മനാമ: പ്രവാസ ഭൂമിയിലും മലയാളം ചില്ല വിരിച്ച് തണലൊരുക്കുന്നു. പ്രവാസികളായ കുട്ടി കളെ മലയാളത്തിെൻറ സ്നേഹത്തണലിലേക്ക് നയിക്കാൻ ആവിഷ്കരിച്ച മലയാളം ക്ലാസുക ളിലേക്ക് ആവേശത്തോടെയെത്തുന്ന കുട്ടികളുടെ എണ്ണം ബഹ്റൈനിൽ കൂടിവരുകയാണ്. ലോകമെ മ്പാടുമുള്ള മലയാളികള്ക്ക് മാതൃഭാഷാപഠനത്തിന് അവസരമൊരുക്കുന്നതിന് കേരള സര ്ക്കാര് ആവിഷ്കരിച്ച മലയാളം മിഷൻ പദ്ധതിക്ക് കീഴിലാണ് ബഹ്റൈനിലെ പ്രവാസി കുട്ട ികൾ മലയാളം പഠിക്കുന്നത്. ബഹുഭാഷകൾ സമ്മേളിക്കുന്ന പ്രവാസ ലോകത്ത് മലയാളത്തനിമ മറക്കാതിരിക്കാനും മലയാളത്തെ ചേർത്തുപിടിക്കാനും രക്ഷിതാക്കളും കുട്ടികളും കാണിക്കുന്ന താൽപര്യം എത്രത്തോളമുണ്ടെന്ന് ഇവിടത്തെ ക്ലാസുകളിലെ തിരക്ക് കണ്ടാലറിയാം. യാന്ത്രികമായ പഠനത്തിനപ്പുറം കളിയും ചിരിയും നിറഞ്ഞ പഠനരീതി കുട്ടികളിലെ താൽപര്യത്തെ കൈപിടിച്ചുയർത്തുന്നു.
സേവന സന്നദ്ധരായ അധ്യാപകരും സംഘടനകളും ഒത്തുപിടിച്ചപ്പോൾ മരുഭൂമിയിലെ കുളിർ മഴയായി മലയാളം പഠനം മാറി. ഗൾഫ് മേഖലയിൽ ബഹ്റൈനിലാണ് ആദ്യമായി മലയാളം മിഷൻ പദ്ധതി തുടങ്ങിയത്. ബഹ്റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററാണ് ഇവിടത്തെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മലയാളം മിഷൻ നടത്തുന്ന നീലക്കുറിഞ്ഞി കോഴ്സിന് (സീനിയർ ഹയർ ഡിപ്ലോമ) സംസ്ഥാന വിദ്യാഭ്യാസ വകുപ്പിെൻറ പത്താംതരം മലയാള ഭാഷാ പ്രാവീണ്യം തുല്യത അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. പി.എസ്.സി അംഗീകാരമുള്ള സർട്ടിഫിക്കറ്റാണ് വിദ്യാർഥികൾക്ക് നൽകുന്നത്. പത്ത് വർഷം നീണ്ടുനിൽക്കുന്ന കോഴ്സായാണ് തുടക്കത്തിൽ മലയാളം പഠനം വിഭാവനം ചെയ്തത്. നാല് ഘട്ടങ്ങളിലായി നടത്തുന്ന കോഴ്സിൽ ആദ്യത്തേത് രണ്ട് വർഷം ദൈർഘ്യമുള്ള കണിക്കൊന്നയാണ്.
തുടർന്ന്, സൂര്യകാന്തി (രണ്ട് വർഷം), ആമ്പൽ (മൂന്ന് വർഷം), നീലക്കുറിഞ്ഞി (മൂന്ന് വർഷം) എന്നീ കോഴ്സുകളുമുണ്ട്. എന്നാൽ, 10 വർഷം തുടർച്ചയായി കുട്ടികൾ തുടരാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലിൽ ഇപ്പോൾ കോഴ്സ് ഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഭാഷാപ്രാവീണ്യവും പ്രായപരിധിയും പരിശോധിച്ച് ബന്ധപ്പെട്ട കോഴ്സിലേക്ക് നേരിട്ട് പ്രവേശനം നൽകാനാണ് പുതിയ തീരുമാനം. ഇതനുസരിച്ച് ആറ് വയസ്സുള്ളവർക്ക് കണിക്കൊന്നയിൽ പ്രവേശനം നൽകും. എട്ട് വയസ്സും ഭാഷാപ്രാവീണ്യവുമുണ്ടെങ്കിൽ സൂര്യകാന്തിയിലേക്കും 10 വയസ്സ് തികഞ്ഞ ഭാഷാ പ്രാവീണ്യമുള്ളവർക്ക് നേരിട്ട് ആമ്പലിലേക്കും 13 വയസ്സും ഭാഷാ പ്രാവീണ്യവുമുള്ളവർക്ക് നേരിട്ട് നീലക്കുറിഞ്ഞിയിലേക്കും പ്രവേശനം നൽകും. ലാറ്ററൽ എൻട്രി പരീക്ഷയിലൂടെയാണ് ഇങ്ങനെ പ്രവേശനം നൽകുന്നത്. ഇതിനുള്ള പരീക്ഷ ഇൗ വർഷം മേയിൽ നടക്കും.
