മനാമ: കൊറോണ വൈറസ് പ്രതിരോധ സമിതിയുടെ രണ്ടാമത് യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നു. ആരോ ഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആ ല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യ മന്ത്രി ഫാഇഖ ബിന്ത് സഈദ് അസ്സാലിഹ്, കിങ് ഹമദ് റോയല്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ കമാണ്ടര്‍ ലഫ്. കേണല്‍ ശൈഖ് ഡോ. സല്മാന് ബിന്‍ അതിയത്തുല്ല ആല് ഖലീഫ, ആരോഗ്യ കാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. വലീദ് ഖലീഫ അല്‍ മാനിഅ്, നാഷനല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഡോ. മര്‍യം അദ്ബി അല്‍ ജലാഹിമ, ജനറല്‍ ഹെൽത്ത് വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ. മര്‍യം അല്‍ ഹാജിരി, ബി.ഡി.എഫ് ഹോസ്പിറ്റല്‍ പ്രതിനിധി ഡോ. അബ്ദുല്ല ദര്‍വീഷ്, സല്‍മാനിയ ഹോസ്പിറ്റല്‍ പ്രതിനിധികള്‍, വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, ദുരന്ത നിവാരണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. വൈറസ് ബാധ സംശയിക്കുന്നവരെ 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കണമെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ സാധിച്ചിരുന്നു.
ബഹ്റൈന്‍ ഇതുവരെയായി കൊറോണ വൈറസ് മുക്തമാണെന്ന സന്തോഷം യോഗം പങ്കുവെച്ചു. വൈറസ് ബാധയുള്ള രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് 14 ദിവസത്തേക്ക് രാജ്യത്ത് പ്രവേശനാനുമതി നിഷേധിച്ചത് ശരിയായ നടപടിയാണെന്നും വിലയിരുത്തി. ചൈനയില്‍നിന്നെത്തിയ ബഹ്റൈന്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ വൈദ്യ പരിശോധന ഏര്‍പ്പെടുത്തുകയും ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. സല്‍മാനിയയിലെ ഐസൊലേഷന്‍ വാര്‍ഡ് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്ശിച്ചതിെൻറ വിവരങ്ങളും യോഗത്തില്‍ പങ്കുവെച്ചു. വൈറസ് പ്രതിരോധിക്കുന്നതിന് സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും രീതികളും സ്വീകരിച്ചത് ഏറെ ആശ്വാസകരമായതായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല വ്യക്തമാക്കുകയും സമിതിയിലെ മുഴുവൻ അംഗങ്ങൾക്കും പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഊഹാപോഹങ്ങളെ ശരിയായ വിവരങ്ങള്‍കൊണ്ട് പ്രതിരോധിക്കാന്‍ സാധിച്ചതും യോഗം ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.