മനാമ: ഗൾഫ് രാജ്യങ്ങളിൽ നിക്കോട്ടിൻ പൗച്ചുകളുടെ ഉപയോഗം വർധിച്ചുവരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. ചുണ്ടിനടിയിൽ വെക്കുന്ന ഈ ചെറിയ പൗച്ചുകൾ നിക്കോട്ടിൻ നേരിട്ട് മോണയിലൂടെ രക്തത്തിലേക്ക് കലർത്തുകയാണ് ചെയ്യുന്നത്. ഇവ സുരക്ഷിതമാണെന്നും പുകവലി നിർത്താൻ സഹായിക്കുമെന്നുമുള്ള വാദങ്ങൾ തെറ്റാണെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.
പുകയില രഹിത ഉൽപ്പന്നമാണെങ്കിലും ദീർഘകാല ഉപയോഗം രക്തസമ്മർദ്ദം ഉയർത്താനും ഹൃദയമിടിപ്പ് വർധിപ്പിക്കാനും കാരണമാകും. മാത്രമല്ല, മോണക്കും പല്ലുകൾക്കും കേടുപാടുകൾ വരുത്താനും കൊളസ്ട്രോൾ നിലയെ പ്രതികൂലമായി ബാധിക്കാനും ഇവക്ക് കഴിയും. ആകർഷകമായ ഫ്ലേവറുകൾ ഉപയോഗിച്ച് യുവാക്കളെ ലക്ഷ്യമിടുന്ന ഇവ ഗൾഫിൽ വൻതോതിലാണ് വിപുലമാകുന്നത്. 18 മുതൽ 24 വയസ്സുവരെയുള്ളവരാണ് ഇത്തരം പൗച്ചുകൾക്ക് അടിമപ്പെടുന്നതിൽ ഭൂരിഭാഗവും.
കൗമാരപ്രായത്തിലെ ഈ ശീലം തലച്ചോറിന്റെ വളർച്ചയെ ഗുരുതരമായി തടസ്സപ്പെടുത്തുമെന്നും ദീർഘകാലാടിസ്ഥാനത്തിൽ കടുത്ത ലഹരി അടിമത്തത്തിലേക്ക് നയിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. സിഗരറ്റിനെക്കാൾ ദോഷം കുറവാണെന്ന് കരുതി ഇവ ഉപയോഗിക്കുന്നത് വലിയ അബദ്ധമാണെന്ന് ബഹ്‌റൈൻ ക്യാൻസർ സൊസൈറ്റി അടക്കമുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.
പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർ ഇത്തരം അപകടകരമായ പരീക്ഷണങ്ങൾക്ക് മുതിരാതെ അംഗീകൃത നിക്കോട്ടിൻ റീപ്ലേസ്‌മെന്റ് തെറാപ്പികൾ സ്വീകരിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.