അദീബ് അഹമ്മദ്

ദി വാഷിങ്ടൻ പോസ്റ്റിന്റെ ആഗോള എ.ഐ കൗൺസിലിലേക്ക് അദീബ് അഹമ്മദും

മനാമ: പ്രമുഖ രാജ്യാന്തര മാധ്യമമായ ‘ദി വാഷിങ്ടൻ പോസ്റ്റിന്റെ’ ഗവേഷണ-ഉപദേശക വിഭാഗമായ വാഷിങ്ടൻ പോസ്റ്റ് ഇന്റലിജൻസ് രൂപീകരിച്ച ‘എ.ഐ ആൻഡ് ടെക്നോളജി കൗൺസിലിലേക്ക്’ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദിനെ തെരഞ്ഞെടുത്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), വികേന്ദ്രീകൃത സാങ്കേതികവിദ്യകൾ, ഡിജിറ്റൽ പരിവർത്തനം എന്നിവയിലൂടെ ആഗോള നയരൂപീകരണത്തിനും വ്യവസായ നവീകരണത്തിനുമായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെ കൂട്ടായ്മയാണിത്.

മിഡിൽ ഈസ്റ്റ് മേഖലയിൽ നിന്ന് ഈ ആഗോള കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ബിസിനസ് നേതാക്കളിൽ ഒരാളാണ് അദീബ് അഹമ്മദ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടുപിടിത്തങ്ങൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, അടുത്ത ജനറേഷൻ സാമ്പത്തിക വ്യവസ്ഥകൾ എന്നിവയിൽ അതിവേഗം ആഗോള കേന്ദ്രമായി വളരുന്ന മിഡിൽ ഈസ്റ്റിന്റെ കാഴ്ചപ്പാടുകൾ കൗൺസിലിൽ പങ്കുവെക്കാൻ ഇദ്ദേഹത്തിന്റെ സാന്നിധ്യം വഴിയൊരുക്കും.

ആഗോള തലത്തിൽ എ.ഐ ചർച്ചകളിൽ സാമ്പത്തിക സേവനങ്ങൾക്കും ക്രോസ്-ബോർഡർ പേയ്‌മെന്റ് സംവിധാനങ്ങൾക്കുമുള്ള പ്രാധാന്യം വർധിച്ചുവരുന്നതിന്റെ പ്രതിഫലനം കൂടിയാണ് ഈ നിയമനം. അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ജി.സി.സി, ഇന്ത്യൻ ഉപഭൂഖണ്ഡം, ഏഷ്യാ പസഫിക് മേഖലകളിൽ അതിവേഗം വളരുന്ന മുൻനിര സാമ്പത്തിക സേവന ഗ്രൂപ്പുകളിലൊന്നായി മാറിയിട്ടുണ്ട്.

"ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി നിർണ്ണയിക്കപ്പെടുക നവീകരണവും അടിസ്ഥാന സൗകര്യങ്ങളും ആഗോള കണക്റ്റിവിറ്റിയും ഒരേപോലെ സംയോജിപ്പിക്കാൻ കഴിയുന്ന മേഖലകളിലൂടെയായിരിക്കുമെന്ന് അദീബ് അഹ്മദ് പറഞ്ഞു. ദീർഘവീക്ഷണമുള്ള നേതൃത്വവും അതിവേഗം വികസിക്കുന്ന സാമ്പത്തിക വ്യവസ്ഥയും മുൻനിർത്തി ജി.സി.സിയും മിഡിൽ ഈസ്റ്റും ഈ രംഗത്തെ പ്രധാന കേന്ദ്രങ്ങളായി ഉയർന്നുവരുകയാണ്. ആഗോള വാണിജ്യം, ധനകാര്യം, ജനങ്ങളുടെ ചലനാത്മകത എന്നിവയുടെ കേന്ദ്രബിന്ദുവായി നിൽക്കുന്ന ഒരു മേഖലയിൽ നിന്നുള്ള പങ്കാളിത്തം കൗൺസിലിൽ എത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Adeeb Ahamed appointed to The Washington Post's Global AI Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.