‘ലിറ്റില്‍ ഇന്ത്യ’ പദ്ധതിക്ക് തുടക്കം

മനാമ: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും പാരമ്പര്യവും മനാമ സൂഖില്‍ പ്രതിഫലിപ്പിക്കുന്ന ‘ലിറ്റില്‍ ഇന്ത്യ’ പദ്ധതിക്ക് തുടക്കമായി. 
ശനിയാഴ്ച രാത്രി സൂഖില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ആല്‍ ഖലീഫയും ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്‍ഡ് ആന്‍റിക്വിറ്റീസ് (ബി.എ.സി.എ) പ്രസിഡന്‍റ് ശൈഖ മായി ബിന്‍ത് മുഹമ്മദ് ആല്‍ ഖലീഫയും ചേര്‍ന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും എത്തിയില്ല. സൂഖിലെ 5000 ചതുരശ്ര മീറ്റര്‍ പ്രദേശമാണ് ‘ലിറ്റില്‍ ഇന്ത്യ’ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. 
സൂഖിലെ ബാബുല്‍ ബഹ്റൈന്‍ അവന്യു, അല്‍ തിജ്ജാര്‍ അവന്യു, ഹിന്ദു ക്ഷേത്രത്തിലേക്കുള്ള അല്‍ ഹദ്റാമി അവന്യു എന്നിവയാണ് പദ്ധതിക്ക് കീഴില്‍ വരിക. ഈ പ്രദേശങ്ങള്‍ പദ്ധതിയുടെ ഭാഗമായി അലങ്കരിച്ചിട്ടുണ്ട്. ഇവിടെ സ്ഥിരമായി ഇന്ത്യന്‍ വ്യാപാര മേളകള്‍, സാംസ്കാരിക പരിപാടികള്‍, ഫാഷന്‍ ഷോ തുടങ്ങിയവ സംഘടിപ്പിക്കും. ഇന്ത്യയുടെ എല്ലാ സാംസ്കാരിക വൈവിധ്യവും സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 
ഇന്ത്യന്‍ തടി കൊണ്ട് നിര്‍മിച്ച 14 പുരാതന ബഹ്റൈനി ഭവനങ്ങളും പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
200 വര്‍ഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രത്തിന്‍െറ നവീകരണ പദ്ധതി ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. അഞ്ചുലക്ഷം ദിനാര്‍ ചെലവിലാണ് ക്ഷേത്രം നവീകരിക്കുക. ഒന്നരവര്‍ഷത്തിനകം നവീകരണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നു. ‘ലിറ്റില്‍ ഇന്ത്യ’ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്താന്‍ ബി.എ.സി.എ ആലോചിക്കുന്നുണ്ട്. ഭാവിയില്‍ ‘ലിറ്റില്‍ ഇന്ത്യ’ പ്രദേശം മികച്ച ടൂറിസ്റ്റ് കേന്ദ്രമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രൊജക്റ്റ് മാനേജറും സീനിയര്‍ എക്സിബിഷന്‍ സ്പെഷ്യലിസ്റ്റുമായ ഫ്രാന്‍സസ് സ്റ്റഫോഡ് പറഞ്ഞു. പദ്ധതി ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഇന്ത്യന്‍ സാംസ്കാരിക പരിപാടികള്‍ നടന്നു. രണ്ട് സ്റ്റേജുകളിലായി നടന്ന പരിപാടികള്‍ കാണാന്‍ വന്‍ ജനക്കൂട്ടമാണത്തെിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.