മനാമ: ഡ്രൈവിങ് ലേണിങ് ലൈസൻസ് എടുക്കലടക്കം ട്രാഫിക്കുമായി ബന്ധപ്പെട്ട 15 ട്രാഫിക് സേവനങ്ങൾ സമ്പൂർണമായി ഡിജിറ്റലൈസ് ചെയ്തതായി ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽവഹാബ് ആൽ ഖലീഫ അറിയിച്ചു.
മോട്ടോർ സൈക്കിൾ, സ്വകാര്യ കാറുകൾ, ട്രക്കുകൾ, പൊതു, സ്വകാര്യ ഗതാഗത വാഹനങ്ങൾ എന്നിവക്ക് ഡ്രൈവിങ് ലേണിങ് ലൈസൻസ് ഇനി ഓൺലൈനായി എടുക്കാം. മോട്ടോർ സൈക്കിളുകളുടെ ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യുന്നതും ഓൺലൈൻ ആക്കിയിട്ടുണ്ട്.
സ്വകാര്യ, പൊതുഗതാഗത വാഹനങ്ങൾക്കുള്ള ഡ്രൈവിങ് ടെസ്റ്റുകൾക്കുള്ള ഓൺലൈൻ ബുക്കിങ് സംവിധാനവും പരിഷ്കരിച്ചിട്ടുണ്ട്. സർക്കാർ അധികാരികൾക്കും ജി.സി.സി പൗരന്മാർക്കും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ വാർഷിക പുതുക്കൽ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.
ഐ.ഡി നമ്പർ ഉപയോഗിച്ച് ജി.സി.സി പൗരന്മാർക്കും ട്രാഫിക് പിഴകൾ ഓൺലൈനായി അടയ്ക്കാനും ഇനി സാധിക്കും. ഉപയോക്താക്കളുടെ പ്രതികരണവും സർക്കാർ നയവും അടിസ്ഥാനമാക്കി കൂടുതൽ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യും.
ഹമദ് രാജാവിന്റെ വികസന നയങ്ങൾക്കനുസൃതമായി, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരം രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ ദേശീയ പദ്ധതിയുടെ ഭാഗമാണ് ഈ ശ്രമങ്ങൾ.
24 സർക്കാർ സ്ഥാപനങ്ങളിൽ 500 സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്നോളജിക്കുള്ള മന്ത്രിതല സമിതിയുടെ മേൽനോട്ടത്തിലാണ് മാറ്റങ്ങൾ നടപ്പാക്കുന്നത്.
സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, നടപടിക്രമങ്ങൾ ലഘൂകരിക്കുക, പേപ്പർവർക്കുകൾ കുറക്കുക, എല്ലാ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലും തടസ്സമില്ലാത്ത സേവന ം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.