ഇതിന് മുന്നോടിയായി അർഹരായ കുട്ടികളെ കണ്ടെത്താൻ ബഹ്റൈൻ ചാപ്റ്റർ പ്രത്യേക പരീക്ഷ നടത്തുന്നുണ്ട്. താൽപര്യമുള്ളവർക്ക് ഇൗ മാസം 30 വരെ അപേക്ഷിക്കാൻ കഴിയും. ബഹ്റൈനിൽ ഏഴ് കേന്ദ്രങ്ങളിലാണ് മലയാള പഠനം നടക്കുന്നത്. കേരളീയ സമാജം, സൽമാനിയയിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റി, ശ്രീനാരായണ കൾചറൽ സൊസൈറ്റി, ഗുദൈബിയയിലെ കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ, റിഫയിലെ വ്യാസ ഗോകുലം, ദിശ സെൻറർ, ബഹ്റൈൻ പ്രതീക്ഷ എന്നിവിടങ്ങളിലായി 3000ലധികം കുട്ടികളാണ് മലയാളം പഠിക്കുന്നത്. കേരളീയ സമാജത്തിൽ മാത്രം 1200ലധികം കുട്ടികളുണ്ട്. കണിക്കൊന്ന വിഭാഗത്തിലാണ് കൂടുതൽ കുട്ടികൾ പഠനം നടത്തുന്നത്. 1500ഒാളം കുട്ടികളാണ് ഇതിലുള്ളത്. ബഹ്റൈനിൽ മാത്രം ആരംഭിച്ച നീലക്കുറിഞ്ഞിയിൽ 10 പേരാണ് പഠനം നടത്തുന്നത്.
നാടകക്കളരി, സാഹിത്യോത്സവം, പഠന യാത്രകൾ തുടങ്ങി കുട്ടികൾക്ക് ആസ്വാദ്യകരമായ രീതിയിലാണ് ക്ലാസുകൾ ആവിഷ്കരിച്ചിരിക്കുന്നത്. മലയാള ഭാഷയോടുള്ള ഇഷ്ടം കൂട്ടുകയാണ് പഠന രീതിയുടെ ലക്ഷ്യം. കുട്ടികൾ വളരെ താൽപര്യത്തോടെയാണ് മലയാളം പഠിക്കാൻ വരുന്നതെന്ന് മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ സെക്രട്ടറി ബിജു എം. സതീഷ് പറഞ്ഞു. മലയാളം പഠിക്കുക എന്നതിനപ്പുറം കുട്ടികളെ മലയാളികളാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സമാജത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രി എട്ടു മുതൽ 9.30 വരെയാണ് പഠനം. മറ്റ് കേന്ദ്രങ്ങളിൽ ആഴ്ചയിൽ ഒരു ദിവസമാണ് ക്ലാസ്. 250ലധികം അധ്യാപകരാണ് മലയാളം പഠിപ്പിക്കാൻ രംഗത്തുള്ളത്. മറ്റ് സ്ഥലങ്ങളിൽ അധ്യാപകരായി ജോലിചെയ്യുന്നവരും വീട്ടമ്മമാരും ഇവരിലുണ്ട്. ഇവർക്ക് മലയാളം മിഷൻ പ്രത്യേക പരിശീലനം നൽകുന്നുണ്ട്. മലയാളം പഠിക്കാൻ താൽപര്യമുള്ളവർ ബിജു എം. സതീഷ് 36045442, രജിത അനി 38044694 എന്നീ നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.