മോഹൻലാലിനെയും മമ്മൂട്ടിയെയും മാറ്റി നിർത്തി മലയാള സിനിമയെക്കുറിച്ച് സംസാരിക്കാനാകുമോ? ഇല്ലെന്നായിരിക്കും മലയാളികളുടെ ഉത്തരം. ഇരുവരും 40 വർഷത്തിലേറെയായി ബോക്സ് ഓഫിസിൽ ആധിപത്യം തുടരുന്നു. മലയാള സിനിമ വ്യവസായത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച നിരവധി ബ്ലോക്ക്ബസ്റ്ററുകളും ഇരുവരും നൽകിയിട്ടുണ്ട്. എന്നാൽ റിലീസ് സമയത്ത് സൂപ്പർ ഹിറ്റുകളായ പല മലയാള സിനിമകളും അരാഷ്ട്രീയത തുളുമ്പി നിൽക്കുന്നവയായിരുന്നു എന്ന് പുതിയ കാഴ്ചയിൽ വ്യക്തമാകുന്നുണ്ട്.
മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ചിത്രമാണ് നരസിംഹം. ബജറ്റിന്റെ 22 മടങ്ങ് കലക്ഷൻ നേടിയ ആരാധകർക്ക് പ്രിയങ്കരമായി മാറിയ ചിത്രമാണിത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇപ്പോഴും ഈ ചിത്രത്തിലെ പഞ്ച് ഡയലോഗുകളും മനപാഠമാണ്. എന്നാൽ ഇന്ന് ആ ഡയലോഗുകളൊക്കെ അതിപുരുഷത്വത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും പരസ്യമായ ആഘോഷത്തിന്റെ പേരിൽ കടുത്ത വിമർശനത്തിന് വിധേയമായിട്ടുണ്ട്.
ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം 2000 ജനുവരി 26നാണ് പുറത്തിറങ്ങിയത്. ഐശ്വര്യ, തിലകൻ, എൻ.എഫ്. വർഗീസ്, കനക, ജഗതി ശ്രീകുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു. ഒരു കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം 22 കോടി രൂപ കലക്ഷൻ നേടിയതായി ഓൺമനോരമ റിപ്പോർട്ട് ചെയ്യുന്നു.
നരസിംഹം മറ്റൊരു വിധത്തിലും മോഹൻലാലിന് നിർണായകമായിരുന്നു. ആന്റണി പെരുമ്പാവൂരിന്‍റെ ആശിർവാദ് സിനിമാസിന്റെ സിനിമ ലോകത്തേക്കുള്ള കടന്നുവരവ് കൂടിയായിരുന്നു അത്. ആശിർവാദിന്റെ പ്രവേശനം മോഹൻലാലിന്‍റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. വാനപ്രസ്ഥം, ഭരതം, കന്മദം, കാലാപാനി, കമലദളം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങിയ ക്ലാസിക്കുകൾ നിർമിച്ച പ്രണവം ആർട്സ് ഇന്റർനാഷനൽ എന്ന തന്റെ നിർമാണ കമ്പനി ഉപേക്ഷിച്ച് ആന്റണിയെ അദ്ദേഹത്തിന്റെ പതിവ് സഹകാരിയാക്കി.
മോഹൻലാൽ നിരവധി ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ചിത്രങ്ങളിൽ പങ്കാളിയായിട്ടുണ്ടെങ്കിലും നരസിംഹം മലയാള സിനിമയിലെ ഏറ്റവും വലിയ ട്രെൻഡ്‌സെറ്ററുകളിൽ ഒന്നായി മാറി. അതിലെ സംഭാഷണങ്ങൾ, മോഹൻലാലിന്റെ ഗെറ്റപ്പ്, അഭിനയം, പശ്ചാത്തല സംഗീതം, ആക്ഷൻ സീക്വൻസുകൾ തുടങ്ങി നിരവധി ഘടകങ്ങൾ കാരണം ചിത്രം ഐക്കണിക് പദവി നേടി. ഇന്ദുചൂഡന്റെ 'പോ മോനെ ദിനേശാ' എന്ന പഞ്ച് ഡയലോഗ് മുതൽ അദ്ദേഹം മീശ പിരിച്ചുവെച്ച രീതി, സിനിമയിൽ ധരിച്ചിരുന്ന കളർ മുണ്ട് അങ്ങനെ നരസിംഹവുമായി ബന്ധപ്പെട്ട എല്ലാം ജനപ്രിയമായി.
മോഹൻലാൽ ആരാധകരുടെയും മലയാള സിനിമയുടെ ചരിത്രത്തിലും നരസിംഹത്തിന് സ്ഥാനമുണ്ടെങ്കിലും, ചിത്രത്തിലെ സ്ത്രീവിരുദ്ധതയും വരേണ്യതയുടെ ആഘോഷത്തിന്‍റേയും പേരിൽ വർഷങ്ങളായി കാര്യമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. രഞ്ജിത്ത് എഴുതിയ മറ്റ് പല തിരക്കഥകളെയും പോലെ, ഇതിലെ പല സംഭാഷണങ്ങളും സ്ത്രീവിരുദ്ധത നിറഞ്ഞതാണെന്നും നായികയായ അനുരാധയെ (ഐശ്വര്യ) വെറും ഒരു വസ്തുവാക്കി ചുരുക്കിയെന്നും ഇന്ന് വിമർശിക്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.