മഴ പെയ്യാനിരിക്കുകയാണെന്ന് സസ്യങ്ങൾക്ക് ‘കേൾക്കാൻ’ കഴിയുമോ? പുതിയൊരു പഠനം, അതിന് സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. മഴത്തുള്ളികൾ മണ്ണിൽ പതിക്കുന്നതിന് മുമ്പുതന്നെ ഭൂമിക്കടിയിലൂടെ സഞ്ചരിക്കുന്ന കമ്പനം തിരിച്ചറിഞ്ഞ് ചെടികൾ, വിത്തുകൾ മുളപ്പിക്കൽ പ്രക്രിയ വേഗത്തിലാക്കുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
മനുഷ്യർക്ക് മഴയുടെ ശബ്ദം ആശ്വാസം നൽകുന്നതുപോലെ, സസ്യങ്ങൾക്കും അതൊരു നിർണായക സൂചനയായിരിക്കാമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. മഴ തുടങ്ങുന്നതിന് മുമ്പ് ഭൂമിക്കടിയിലൂടെ പകരുന്ന കമ്പനങ്ങൾ ഉപരിതലത്തിലെ ശബ്ദത്തേക്കാൾ ശക്തമാണെന്നും, ഈ പ്രകൃതി സിഗ്നലുകളാണ് വിത്തുകളെ ‘ഉണർത്തുന്നത്’ എന്നും പഠനം പറയുന്നു.
സയിന്റിഫിക് റിപ്പോർട്ട് ജേർണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം, സസ്യങ്ങൾ ചുറ്റുപാടുകളിലെ ശബ്ദസൂചനകൾ തിരിച്ചറിയുകയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്നുവെന്നതിന് ആദ്യത്തെ വ്യക്തമായ തെളിവാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു. മറ്റ് സസ്യവർഗങ്ങളിലും സമാന സ്വഭാവം ഉണ്ടാകാമെന്നാണ് അവരുടെ നിഗമനം. അമേരിക്കയിലെ മസാചുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ, സസ്യങ്ങൾക്ക് ചുറ്റുപാടുകൾ ‘കാണാനും’, ‘ചിന്തിക്കാനും’, ‘കേൾക്കാനും’ കഴിയുമോ എന്ന ചോദ്യത്തിനുള്ള പുതിയ സൂചനകളാണ് ലഭിച്ചതെന്ന് അവർ പറയുന്നു. സസ്യങ്ങൾ വെറും നിശ്ചല ജീവികളല്ല, പരിസര വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പ്രവർത്തിക്കുന്ന ജീവികളാണെന്ന ആശയത്തെയും പഠനം ശക്തിപ്പെടുത്തുന്നു.
ഗവേഷകർ സസ്യങ്ങളിലെ സ്റ്റാറ്റോലിത്ത് എന്ന കോശഘടനകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സാധാരണയായി ഗുരുത്വാകർഷണം തിരിച്ചറിയാൻ സഹായിക്കുന്ന ഈ ഘടനകൾ, മഴ മൂലമുണ്ടാകുന്ന ഭൂമിക്കടിയിലെ സൂക്ഷ്മ കമ്പനങ്ങളും തിരിച്ചറിയാൻ ഇടയാക്കാമെന്നാണ് അവർ കരുതുന്നത്. ഇതുവഴി വിത്തുകൾ മുളയ്ക്കാനും വേരുകൾ വളരാനും അനുകൂല സാഹചര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ സസ്യങ്ങൾക്ക് കഴിയുമെന്നാണ് സിദ്ധാന്തം.
ഇത് പരിശോധിക്കാൻ ഏകദേശം 8,000 ക്രെസ് (ആശാളി) സസ്യവിത്തുകളെ രണ്ട് ഗ്രൂപ്പുകളാക്കി. ഒന്നാമത്തെ ഗ്രൂപ്പിന് മഴയുടെ ശബ്ദം കേൾപ്പിച്ചപ്പോൾ, മറ്റൊന്നിനെ നിശ്ശബ്ദ സാഹചര്യത്തിലാക്കി. ഫലമായി, മഴയുടെ ശബ്ദം കേട്ട വിത്തുകൾ മറ്റുള്ളവയെ അപേക്ഷിച്ച് 30 മുതൽ 40 ശതമാനം വരെ വേഗത്തിൽ മുളച്ചതായി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.