അറബ് ഉച്ചകോടിക്ക് ആതിഥ്യമരുളാൻ ബഹ്റൈന് സാധിച്ചത് നേട്ടമാണെന്ന് യോഗം വിലയിരുത്തി
മനാമ: മേയ് 16ന് ബഹ്റൈനിൽ നടക്കുന്ന അറബ് ഉച്ചകോടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് നിയമനിർമാണ സഭകൾ പ്രത്യേക യോഗം വിളിച്ചു.
പാർലമെന്റ്, ശൂറ കൗൺസിൽ, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സംയുക്ത യോഗമാണ് കഴിഞ്ഞ ദിവസം ചേർന്നത്. സർക്കാറിനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി, ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ സാലിഹ് അസ്സാലിഹ്, പാർലമെന്റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ പാർലമെന്റ് അംഗങ്ങൾ, ശൂറ കൗൺസിൽ അംഗങ്ങൾ, ഇരു സഭകളിലെയും ഓഫിസ് അതോറിറ്റി അംഗങ്ങൾ, ഇരു സഭകളിലെയും വിദേശകാര്യ, പ്രതിരോധ, സുരക്ഷാ സമിതി അംഗങ്ങൾ, വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ അടക്കം ഉയർന്ന ഉദ്യോഗസ്ഥർ, പാർലമെന്ററി കാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നിയമനിർമാണ സഭകളും സർക്കാറും തമ്മിൽ യോജിച്ച പ്രവർത്തനം അനിവാര്യമാണെന്ന് ഇരു സഭകളുടെയും അധ്യക്ഷൻമാർ ചൂണ്ടിക്കാട്ടി. അറബ് ഉച്ചകോടിക്ക് ആതിഥ്യമരുളാൻ ബഹ്റൈന് സാധിച്ചത് നേട്ടമാണെന്ന് യോഗം വിലയിരുത്തി. അറബ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കാനും മേഖല അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണാനുമുള്ള ചർച്ചകൾ ഉച്ചകോടിയിൽ ഉയരുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. ഫലസ്തീൻ പ്രശ്നത്തിൽ നീതിപൂർവവും ഉറച്ചതുമായ ബഹ്റൈൻ നിലപാട് ഏറെ ശ്രദ്ധേയമാണെന്ന് പാർലമെന്റ് അധ്യക്ഷൻ പറഞ്ഞു. ഉച്ചകോടിയിലുണ്ടാകുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ പാർലമെന്റ് മുന്നിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഏടാണ് അറബ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാൻ സാധിക്കുന്നതിലൂടെ നേടിയെടുക്കുന്നതെന്ന് ശൂറ കൗൺസിൽ അധ്യക്ഷൻ വ്യക്തമാക്കി. ശൂറ കൗൺസിലിന്റെ മുഴുവൻ പിന്തുണയും അദ്ദേഹം ഉച്ചകോടിക്ക് വാഗ്ദാനം ചെയ്യുകയും ചെയ്തു. ബഹ്റൈനിൽ നടക്കുന്ന ഏറെ സുപ്രധാനമായ ഉച്ചകോടിക്ക് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്ത പാർലമെന്റിനും ശൂറ കൗൺസിലിനും വിദേശകാര്യ മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.