പമ്പാവാസൻ നായർ
മനാമ: പ്രവാസലോകത്തെ മികച്ച സംഭാവനകൾക്കുള്ള ഡോ. മംഗളം സ്വാമിനാഥൻ പ്രവാസി ഭാരതീയ എക്സലൻസ് പുരസ്കാരം അമദ് ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ പമ്പാവാസൻ നായർക്ക്. വീടില്ലാത്തവർക്ക് വീട്, കുട്ടികൾക്ക് വിദ്യാഭ്യാസം, ചികിത്സ സഹായം, വിവാഹ സഹായം എന്നിവ നൽകി നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന പമ്പാവാസൻ നായരുടെ നിസ്വാർഥ സേവനത്തിനും കാരുണ്യ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണിത്. ദുരിതമനുഭവിക്കുന്ന നൂറിൽപരം കുടുംബങ്ങൾക്ക് അദ്ദേഹം തന്റെ സി.എം.എൻ ട്രസ്റ്റ് മുഖേന പ്രതിമാസ പെൻഷൻ നൽകിവരുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭവനമൊരുക്കുക എന്ന ലക്ഷ്യത്തോടെ 2024 ആഗസ്റ്റിൽ “എ ഹോം ഓഫ് യുവർ ഓൺ’’ഭവന പദ്ധതി ആരംഭിച്ചു.
അഞ്ച് വർഷത്തിനുള്ളിൽ 50 വീട് നിർമിക്കാനാണ് ലക്ഷ്യം. ഇക്കാലയളവിൽ 20 വീട് നിർമാണം പൂർത്തിയാക്കി അർഹർക്ക് കൈമാറി. സമഗ്രവും മനുഷ്യത്വപരവുമായ പ്രവർത്തനങ്ങളെ മാനിച്ചാണ് ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഈ ബഹുമതി നൽകി ആദരിക്കുന്നത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് പമ്പാവാസൻ നായർ. ബഹ്റൈനിലും സൗദിയിലും ഓട്ടോമേറ്റഡ് സ്വിച്ച് ഗിയർ ഫാക്ടറികൾ സ്ഥാപിച്ച ആദ്യ പ്രവാസിയാണ്. കഴിഞ്ഞ 33 വർഷമായി പ്രവാസ ലോകത്ത് നിസ്വാർഥനായി തുടരുന്നു. ഭാര്യ കല നായർ. നമത്ര, വിഗ്നേഷ് എന്നിവർ മക്കളാണ്.
രാഷ്ട്രനിർമാണ പ്രക്രിയയിൽ സമഗ്ര സംഭാവന നൽകിയ പ്രതിഭാധനരായ മഹദ് വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനും രാജ്യത്തെ വ്യത്യസ്ത മേഖലകളിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡോക്ടർ മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ എല്ലാ വർഷവും നൽകിവരുന്ന പുരസ്കാരം ആഗോളതലത്തിൽ ശ്രദ്ധ നേടിയുണ്ട്. നിർണയത്തിന്റെ കൃത്യതകൊണ്ടും സവിശേഷമായ മൂല്യംകൊണ്ടും പ്രധാനപ്പെട്ട ദേശീയ ബഹുമതിയായി അംഗീകാരം നേടിയിട്ടുണ്ട്. കഴിഞ്ഞ ആറുവർഷമായി രാജ്യത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും ഒട്ടേറെ പ്രതിഭകളും അവാർഡിന് അർഹരായി.
എല്ലാ വർഷവും നവംബർ മാസം 29നാണ് രാജ്യതലസ്ഥാനത്ത് പുരസ്കാരദാന ചടങ്ങ് നടക്കുന്നത്. സാമൂഹിക പ്രവർത്തനം, കല-സാംസ്കാരികം, ശാസ്ത്രം, മാധ്യമപ്രവർത്തനം, വൈദ്യശാസ്ത്രം തുടങ്ങി സമൂഹത്തിന്റെ അഞ്ചു വ്യത്യസ്ത മേഖലകളിൽ സമഗ്ര സംഭാവന നൽകിയ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ആണ് അവാർഡ് നൽകുന്നത്.
കൂടാതെ പ്രവാസലോകത്തെ മികച്ച സംഭാവനകൾ നൽകുന്ന ഭാരതീയർക്ക് രണ്ടു പ്രത്യേകപുരസ്കാരം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ഒരുലക്ഷം രൂപയും ഫലകവുമാണ് ഒരോവിഭാഗത്തിലേയും അവാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.