മനാമ: മേഖലയിൽ നിലനിൽക്കുന്ന അസ്ഥിര സാഹചര്യങ്ങൾക്കിടയിലും, ബഹ്‌റൈനിലെ വിപണികളിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിതരണ ശൃംഖല തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നേരിട്ട് വിപണികൾ സന്ദർശിച്ചു.
ദാനാമാളിലെ ലുലു ഹൈപ്പർമാർക്കറ്റിലെത്തിയ കിരീടാവകാശി, വിവിധ വിഭാഗങ്ങളിലെ അവശ്യസാധനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ലഭ്യത നേരിട്ട് പരിശോധിച്ചു. ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ലുലു ബഹ്‌റൈൻ ഡയറക്ടർ ജൂസർ രൂപവാലയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കിരീടാവകാശിയെ സ്വീകരിക്കുകയും സന്ദർശന വേളയിൽ അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു.
ദാനാമാളിലെ ലുലുഹൈപ്പർ മാർക്കറ്റ് സന്ദർശിക്കാനെത്തിയ
കിരീടാവകാശി
വിപണിയുടെ സ്ഥിരത നിലനിർത്തുന്നതിനും അവശ്യവസ്തുക്കൾ ജനങ്ങൾക്ക് തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനും സർക്കാർ മുൻഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ ഏജൻസികളും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കിരീടാവകാശിയുടെ സന്ദർശനം പൊതുജനങ്ങൾ ഏറെ ആശ്വാസകരമായിട്ടുണ്ട്.
കൂടാതെ, ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കുന്നതിനായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിലും കിരീടാവകാശി നേരിട്ട് സന്ദർശനം നടത്തി. പരിക്കേറ്റവരുടെ ചികിത്സ പുരോഗതി വിലയിരുത്തിയ കിരീടാവകാശി, വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യവും സുരക്ഷയുമാണ് സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.