മേഖലയിലെ സംഘർഷം; കേരളത്തിലേക്കുള്ള സർവിസുകൾ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ്

മനാമ: ഗൾഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ കേരളത്തിൽ നിന്നും തിരികെയുമുള്ള ബഹ്‌റൈൻ സർവീസുകൾ റദ്ദാക്കി. ജൂലൈ 21 മുതൽ 23 വരെയുള്ള തീയതികളിലെ കണ്ണൂർ, കോഴിക്കോട്, കൊച്ചി സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

അവധിക്കാലമായതിനാൽ നിരവധി പേരാണ് നാട്ടിലേക്ക് പോകാൻ ഇക്കാലയളിൽ ടിക്കെറ്റെടുത്തിരുന്നത്. അടിയന്തരമായി നാട്ടിലേക്ക് പോവാൻ ഉദ്ദേശിച്ചവരും ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ഇവർ മറ്റ് വിമാന സർവീസുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. എന്നിരുന്നാലും റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് ചെയ്യാനോ, അല്ലെങ്കിൽ യഥാർത്ഥ യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പോ അല്ലെങ്കിൽ ഏഴ് ദിവസത്തിനകമോ ഉള്ള പുതിയ തീയതിയിലേക്ക് യാത്രാ മാറ്റം ചെയ്യാനോ ഉള്ള സൗകര്യം ട്രാവൽ ഏജന്‍റുമാർക്ക് നൽകിയിട്ടുണ്ട്.

ബഹ്റൈന്‍റെ എയർ നാവിഗേഷൻ സംവിധാനങ്ങൾക്ക് നേരെ തിങ്കളാഴ്ച ഇറാന്‍റെ നടത്തിയ ഡ്രോൺ ആക്രണത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ ബഹ്റൈൻ വ്യോമപാത താൽക്കാലികമായി അടച്ചിരുന്നു. അതേ തുടർന്ന് കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് റിയാദിലിറക്കിയ ശേഷം തിരികെ കോഴിക്കോട്ടേക്ക് തന്നെ പോയി. ഉച്ചക്ക് ശേഷം ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട സർവീസും റദ്ദാക്കിയിരുന്നു.

ബഹ്റൈൻ വിമാനത്താവളത്തിൽ ഇറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ നിരവധി വിമാനങ്ങളാണ് ഈ സാഹചര്യത്തിൽ റദ്ദാക്കുകയോ ഡിലേ ആവുകയോ ചെയ്തത്. ഉച്ചവരെ തൽസ്ഥിത തുടർന്നുവെങ്കിലും പിന്നീട് ചില എയർലൈനുകൾ പുറപ്പെടുകയും ഇറങ്ങുകയും ചെയ്തിട്ടുണ്ട്.

അതേസമയം എമിറേറ്റ്സിന്‍റെയും ഖത്തർ എ‍യർവേഴ്സിന്‍റെയും വിമാനങ്ങൾ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു.

ഈ മാസം 31 വരെ എമിറേറ്റ്സും 24 വരെ ഖത്തർ എ‍യർവേഴ്സും ബഹ്റൈനിലേക്ക് ഷെഡ്യുളിലില്ല. നേരത്തെ പ്രസ്തുത എയർലൈനുകളിൽ ടിക്കെറ്റെടുത്ത, അവധികഴിഞ്ഞ് തിരികെ വരാനിരിക്കുന്ന നിരവധി മലയാളികളടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കുന്ന സാഹചര്യം കൂടിയാണിത്.

വിമാനം ഷെഡ്യുൾ ചെയ്യാത്ത സ്ഥിതിക്ക് വലിയ തുകക്ക് മറ്റൊരു ടിക്കറ്റ് എടുക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. ഭീമമായ ടിക്കറ്റ് ചാർജാണ് നിലവിൽ കേരളത്തിൽനിന്നടക്കുമുള്ള സെക്ടറികളിൽ നിന്ന് എയർലൈൻ കമ്പനികൾ ഈടാക്കുന്നത്. 

Tags:    
News Summary - "Air India Express cancels services to Kerala"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.