1. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസീസിയും ചേർന്ന് ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുന്നു
മനാമ: ഫലസ്തീനിൽ സ്ഥിര സമാധാനം കൊണ്ടുവരണമെന്നും ദ്വിരാഷ്ട്ര പരിഹാരം അടിസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ നിർമിക്കണമെന്നും അടിയന്തര അറബ് ഉച്ചകോടിയിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ഈജിപ്തിലെ കൈറോയിൽ കഴിഞ്ഞ ദിവസം നടന്ന അടിയന്തര അറബ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീൻ ജനതയുടെ അവകാശത്തെ സംരക്ഷിക്കണമെന്നും സ്വന്തം നാട്ടിൽനിന്ന് പുറത്താക്കാനുള്ള ശ്രമങ്ങളെയും മറ്റു പ്രദേശത്തേക്കുള്ള കുടിയേറ്റത്തേയും നിരസിക്കുന്നതായും ബഹ്റൈന്റെ ഉറച്ച നിലപാടി ഹമദ് രാജാവ് വ്യക്തമാക്കി.
ഗസ്സയിലെ ജനങ്ങളെ ഒഴിപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് ബദലായി ഈജിപ്ത് തയാറാക്കിയ പദ്ധതിയെ ഹമദ് രാജാവ് ഉച്ചകോടിയിൽ പ്രശംസിച്ചു. 5300 കോടി ഡോളർ മുടക്കി അഞ്ചുവർഷംകൊണ്ട് ഗസ്സ പുനർനിർമിക്കുന്ന പദ്ധതിക്കാണ് ഈജിപ്ത് രൂപംനൽകിയത്.
അടിയന്തര ഉച്ചകോടിയിൽ പങ്കെടുത്തവർ
പുതിയ വീടുകളും തുറമുഖങ്ങളും വിമാനത്താവളവും ഉൾപ്പെടുന്നതാണ് പദ്ധതി. ഫലസ്തീൻ -ഇസ്രായേൽ തർക്കത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെയും നിയമങ്ങളുടെ നിയമങ്ങളുടെയും കാഴ്ചപ്പാടിൽ ദ്വിരാഷ്ട്ര സംവിധാനമാണ് ശാശ്വത പരിഹാരമെന്ന പദ്ധതി പറയുന്നുണ്ട്. നിലവിലെ ഭരണകര്‍ത്താക്കളായ ഹമാസിനു പകരം അറബ്, പാശ്ചാത്യ രാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ഇടക്കാല ഭരണ സംവിധാനം ഗസ്സയില്‍ കൊണ്ടുവരുമെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനു ലഭിച്ച കരട് രേഖയില്‍ വ്യക്തമാക്കുന്നു. ഗസ്സയിൽ സമാധാനം പുനഃസ്ഥാപിച്ച ശേഷമായിരിക്കും പദ്ധതി നടപ്പാക്കുന്നത്.
ഉച്ചകോടിയുടെ സമാപന ചടങ്ങിൽ അധ്യക്ഷത വഹിച്ച അറബ് ഉച്ചകോടിയുടെ നിലവിലെ പ്രസിഡന്റായ ഹമദ് രാജാവും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസീസിയും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്.
അറബ് രാജ്യങ്ങൾ തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുന്നതിനും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും പൊതുതാൽപര്യങ്ങൾക്കെതിരായ പ്രതിസന്ധികളെ തരണം ചെയ്യാനും ഈ പദ്ധതിയെ പിന്തുണക്കണമെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത മറ്റ് അറബ് രാഷ്ട്ര നേതാക്കളോട് ഹമദ് രാജാവ് ആഹ്വാനം ചെയ്തു. ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച ഈജിപ്തിനെയും പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസീസിയുടെ ശ്രമങ്ങളെയും യോഗത്തിൽ ഹമദ് രാജാവ് പ്രശംസിച്ചു.
യുദ്ധാനന്തര ഗസ്സക്കെതിരെ ട്രംപ് നടത്തിയ വിവാദ പരാമർശത്തെ സംയുക്തമായി എതിർക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിന് വിശ്വസനീയമായ ഒരു ബദൽ നൽകുന്നതിനും ലക്ഷ്യമിട്ടാണ് അറബ് ലീഗിലെ 22 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പെട്ട അടിയന്തര ഉച്ചകോടി സംഘടിപ്പിച്ചത്. ഉച്ചകോടിക്കെത്തിയ അറബ് നേതാക്കൾക്ക് ഈജിപ്ത് പ്രസിഡന്റ് ഒരുക്കിയ ഇഫ്താർ വിരുന്നിലും ഹമദ് രാജാവ് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.