യൂസഫലിയുടെ ഇടപെടൽ; പത്ത് മാസം ബഹ്റൈനിൽ കുടുങ്ങിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി

പത്ത് മാസത്തിലേറെയായി ബഹ്റൈനിലെ നിയമകുരുക്കിൽ കുടുങ്ങിയ പൊന്നാനി സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ (53) മൃതദേഹം ഒടുവിൽ ബന്ധുക്കൾക്ക് വിട്ടുനൽ‌കി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ഇടപെടലിന് ഒടുവിലാണ് അതിസങ്കീർണമായ നിയമനടപടികൾ ഒഴിവായത്. മാസങ്ങളോളം മൊയ്തീന്റെ ബന്ധുക്കൾ നേരിട്ട അനിശ്ചിതത്വം കൂടിയാണ് ഇല്ലാതാകുന്നത്.

പത്ത് മാസത്തിലേറെയായി മൃതദേഹം വിട്ടു കിട്ടാൻ മൊയ്തീന്റെ ബന്ധുക്കൾ സമീപിക്കാത്ത ഇടങ്ങൾ ഇല്ലായിരുന്നു. സർക്കാർ സംവിധാനങ്ങൾ, സംഘടനകൾ, രാഷ്ട്രീയ നേതൃത്വങ്ങൾ അടക്കം നിരവധി പേരുമായി ബന്ധപ്പെട്ടെങ്കിലും നീതി സാധ്യമായില്ല. ഇതിനൊടുവിലാണ് പത്ത് ദിവസങ്ങൾക്ക് മുമ്പ് മൊയ്തീന്റെ സഹോദരൻ എം.എ യൂസഫലിയെ സമീപിച്ചത്. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ എം.എ യൂസഫലി ഉടൻതന്നെ ഭരണാധികാരികളെ അടക്കം ബന്ധപ്പെടുകയായിരുന്നു.

24 വർഷമായി മൊയ്തീൻ ഗൾഫിലായിരുന്നു. വീട്ടുകാരുമായി അധികം അടുപ്പം പുലർത്തിയിരുന്നില്ല. ഏറ്റവും അടുത്ത ബന്ധുക്കളുമായി മാത്രമായിരുന്നു ബന്ധം. അഞ്ച് വർഷത്തിലൊരിക്കലേ ബന്ധുക്കളെ വിളിച്ചിരുന്നുള്ളൂ. 2022 ഒക്ടോബർ 19ന് ബഹ്റൈനിലെ റോഡരികിൽ മൊയ്തീനെ അവശ നിലയിൽ കണ്ട പ്രദേശവാസികൾ ആംബലുൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടുത്ത ദിവസം ആശുപത്രിയിൽ വെച്ച് മൊയ്തീൻ മരിച്ചു. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി.

ഖബറടക്കാൻ മൃതദേഹം വിട്ടു കിട്ടാനായി ബന്ധുക്കൾ സമീപിച്ചെങ്കിലും നിയമകുരുക്ക് തടസമായി. മൊയ്തീന്റെ സഹോദരനും ചങ്ങരംകുളം നരണിപ്പുഴ മഹല്ല് പ്രസിഡന്റുമായ മാളിയേക്കൽ സുലൈമാന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വഴിയും സർക്കാർ സംവിധാനങ്ങൾ വഴിയും നിരവധി തവണ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ജില്ല കലക്ടർ വഴി സർക്കാർ തലത്തിൽ ബന്ധപ്പെട്ടെങ്കിലും കോടതി നടപടികൾ പൂർത്തിയാകാതെ വിട്ടുനൽകാനാകില്ലെന്നായിരുന്നു മറുപടി. ഒടുവിലാണ് മൊയ്തീന്റെ സഹോദര‌ൻ മാളിയേക്കൽ സുലൈമാൻ അഭ്യർത്ഥനയുമായി പത്ത് ദിവസങ്ങൾക്ക് മുമ്പ് എം.എ യൂസഫലിയെ സമീപിച്ചത്. ദിവസങ്ങൾക്കകം മൃതദേഹം വിട്ടുകിട്ടാൻ വഴിയൊരുങ്ങുമെന്ന് സുലൈമാനെ നേരിട്ട് വിളിച്ച് എം.എ യൂസഫലി ഉറപ്പ് നൽകുകയായിരുന്നു.

നിയമനടപടികൾ ലഘൂകരിച്ച് മൊയ്തീന്റെ മൃതദേഹം ബഹ്റൈൻ അധികാരികൾ സൽമാനിയ മോർച്ചറിയിൽ നിന്ന് ബന്ധുക്കൾക്ക് വിട്ടുനൽകി. ലുലു ബഹ്റൈൻ ആൻഡ് ഈജിപ്ത് ഡയറക്ടർ ജൂസർ രൂപാവാല, ലുലു ബഹ്റൈൻ റീജണൽ മാനേജർ അബ്ദുൽ ഷുക്കൂർ, ലുലു ബഹ്റൈൻ ഓപ്പറേഷൻസ് ജനറൽ മാനേജർ സജിത്ത് എന്നിവർ ചേർന്നാണ് മൊയ്തീന്റെ ബന്ധുക്കൾ‌ക്കൊപ്പം മൃതദേഹം ഏറ്റുവാങ്ങിയത്. തുടർന്ന് ബഹ്റൈനിലെ കുവൈത്ത് മസ്ജിദിൽ ഖബറടക്കി.

പത്ത് മാസത്തിലേറെയായി സാധ്യമാകാതിരുന്നതാണ് പത്ത് ദിവസം കൊണ്ട് എം.എ യൂസഫലി സാധ്യമാക്കിയതെന്നും കുടുംബത്തിന്റെ മുഴുവൻ പ്രാർഥനയും നന്ദിയും എം.എ യൂസഫലിയോട് അറിയിക്കുന്നതായും മൊയ്തീന്റെ സഹോദര‌ൻ മാളിയേക്കൽ സുലൈമാൻ പറഞ്ഞു.

Tags:    
News Summary - dead body stuck in Bahrain for ten months was released to the relatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.