ഇന്ത്യൻ സ്കൂൾ അധികൃതർ വാർത്തസമ്മേളനം നടത്തുന്നു
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ ചിത്രരചന മത്സരങ്ങളിലൊന്നായ ആലേഖ് ’24 ന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രഥമ ആലേഖ്’24 ജൂൺ 14ന് ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയമായി നടത്താനുള്ള ഒരുക്കം തുടങ്ങി.
എല്ലാ തലങ്ങളിലുമുള്ള കലാകാരന്മാർക്ക് അവരുടെ കഴിവും സർഗ്ഗാത്മകതയും കലയോടുള്ള അഭിനിവേശവും പ്രകടിപ്പിക്കാൻ ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ഒരു വാർഷികാഘോഷമായി ആലേഖ് നടത്താൻ സ്കൂൾ പദ്ധതിയിടുന്നു. ബഹ്റൈനിലെ സ്കൂളുകളിൽനിന്ന് അഞ്ചു മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
മത്സര രജിസ്ട്രേഷൻ സൗജന്യമാണ്. മത്സരത്തിന് വിദ്യാർഥികളെ സ്കൂളുകൾക്ക് നാമനിർദേശം ചെയ്യാം. ഗ്രൂപ് പെയിന്റിങ് മത്സരം ‘ഹാർമണി’ ആലേഖിന്റെ ഒരു പ്രത്യേകതയാണ്. രജിസ്ട്രേഷനും ബ്രീഫിങ് സെഷനുകളുമായി അന്ന് മത്സരം ആരംഭിക്കും, തുടർന്ന് ഓരോ പ്രായക്കാർക്കും ഡ്രോയിങ്, പെയിന്റിങ് സെഷനുകൾ നടക്കും. അതേ ദിവസം അവാർ് വിതരണചടങ്ങിൽ ഫലങ്ങൾ പ്രഖ്യാപിക്കും. സ്കൂൾ മേളയിൽ തിരഞ്ഞെടുത്ത പെയിന്റിങ്ങുകൾ പ്രദർശിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 39152628, 39804126,36111670 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. എൻട്രികൾ isbart@indianschool.bh എന്ന ഇ-മെയിലിലേക്ക് അയക്കാം.രജിസ്ട്രേഷൻ ജൂൺ 7ന് അവസാനിക്കും. വാർത്തസമ്മേളനത്തിൽ സ്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, മിഥുൻ മോഹൻ, ബിജു ജോർജ്, മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവരും പങ്കെടുത്തു.
മനാമ: ഇന്ത്യൻ സ്കൂളിൽ മതിയായ ശൗചാലയത്തിന്റെ ദൗർലഭ്യത്തിന് ശാശ്വത പരിഹാരമായി പെൺകുട്ടികൾക്ക് മാത്രമായി പുതിയ ടോയ്ലെറ്റ് ബ്ലോക്ക് നിർമിക്കാൻ ആലോചിക്കുന്നതായി സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് പറഞ്ഞു. നൂറ് ശൗചാലയങ്ങൾ നിർമിക്കുന്നതിനും അടിയന്തര ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച് നിർമാണത്തിന് അംഗീകാരം നേടാനുമുള്ള പദ്ധതി തയാറാക്കി തുടങ്ങിയിട്ടുണ്ട്. ടോയ്ലെറ്റുകളുടെ ശുചിത്വം എല്ലായ്പ്പോഴും ഉറപ്പാക്കാൻ കൂടുതൽ വനിത ക്ലീനർമാരെ വിന്യസിക്കുകയും ഓരോ ടോയ്ലെറ്റ് ബ്ലോക്കിലേക്കും ഒരു വനിത ക്ലീനറെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സെക്യൂരിറ്റി കാബിന്റെ നിർമാണം പൂർത്തിയായി. സി.സി ടി.വി ഉൾപ്പെടെ പൂർണമായും സജ്ജീകരിച്ച സുരക്ഷ കാബിൻ ഇപ്പോൾ പ്രവർത്തനക്ഷമമാണ്. സ്കൂൾ പഴയ ബസുകൾക്ക് പകരം അഞ്ച് പുതിയ ബസുകൾ വാങ്ങി. ഫീസ് അടക്കാൻ നിലവിലെ സൗകര്യങ്ങൾക്ക് പുറമെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, അമെക്സ് കാർഡ് സൗകര്യം ഏർപ്പെടുത്തി.
കൊച്ചുകുട്ടികളിൽ ശാസ്ത്രകൗതുകം വികസിപ്പിക്കുന്നതിനായി സ്കൂൾ ജൂനിയർ കാമ്പസിൽ സയൻസ് ലാബ് സ്ഥാപിച്ചു.വിദ്യാർഥികളുടെ ബസ് സ്റ്റോപ്പുകൾ മാറ്റാതെ, ശേഷിയുടെ 50ശതമാനത്തിൽ താഴെ മാത്രം ഓടുന്ന ഏതാനും ബസുകളുടെ റൂട്ടുകൾ പുനർവിന്യാസം വഴി കൂടുതൽ കാര്യക്ഷമമാക്കി. സ്കൂൾ ബസുകളിൽ ജി.പി.എസ് സൗകര്യങ്ങൾ സ്ഥാപിക്കുന്നത് സെപ്റ്റംബർ മുതൽ നടപ്പാവും. പാഠപുസ്തകങ്ങൾ കൃത്യസമയത്ത് വിതരണം ചെയ്തു. അക്കാദമിക മികവിൽ പ്രധാന ശ്രദ്ധകേന്ദ്രീകരിച്ച് വിദ്യാർഥികളുടെ മൊത്തത്തിലുള്ള വ്യക്തി വികാസം ഉറപ്പാക്കാൻ സ്കൂൾ പരമാവധി ശ്രമിക്കുമെന്നും അഡ്വ. ബിനു മണ്ണിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.