കേണൽ ഡോ. ഒസാമ ബഹാർ

മുന്നറിയിപ്പുമായി അധികൃതർ;‘അപരിചിതരിൽനിന്ന് പാനീയങ്ങൾ സ്വീകരിക്കരുത്’

മനാമ: അപരിചിതരിൽ നിന്ന് ഒരുവിധത്തിലുള്ള പാനീയങ്ങളും സ്വീകരിക്കരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും മുന്നറിയിപ്പ് നൽകി. പൊതുസ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമൻ' സോഷ്യൽ മീഡിയ പ്രോഗ്രാമിലൂടെ ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ ആവശ്യപ്പെട്ടു. കുട്ടികളെ പൂർണ്ണമായി വിശ്വസിക്കാൻ കഴിയുന്നവരുടെ സംരക്ഷണത്തിൽ മാത്രമാക്കണം ഏൽപ്പിക്കാൻ. അപരിചിതരിൽ നിന്നും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്നും സ്വയം എങ്ങനെ സംരക്ഷിക്കണമെന്ന് കുട്ടികളെ പഠിപ്പിക്കണം. പാനീയങ്ങളിൽ മദ്യമോ മയക്കുമരുന്നോ അവരുടെ അറിവോ സമ്മതമോ കൂടാതെ കലർത്തുന്ന ‘ഡ്രിങ്ക് സ്പൈക്കിംഗ്’ കേസുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ മുൻകരുതൽ നിർദ്ദേശം. ഇത്തരം സംഭവങ്ങൾ ബഹ്‌റൈനിൽ ഇല്ലെങ്കിലും പൊതുസുരക്ഷ മുൻനിർത്തിയാണ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതെന്ന് കേണൽ ഡോ. ബഹാർ വ്യക്തമാക്കി.

അപരിചിതർ നൽകുന്നതും നേരത്തെ തയ്യാറാക്കി വെച്ചതുമായ പാനീയങ്ങൾ പൂർണ്ണമായും നിരസിക്കാൻ മുതിർന്നവരും സ്ത്രീകളും കുട്ടികളും ശ്രദ്ധിക്കണം. കുട്ടികൾക്ക് പെട്ടെന്ന് തലകറക്കമോ അസ്വസ്ഥതയോ തോന്നിയാൽ ഉടൻ തന്നെ മാതാപിതാക്കളെ വിളിച്ച് വിവരം അറിയിക്കാനും തങ്ങൾ നിൽക്കുന്ന സ്ഥലം വ്യക്തമാക്കാനും അവരെ പഠിപ്പിക്കേണ്ടതുണ്ട്. കുട്ടികളെ തിരികെ കൂട്ടിക്കൊണ്ടുപോകുമ്പോൾ അവരുടെ ശാരീരികാവസ്ഥ പ്രത്യേകം ശ്രദ്ധിക്കണം. എന്തെങ്കിലും സംശയം തോന്നിയാൽ ഒട്ടും വൈകാതെ ആശുപത്രിയിൽ എത്തിക്കണം. സുരക്ഷിതമായ പൊതുസ്ഥലങ്ങളിൽ മാത്രം തുടരുകയും അപരിചിതരുടെ സഹായം തേടുന്നത് പരമാവധി ഒഴിവാക്കുകയും വേണം. അടിയന്തര ഘട്ടങ്ങളിൽ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാൻ സാധിക്കാത്ത പക്ഷം ഉടൻ പോലീസിന്റെ സഹായം തേടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഡ്രിങ്ക് സ്പൈക്കിംഗിനായി ഉപയോഗിക്കുന്ന ചില രാസവസ്തുക്കൾ ബോധക്ഷയത്തിന് കാരണമായേക്കാവുന്നതും ജീവന് തന്നെ ഭീഷണിയായതുമാണ്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ബഹ്റൈൻ നിയമപ്രകാരം കഠിനമായ ശിക്ഷ ലഭിക്കും. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായാണ് ഇതിനെ കണക്കാക്കുക. രക്തപരിശോധനയിലൂടെ മാത്രം ഇത്തരം കുറ്റകൃത്യങ്ങൾ തെളിയിക്കാൻ സാധിക്കും.

എന്തെങ്കിലും തരത്തിൽ പാനീയങ്ങളിൽ മായം കലർത്തിയതായി സംശയം തോന്നിയാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുകയും വേദിയിലെ ജീവനക്കാരെ വിവരം അറിയിക്കുകയും വേണം. അസ്വസ്ഥതകൾ കൂടിയാൽ 999 എന്ന നമ്പറിൽ അടിയന്തര സേവനങ്ങളെ ബന്ധപ്പെടുകയോ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യേണ്ടതാണ്. ഇത്തരം വിഷവസ്തുക്കൾ ശരീരത്തിൽ നിന്ന് 12 മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാകാൻ സാധ്യതയുള്ളതിനാൽ എത്രയും വേഗം വൈദ്യപരിശോധനയ്ക്ക് വിധേയരാകേണ്ടത് അനിവാര്യമാണ്. ബ്രിട്ടനിൽ കഴിഞ്ഞ വർഷം നടത്തിയ സർവേ പ്രകാരം ലക്ഷക്കണക്കിന് ആളുകൾ ഡ്രിങ്ക് സ്പൈക്കിംഗിന് ഇരയായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഇരകളിൽ ഭൂരിഭാഗവും സ്ത്രീകളാണ്.

Tags:    
News Summary - Authorities warn: 'Do not accept drinks from strangers'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-22 09:48 GMT