ഇറ്റാനഗർ: വംശനാശ ഭീഷണി നേരിടുന്ന റോയൽ ബംഗാൾ കടുവ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും നിരീക്ഷകരുടെ കാമറയിൽ. അരുണാചൽ പ്രദേശിലെ പാസിഘട്ടിനടുത്തുള്ള ഡി എറിങ് മെമ്മോറിയൽ വന്യജീവി സങ്കേതത്തിൽ നിന്നാണ് കടുവ കാമറയിൽ കുടുങ്ങിയത്.അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് ദി എൻവയോൺമെന്റിന്റെ സാങ്കേതിക സഹായത്തോടെ വന്യജീവി സങ്കേതത്തിൽ നടത്തിയ ക്യാമറ ട്രാപ്പ് സർവേകളിലൂടെയാണ് റോയൽ ബംഗാൾ കടുവയുടെ ദൃശ്യം പതിഞ്ഞത്.
ഡി എറിങ് മെമ്മോറിയൽ വന്യജീവി സങ്കേതത്തിൽ 2005ലാണ് അവസാനമായി റോയൽ ബംഗാൾ കടുവയെ കണ്ടെത്തിയത്. ഈ വർഷം ജനുവരിയിൽ, അസമിലെ ജോനായ് വനമേഖലയിലെ വനപാലകർ, അസം-അരുണാചൽ പ്രദേശ് അതിർത്തിയിലെ വന്യജീവി സങ്കേതത്തിനടുത്തുള്ള ഒരു നിർദ്ദിഷ്ട റിസർവ് വനമായ കൊബു ചപോരിയിൽ ഒരു റോയൽ ബംഗാൾ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു.
"രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം കടുവയുടെ തിരിച്ചുവരവ് ആവാസവ്യവസ്ഥയുടെ പ്രതിരോധശേഷിയെയും സുസ്ഥിരമായ സംരക്ഷണ ശ്രമങ്ങളുടെ വിജയവും സൂചിപ്പിക്കുന്നു" എന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെമ്പി ഈറ്റ് പറഞ്ഞു. അടുത്തിടെ നടത്തിയ സർവേയിൽ ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ചൈനീസ് പാംഗോളിനെയും അപൂർവമായ ഹിസ്പിഡ് മുയലിനെയും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വർഷം കടുവകളുടെ സഞ്ചാരത്തിന്റെ പരോക്ഷ ലക്ഷണങ്ങൾ ലഭിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെയുള്ള നിരീക്ഷണത്തിൽ ഫോട്ടോഗ്രാഫിക് തെളിവുകൾ ലഭിച്ചിരുന്നില്ല. തുടർച്ചയായ ശ്രമങ്ങൾക്കൊടുവിലാണ് കടുവയെ ക്യാമറയിൽ പകർത്തിയത്. "ഇത് ഞങ്ങൾക്ക് സന്തോഷവാർത്തയാണ്. റോയൽ ബംഗാൾ കടുവ വന്യജീവി സങ്കേതത്തിലേക്ക് തിരിച്ചെത്തുന്നത് വിനോദസഞ്ചാരികളെ ആകർഷിക്കും. ഞങ്ങൾ വളരെ സന്തുഷ്ടരാണ്" എന്ന് ഒരു പരിസ്ഥിതി പ്രവർത്തകൻ പറഞ്ഞു.
കിഴക്കൻ സിയാങ് ജില്ലയിലെ പാസിഘട്ടിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെയാണ് ഡി എറിങ് മെമ്മോറിയൽ വന്യജീവി സങ്കേതം. 190 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഇത് 1978ൽ സ്ഥാപിതമായതും സിയാങ്, സിബ്യ നദികളാൽ ചുറ്റപ്പെട്ടതുമാണ്. കടുവകൾ, പുള്ളിപ്പുലികൾ, കാട്ടുപോത്തുകൾ, ദേശാടന പക്ഷികൾ എന്നിവയുടെ പ്രധാന ആവാസ കേന്ദ്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.