മനാമ: കേംബ്രിജ് സിലബസിൽ ലോകവ്യാപകമായി നടന്ന പരീക്ഷകളിൽ അൽ നൂർ ഇന്റർനാഷനൽ സ്കൂളിലെ രണ്ട് വിദ്യാർഥികൾ ഒന്നാമതെത്തി അപൂർവനേട്ടത്തിന് ഉടമകളായി. കേംബ്രിജ് ഐ.ജി.സി.എസ്.ഇ അറബിക്കിലും ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജിയിലും അൽ നൂറിൽനിന്നുള്ള മറിയം മഹ്മൂദ് ഫൗദ് അഹമ്മദ് മൻസൂർ ഒന്നാമതെത്തി. അല അഷ്റഫ് ഹെൽമി മുഹമ്മദ് അബ്ദുൽവഹാബ് കേംബ്രിജ് എ.എസ് ലെവൽ ഇംഗ്ലീഷ് പരീക്ഷയിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
160 രാജ്യങ്ങളിൽനിന്നായി 10,000ത്തിലധികം സ്കൂളുകളിലെയും പഠനകേന്ദ്രങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുത്തിരുന്നു. മുമ്പും അൽ നൂർ ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികൾ ഈ നേട്ടം കൈവരിച്ചിട്ടുണ്ടെങ്കിലും രണ്ട് വിദ്യാർഥികൾ ഒന്നാമതെത്തുന്നതും ഒരു വിദ്യാർഥി രണ്ട് വിഷയങ്ങളിൽ ഒന്നാമതെത്തുന്നതും ആദ്യമായാണെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. ഏവർക്കും ആഹ്ലാദദായകമായ വാർത്തയാണിതെന്ന് സ്കൂൾ ചെയർമാൻ അലി ഹസ്സൻ പറഞ്ഞു. സ്കൂളിന്റെ യശസ്സുയർത്തിയ വിദ്യാർഥികളെ ചെയർമാൻ അഭിനന്ദിച്ചു.
മറിയം മഹമൂദ് അൽ നൂർ ഇന്റർനാഷനൽ സ്കൂളിൽ മൂന്ന് എ.എസ് ലവലുകൾക്ക് പഠിക്കുകയാണ്. അൽ നൂറിൽ പഠനം പൂർത്തിയാക്കിയ അല അഷ്റഫ് ഇപ്പോൾ ഈജിപ്തിലെ ജർമൻ ഇന്റർനാഷനൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്. സ്കൂൾ മാനേജ്മെന്റിനും അധ്യാപകർക്കും മാതാപിതാക്കൾക്കും ഇരുവരും നന്ദി പറഞ്ഞു. കഠിനാധ്വാനമാണ് തങ്ങളെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്നും ഇരുവരും ചൂണ്ടിക്കാട്ടി. എം.ഇ.എൻ.എ റീജനൽ ഡയറക്ടർ വസീം അലി ഹൻബാലിയുടെ നേതൃത്വത്തിൽ കേംബ്രിജ് പ്രതിനിധികൾ അവാർഡ് ദാനച്ചടങ്ങിനായി സ്കൂളിലെത്തിയിരുന്നു. വിദ്യാർഥികളുടെ പഠനത്തോടുള്ള പ്രതിബദ്ധതയും കഠിനാധ്വാനവുമാണ് അവരെ ഈ നേട്ടത്തിനുടമകളാക്കിയതെന്ന് സ്കൂൾ പ്രിൻസിപ്പൾ അമീൻ ഹലേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.