ശ്രീനഗർ: കശ്മീരിലെ പ്രകൃതിഭംഗിയുടെ പ്രതീകമായ വൂളാർ തടാകത്തിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും താമരകൾ പൂത്തുലഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകത്തിൽ 1992-ലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ താമരകൾ പൂർണ്ണമായും അപ്രത്യക്ഷമായിരുന്നു. മുപ്പത് വർഷത്തിലേറെ നീണ്ട പാരിസ്ഥിതിക നിശ്ചലാവസ്ഥക്ക് ശേഷമാണ് പിങ്ക്നിറത്തിലുളള താമരകളുടെ തിരിച്ചുവരവ്.
കശ്മീരികളുടെ ഓർമ്മകളിൽ വൂളാർ തടാകം എന്നാൽ പിങ്ക് നിറത്തിലുള്ള താമരകൾ നിറഞ്ഞ ഒരു വിസ്മയമായിരുന്നു. എന്നാൽ 1992 സെപ്റ്റംബറിലുണ്ടായ വൻ വെള്ളപ്പൊക്കം തടാകത്തിന്റെ ആവാസവ്യവസ്ഥയെ തകിടം മറിച്ചു. ഝലം നദിയിൽ നിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം ടൺകണക്കിന് ചെളിയും മണ്ണും തടാകത്തിലേക്ക് ഒഴുക്കിക്കൊണ്ടുവന്നു. തടാകത്തിന്റെ അടിത്തട്ടിൽ കനത്ത രീതിയിൽ ചെളി അടിഞ്ഞുകൂടിയതോടെ താമരയുടെ വേരുകൾ പൂർണ്ണമായും മണ്ണിനടിയിലാവുകയും അവ നശിച്ചുപോവുകയുമായിരുന്നു.
'വൂളാർ കൺസർവേഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി' നടത്തിയ തീവ്രമായ ശുദ്ധീകരണ പ്രവർത്തനങ്ങളാണ് താമരവസന്തം തിരിച്ചെത്താൻ കാരണം. തടാകത്തെ വീണ്ടെടുക്കാനായി ദശലക്ഷകണക്കിന് ക്യുബിക് മീറ്റർ ചെളിയാണ് യന്ത്രങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്തത്. കൂടാതെ തടാകത്തിന്റെ വിസ്തൃതി കുറച്ചുകൊണ്ടിരുന്ന രണ്ട് ദശലക്ഷത്തിലധികം അധിനിവേശ വില്ലോ മരങ്ങളും വെട്ടിമാറ്റി. ജലസസ്യങ്ങളുടെയും താമരയുടെയും വിത്തുകളും കിഴങ്ങുകളും നട്ടുപിടിപ്പിച്ചു.
ചെളി മാറി തടാകത്തിലെ വെള്ളം ശുദ്ധമാവുകയും സൂര്യപ്രകാശം അടിത്തട്ടിലേക്ക് പതിക്കുകയും ചെയ്തതോടെ താമരക്കിഴങ്ങുകൾ മുളച്ചുപൊന്താൻ തുടങ്ങി. നിലവിൽ ഗാരൂറ ഗ്രാമത്തിന് സമീപം ഏകദേശം 2-3 ചതുരശ്ര കിലോമീറ്റർ ഭാഗത്ത് താമരകൾ പൂത്തുലഞ്ഞു നിൽക്കുകയാണ്. താമരകളുടെ തിരിച്ചുവരവ് കശ്മീരികളുടെ ജീവിതോപാധികളെയും പ്രത്യാശകളെയും വീണ്ടെടുത്തിരിക്കുകയാണ്.
കശ്മീരി പാചകരീതിയിലെ ഏറ്റവും പ്രിയപ്പെട്ട വിഭവമായ 'നാദ്രു' (താമരത്തണ്ട്) വിളവെടുപ്പാണ് ഇതോടെ പുനരാരംഭിച്ചത്. വൂളാർ തടാകത്തിന് ചുറ്റുമുള്ള മുപ്പതോളം ഗ്രാമങ്ങളിലെ അയ്യായിരത്തിലധികം ആളുകളുടെ പ്രധാന വരുമാന മാർഗ്ഗമായിരുന്നു ഈ താമരത്തണ്ട് ശേഖരണം. താമരകൾ നശിച്ചതോടെ പ്രതിസന്ധിയിലായ ജനങ്ങൾ മറ്റ് ജോലികൾ തേടിപ്പോകാൻ നിർബന്ധിതരായിരുന്നു. കശ്മീരിന്റെ പാരിസ്ഥിതിക ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായാണ് താമരകളുടെ തിരിച്ചുവരവ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.