കഴിഞ്ഞ ദിവസം നടന്ന ബഹ്റൈൻ-ഈജിപ്ത് മത്സരത്തിൽനിന്ന്
മനാമ: പത്താമത് അറബ് പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല പ്രയാണവുമായി ബഹ്റൈൻ. ബുധനാഴ്ച ഈജിപ്തിനെതിരെ നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ ആധികാരിക വിജയം കരസ്ഥമാക്കി ഗ്രൂപ് പട്ടികയിൽ ഒന്നാം സ്ഥാനവും സെമി ടിക്കറ്റുമെടുക്കുകയായിരുന്നു.
36-32 എന്ന സ്കോറിനാണ് ഈജിപ്തിനെ ടീം പരാജയപ്പെടുത്തിയത്. കളിയിലുടനീളം ബഹ്റൈന്റെ ആധിപത്യമായിരുന്നു. 20-14 എന്ന സ്കോറിൽ ആദ്യ പകുതി പിന്നിട്ട ബഹ്റൈൻ രണ്ടാം പകുതിയിലും ലീഡ് നിലനിർത്തി അനായാസം വിജയം കൈയിലൊതുക്കി. ഇത്തവണയും ബഹ്റൈൻ താരം ഹസ്സൻ മിർസയുടെ മിന്നും പ്രകടനമാണ് ടീമിന് കരുത്തായത്. തുടർച്ചയായ രണ്ടാം തവണയാണ് കളിയിലെ താരമായി ഹസ്സനെ തിരഞ്ഞെടുക്കുന്നത്.
ഗ്രൂപ് സിയിൽ യു.എ.ഇക്കെതിരെ നടന്ന കലാശപ്പോരിൽ വിജയികളായ കരുത്തരായ കുവൈത്ത് ടീമാണ് സെമിയിൽ ബഹ്റൈന്റെ എതിരാളികൾ. തുടർച്ചയായ രണ്ടു ജയങ്ങളോടെ ഗ്രൂപ് സി ചാമ്പ്യന്മാരായാണ് ആതിഥേയർ ഇന്ന് വൈകീട്ട് ഏഴിന് നടക്കുന്ന സെമി പോരാട്ടത്തിനെത്തുന്നത്. രണ്ടാം സെമിയിൽ ഈജിപ്ത് ഖത്തറിനെ നേരിടും. ഈ മാസം 11നാണ് ഫൈനൽ. 20 വർഷത്തിനു ശേഷംനടന്ന ടൂർണമെന്റിൽ കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഇറാഖ്, ഈജിപ്ത്, തുനീഷ്യ, മൊറോക്കോ എന്നീ ഒമ്പത് ടീമുകളായിരുന്നു പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.