറി സർട്ടിഫിക്കറ്റുകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ഉപയോഗിച്ച 24 ഏഷ്യൻ പൗരന്മാരെ ബഹ്‌റൈൻ അധികൃതർ പിടികൂടി. ബഹ്‌റൈനകത്തും പുറത്തുമായി പ്രവർത്തിച്ചിരുന്ന ഒരു ശൃംഖലയാണ് തട്ടിപ്പിന് പിന്നിലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വ്യാജ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, കൃത്രിമമായി നിർമ്മിച്ച സാലറി സർട്ടിഫിക്കറ്റുകൾ, വ്യാജ കമ്പനി സീലുകൾ എന്നിവ ഉപയോഗിച്ചാണ് ഇവർ ലോണിനായി ഇവർ അപേക്ഷ സമർപ്പിച്ചത്. അപേക്ഷകരുടെ വരുമാനം പെരുപ്പിച്ചുകാട്ടി അധികൃതരെ കബളിപ്പിച്ചാണ് ഇവർ ലോൺ എടുത്തിരുന്നത്. ഒരു പരാതിയെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി എന്നിവർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
അന്വേഷണത്തിലൂടെ അധികൃതർ ഈ ശൃംഖലയിലെ അംഗങ്ങളെ കണ്ടെത്തുകയും തെളിവുകൾ ശേഖരിക്കുകയുമായിരുന്നു. വ്യാജ രേഖകൾ നിർമ്മിക്കുന്നതിനും ബാങ്ക് ട്രാൻസ്ഫറുകളിലൂടെ പണം കൈപ്പറ്റി ലോൺ അപേക്ഷകൾ സമർപ്പിക്കുന്നതിനും ചില പ്രതികൾ നേതൃത്വം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ബഹ്‌റൈന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.