വോട്ടുറപ്പിക്കാന്‍ തീവ്രയത്നവുമായി നേതാക്കള്‍

മനാമ: നാട്ടില്‍ ചെറിയൊരു കാറ്റടിച്ചാല്‍ ആടിയുലയുന്നത്രയും നാടിനോട് കൂറുപുലര്‍ത്തുന്നവരാണ് ബഹ്റൈനിലെ മലയാളി രാഷ്ട്രീയ സംഘടനകള്‍. അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് ബഹ്റൈനിലെ രാഷ്ട്രീയക്കാര്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഊണും ഉറക്കവുമുണ്ടായിരുന്നില്ല. മൈക്ക് പെര്‍മിഷന്‍ കൂടി സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കില്‍, ബഹ്റൈന്‍ കേരളത്തിലെ ഒരു സമ്പൂര്‍ണ നിയോജക മണ്ഡലം ആയേനെ.
  ഇഞ്ചോടിഞ്ച് പോരാട്ടമാണ് നാട്ടില്‍ നടക്കുന്നതെന്ന് മനസിലാക്കിയവരാണ് ബഹ്റൈനിലെ ഇടതുപക്ഷക്കാര്‍. ഇടതുപക്ഷം എന്ന പേരുണ്ടെങ്കിലും 95ശതമാനം ഇടതുപക്ഷ പ്രവര്‍ത്തകരും സി.പി.എമ്മുകാരാണ്. ‘പ്രതിഭ’യുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വോട്ടെടുപ്പിന്‍െറ ശബ്ദം കേള്‍ക്കാറായ ഈ ദിനങ്ങളില്‍ ‘പ്രതിഭ’ പ്രവര്‍ത്തകര്‍ക്ക് ചിട്ടയായ പ്രവര്‍ത്തനം നടത്താനായി. സ്വന്തക്കാരെയും കൂട്ടുകാരെയും മാത്രല്ല, പലവിധ പ്രശ്നങ്ങളുമായി ഇളകി നില്‍ക്കുന്നവരെയും ഫോണില്‍ വിളിച്ച് വോട്ടുറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പലരും വോട്ടുരേഖപ്പെടുത്താനും സ്വന്തം മണ്ഡലത്തിലെ പ്രവര്‍ത്തനത്തിന്‍െറ ഭാഗമാകാനും നാട്ടിലത്തെിക്കഴിഞ്ഞു. 14 ജില്ലാ കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കിയെന്ന് ‘പ്രതിഭ’ സെക്രട്ടറി ഷെറീഫ് കോഴിക്കോട് പറഞ്ഞു.
 ഒൗദ്യോഗിക കോണ്‍ഗ്രസ് സംഘടനയായ ഒ.ഐ.സി.സിയും വോട്ടുറപ്പിക്കാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. ഈ ദിവസങ്ങളില്‍ 90 ശതമാനം പ്രധാന നേതാക്കളും നാട്ടിലത്തെി. ബന്ധുക്കളും സുഹൃത്തുക്കളും ബൂത്തിലത്തെി യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തുവെന്ന് ഉറപ്പിക്കുന്ന സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ടെന്ന് ബഹ്റൈന്‍ ഒ.ഐ.സി.സി പ്രസിഡന്‍റ് ബിനു കുന്നന്താനം പറഞ്ഞു. ഒ.ഐ.സി.സിയുമായി ഉടക്കി നില്‍ക്കുന്ന വിമത യുവജന കൂട്ടായ്മയായ ഐ.വൈ.സി.സി പ്രവര്‍ത്തകരും നാട്ടിലേക്കുള്ള ഫോണ്‍വിളിയുമായി സജീവമാണ്.
   ആവേശം ഒട്ടും ചോരാത്ത പ്രവര്‍ത്തനമാണ് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടന്നത്. മലയാളികള്‍ ജോലിചെയ്യുന്ന ഇടങ്ങളിലെല്ലാം എത്തുകയും വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തു. ബള്‍ക് ബുക്കിങ് നടത്തി 150 ഓളം പേരെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് വോട്ടുചെയ്യാനായി പറഞ്ഞയച്ചു. ഏരിയ, ജില്ലാ കണ്‍വെന്‍ഷനുകളും പൂര്‍ത്തിയാക്കിയെന്ന് കെ.എം.സി.സി സൗത്ത് സോണ്‍ ജന.സെക്രട്ടറി തേവലക്കര ബാദുഷ പറഞ്ഞു.  ഭരണ തുടര്‍ച്ചക്കും ഭരണം മാറാനും തീവ്രയത്ന പദ്ധതികളാണ് ബഹ്റൈനിലെ മലയാളി നേതാക്കള്‍ നടത്തുന്നത്. ആരും ഒരുചാണിന് പിറകോട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.