മനാമ: ബഹ്റൈനിൽ നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ‘അഷ്തര്‍ ഗ്രൂപ്പിനെ’ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ നീക്കത്തിന് ബഹ്‌റൈന്‍ പിന്തുണ പ്രഖ്യാപിച്ചു. ഈ ഗ്രൂപ്പിനെ കൂടാതെ ബഹ്‌റൈനില്‍ നിന്നുള്ള ഏതാനും വ്യക്തികളെയും കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.
തീവ്രവാദത്തിനെതിരെ ബഹ്‌റൈന്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന എല്ലാ നടപടികളെയും ശരിവെക്കുന്ന സമീപനമാണ് അമേരിക്കന്‍ അധികൃതരില്‍ നിന്നുണ്ടായിട്ടുള്ളത്.
ഇത് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ഗുണകരമാകുമെന്നും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇറാനുമായി ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പിലെ അഹ്മദ് ഹസൻ യൂസുഫ്, അൽ സായിദ് മുർതധ മജീദ് റമദാൻ അലവി എന്നിവരെയാണ് അമേരിക്ക ആഗോള ഭീകരരായി പരിഗണിക്കുന്നത്.
ഇതോടെ, ഇരുവരുമായി യു.എസ്.പൗരൻമാർക്ക് യാതൊരു ഇടപാടും നടത്താനാകില്ല. യു.എസിൽ ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള ആസ്തിയുണ്ടെങ്കിൽ, അത് മരവിപ്പിക്കുകയും ചെയ്യും. ഇറാൻ സഹായത്തോടുകൂടി ബഹ്റൈനിൽ ഇൗയിടെ തീവ്രവാദി ആക്രമണങ്ങൾ വർധിച്ചതിനുപിന്നാലെയാണ് നടപടി. ഇത്തരം ഭീഷണികളെ ചെറുക്കാൻ ബഹ്റൈനൊപ്പം നിൽക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.
സമാധാനപരമായ പ്രതിപക്ഷ പ്രവർത്തനങ്ങളെയും തീവ്രവാദികളുടെ പ്രവർത്തനങ്ങളെയും വേറിട്ട് കാണാനുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അമേരിക്ക പറയുന്നു. ബഹ്റൈനിൽ നടന്ന നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇരുവരും ഉൾപ്പെട്ട അൽ അഷ്തർ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. പൊലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കുമെതിരെയാണ് ഇവർ കാര്യമായ ആക്രമണങ്ങൾ നടത്തിയിട്ടുള്ളത്. 2014 മാർച്ചിൽ ഇൗ ഗ്രൂപ്പ് നടത്തിയ ആക്രമണത്തിൽ രണ്ട് പൊലീസുകാരും യു.എ.ഇ പൗരനായ ഒരു ഒാഫിസറും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.