പോയ വര്‍ഷം ബഹ്റൈനില്‍ അരലക്ഷത്തോളം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു

മനാമ: ബഹ്റൈനില്‍ കഴിഞ്ഞ വര്‍ഷം 47,216 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഇവരുടെ കരാര്‍ പുതുക്കാത്തതിനെതുടര്‍ന്നാണിത്. എന്നാല്‍, 82,333 വിദേശികളുടെ കരാര്‍ പുതുക്കിയതായും 44,279 വിദേശികള്‍ പുതുതായി തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതായും ബഹ്റൈന്‍ തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വെളിപ്പെടുത്തി. 2014ല്‍ 96,446 വിദേശികള്‍ക്കാണ് കരാര്‍ പുതുക്കാത്തതിനെതുടര്‍ന്ന് തൊഴില്‍ നഷ്ടമായത്. ആ വര്‍ഷം 1,37,443 തൊഴില്‍ കരാറുകള്‍ പുതുക്കി. 78,866 വിദേശികള്‍ പുതുതായി തൊഴില്‍ വിപണിയില്‍ പ്രവേശിക്കുകയും ചെയ്തുവെന്ന് പാര്‍ലമെന്‍റില്‍ നല്‍കിയ മറുപടിയില്‍ മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സ്വകാര്യ മേഖലയില്‍ 1,261 ബഹ്റൈനികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. ഇതില്‍ 732 പേര്‍ പുരുഷന്‍മാരാണ്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് എല്ലാമാസവും തൊഴില്‍ രഹിത വേതനം ലഭ്യമാക്കുന്നുണ്ട്. ഇത് ശമ്പളത്തിന്‍െറ 60 ശതമാനമോ ആറുമാസത്തേക്ക് പരമാവധി 500 ദിനാറോ വരുമെന്നും മന്ത്രി വിശദീകരിച്ചു. 
ബഹ്റൈനില്‍ ഏറ്റവും കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടത് 2011ലും 2012ലുമാണ്-യഥാക്രമം 2538, 2688 എന്നിങ്ങനെ. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങളെ തുടര്‍ന്നായിരുന്നു ഇത്.
തൊഴിലില്ലാത്തവര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷാ നിയമത്തില്‍ ഭേദഗതി വരുത്താന്‍ പാര്‍ലമെന്‍റ് ഒരുങ്ങിയിട്ടുണ്ട്. തൊഴില്‍ രഹിത വേതനം വര്‍ഷത്തില്‍ ശമ്പളത്തിന്‍െറ 70 ശതമാനമാക്കുന്നതാണ് ഭേദഗതി. ഇത് പരമാവധി 1,000 ദിനാര്‍ ആയിരിക്കും.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.