മനാമ: മേഖലയിൽ നിലനിന്ന അസ്ഥിര സാഹചര്യങ്ങൾക്കൊടുവിൽ സ്വന്തം ആകാശത്ത് പറക്കാനൊരുങ്ങി ഗൾഫ് എയർ. കഴിഞ്ഞ 40 ദിവസങ്ങളോളമായി അടഞ്ഞുകിടന്ന ബഹ്റൈൻ എ‍യർപോർട്ടും വ്യോമപാതയും ബുധനാഴ്ച രാത്രിയാണ് തുറന്നത്. അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപനത്തെ തുടർന്നാണിത്. പ്രഖ്യാപനം വന്ന് മണിക്കൂറിനകം തന്നെ ദമ്മാമിൽ നിന്ന് ഗൾഫ് എയറിന്‍റെ ആദ്യ വിമാനം ബഹ്റൈൻ വിമാനത്താവളത്തിലെത്തിച്ചു.

തുടർന്ന് കൊച്ചി, തിരുവനന്തപുരം, ഡൽഹി, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കും ദുബൈ, ജിദ്ദ, റിയാദ്, ലണ്ടൻ ഹീത്രൂ, നെയ്‌റോബി, ധാക്ക, ഇസ്ലാമാബാദ്, ലാഹോർ എന്നിവിടങ്ങളിലേക്കും നേരിട്ടുള്ള ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങി. ഇന്ന് സൗദിയിലെ റിയാദിലേക്കും ദുബൈയിലേക്കും വിമാനം ഷെഡ്യൂളും ചെയ്തിട്ടുണ്ട്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഘട്ടംഘട്ടമായി പഴയ നിലയിലേക്ക് കൊണ്ടുവരുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

ബഹ്‌റൈനിലെ നിയന്ത്രണങ്ങൾക്കിടയിൽ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടത്തിയിരുന്ന സർവീസുകൾ നിലവിലെ ഷെഡ്യൂൾ പ്രകാരം തുടരുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ വ്യോമയാന മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് ബഹ്‌റൈൻ ഭരണനേതൃത്വത്തോടും, സഹകരണത്തിന് സൗദി അറേബ്യൻ ഗവൺമെൻ്റിനോടും ഗൾഫ് എയർ ഗ്രൂപ് ചെയർമാൻ നന്ദി അറിയിച്ചു. വ്യോമപാതയിലെ മാറ്റങ്ങൾക്കനുസരിച്ച് വിമാന സമയക്രമത്തിൽ മാറ്റം വന്നേക്കാമെന്നും ഗൾഫ് എയർ അറിയിച്ചു.

യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വെബ്‌സൈറ്റായ gulfair.com വഴിയോ മൊബൈൽ ആപ്പ് വഴിയോ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം. ബുക്കിംഗ് സമയത്ത് നൽകിയിട്ടുള്ള കോൺടാക്റ്റ് നമ്പറുകളിലേക്ക് നേരിട്ടും വിവരങ്ങൾ അറിയിക്കുന്നതാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Gulf Air finally flies in 'its own sky'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.