50 കോടി കടന്ന് വിനായകന്‍റെ 'കളങ്കാവൽ'; വില്ലനായ മമ്മൂട്ടിയെ ഏറ്റെടുത്ത് ആരാധകർ...

മമ്മൂട്ടിയും വിനായകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കളങ്കാവൽ ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ഡിസംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രം വെറും നാല് ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 50 കോടി രൂപ പിന്നിട്ടിരിക്കുകയാണ്. മമ്മൂട്ടി ചിത്രമായ ടർബോ ആറ് ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

ആദ്യദിനം ആഗോളതലത്തിൽ 15.55 കോടി രൂപ നേടിയ ചിത്രം രണ്ടാം ദിവസം 15.35 കോടി രൂപ നേടി. ആദ്യ വാരാന്ത്യം ചിത്രത്തിന്‍റെ മൊത്തം കലക്ഷൻ 44.10 കോടിയിലെത്തി. ഇപ്പോഴിതാ, ലോകമെമ്പാടും നിന്ന് 55 കോടി രൂപ കലക്ഷൻ കളങ്കാവൽ നേടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ, 50 കോടി ക്ലബ്ബ് എന്ന നേട്ടം ഏറ്റവും വേഗത്തിൽ കൈവരിക്കുന്ന ആറാമത്തെ മലയാള ചിത്രമായി കളങ്കാവൽ മാറി. പ്രീ-ബുക്കിങ്ങിൽ തന്നെ ഈ നേട്ടം കൈവരിച്ച മോഹൻലാലിന്റെ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്ത്.

2000ത്തിന്‍റെ തുടക്കത്തിൽ കേരളത്തിൽ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിൽ എസ്.ഐ. ജയകൃഷ്ണനായി വിനായകനും സ്റ്റാൻലി ദാസായി മമ്മൂട്ടിയും അഭിനയിക്കുന്നു. ജിബിൻ ഗോപിനാഥ്, രജിഷ വിജയൻ, ശ്രുതി രാമചന്ദ്രൻ, ഗായത്രി അരുൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആദ്യം നവംബർ 27ന് തിയറ്ററിൽ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് ഡിസംബര്‍ അഞ്ചിലേക്ക് നീട്ടുകയായിരുന്നു. ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ്

യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുൽഖർ നായകനായെത്തിയ കുറുപ്പിന്‍റെ കഥ ഒരുക്കിയതും ജിതിൻ.കെ.ജോസാണ്. 

Tags:    
News Summary - Kalamkaval Worldwide Box Office Day 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.