മനാമ: ബഹ്റൈന്‍-കൊറിയ പരിസ്ഥിതി സഹകരണ ഫോറത്തിന് തുടക്കമായി. പരിസ്ഥിതികാര്യ സു പ്രീം കൗണ്‍സില്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ബിന്‍ ദൈന ഫോ റം ഉദ്ഘാടനം ചെയ്തു. ‘സുസ്ഥിര വികസനവും കാലാവസ്ഥ വ്യതിയാനവും’ എന്ന പ്രമേയത്തില്‍ നടന്ന ഫോറത്തില്‍ ബഹ്റൈനിലെ കൊറിയന്‍ അംബാസഡര്‍ കോ ഹ്യൂണ്‍ മൂ, േഗ്ലാബല്‍ ഗ്രീന്‍ ഗ്രോത് ഇൻസ്റ്റിറ്റ്യൂട്ട് യാങ് സു എന്നിവര്‍ സന്നിഹിതരായിരുന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ ഓഫിസര്‍മാര്‍, വിദഗ്ധര്‍, അന്താരാഷ്ട്ര എന്‍.ജി.ഒ പ്രതിനിധികള്‍, അക്കാദമിസ്റ്റുകള്, പരിസ്ഥിതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹ്റൈനിലെയും കൊറിയയിലെയും കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ ഫോറത്തില്‍ സംബന്ധിച്ചു. കൊറിയയും ബഹ്റൈനും തമ്മില്‍ പരിസ്ഥിതി സംരക്ഷണമടക്കമുള്ള മേഖലകളില്‍ സഹകരിക്കുന്നതിനുള്ള ധാരണയനുസരിച്ചായിരുന്നു സംയുക്ത ഫോറം. പരിസ്ഥിതി സംരക്ഷണ മേഖലയില്‍ ദക്ഷിണ കൊറിയയുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തുന്നതിന് ബഹ്റൈന്‍ ഒരുക്കമാണെന്ന് ബിന്‍ ദൈന പറഞ്ഞു.
1970കള്‍ മുതല്‍ വായുമലിനീകരണം നേരിടുന്ന ദക്ഷിണ കൊറിയ അത് പരിഹരിക്കുന്നതിന് സ്വീകരിച്ച മാര്‍ഗങ്ങള്‍ വിജയം കൈവരിക്കാന്‍ സാധിച്ചത് നേട്ടമാണ്. ഇന്ന് ഭൂഗോളത്ത് ഏറ്റവും ശുദ്ധമായ വായു ലഭ്യമായ പ്രദേശങ്ങളിലൊന്നായി ദക്ഷിണ കൊറിയ മാറിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വഴി പരിസ്ഥിതി സംരക്ഷണ രംഗത്ത് കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹരിത പ്രകൃതി ഫണ്ടുമായി സഹകരിച്ച് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനും ബഹ്റൈന്‍ ഒരുക്കമാണ്. അന്തരീക്ഷ മലിനീകരണം ചെറുക്കുന്നതിനും പരിസ്ഥിതി അനുകൂല വികസന പദ്ധതികള്‍ നടപ്പാക്കുന്നതിനും ബഹ്റൈന്‍ കൈവരിച്ച നേട്ടത്തെ ഫോറത്തില്‍ പങ്കെടുത്തവര്‍ പ്രത്യേകം അഭിനന്ദിച്ചു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ കമ്പനികളുമായി സഹകരണ കരാറുകള്‍ രൂപപ്പെടുത്തുന്നതിനെക്കുറിച്ച ചര്‍ച്ചകളും നടന്നു. പരിസ്ഥിതിക്ക് കോട്ടംതട്ടാതെയുള്ള മാലിന്യസംസ്കരണം, പുനരുപയോഗ ഊർജ പദ്ധതി, മാലിന്യത്തില്‍നിന്ന് വൈദ്യുതി എന്നിവക്ക് ദക്ഷിണ കൊറിയ മാതൃകയാണെന്നും ബിന്‍ ദൈന കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.