എല്ലാ കാര്യങ്ങളും ചെയ്യാൻ ഊർജ്ജമുണ്ട്, നാല് മണിക്ക് എഴുന്നേൽക്കും, യോഗയും പ്രാണായാമവും ശീലം ; 90-ാം വയസ്സിലും എനർജെറ്റിക്കായി സുഷമ സേത്ത്

90-ാം വയസ്സിലും ഈ എനർജിയോ? ഇത് 'ഹം ലോഗ്' ഫെയിം സുഷമ സേത്തിന്റെ ആരോഗ്യ രഹസ്യമാണ്. വാർധക്യത്തെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ദിനചര്യ തീർച്ചയായും ഒരു പാഠമാണ്. ഈ വർഷം 90 വയസ്സിലേക്ക് കടക്കുന്ന മുതിർന്ന നടി സുഷമ സേത്ത് തന്‍റെ ഊർജ്ജസ്വലതയുടെയും ആരോഗ്യത്തിന്‍റെയും രഹസ്യം പങ്കുവെച്ചിരിക്കുകയാണ്. നിത്യജീവിതത്തിലെ കൃത്യമായ ചിട്ടകളാണ് തന്നെ ഇന്നും ചെറുപ്പമായി നിലനിർത്തുന്നതെന്ന് സുഷമ പറയുന്നു.

‘എനിക്ക് എല്ലാ കാര്യങ്ങളും ചെയ്യാൻ ആവശ്യമായ ഊർജ്ജമുണ്ട്. പുലർച്ചെ നാല് മണിക്ക് എഴുന്നേറ്റ് ധ്യാനിക്കും. തുടർന്ന് യോഗാസനങ്ങൾ ചെയ്യും. പിന്നെ അല്പം നടക്കും. എന്‍റെ എല്ലാ കാര്യങ്ങളും സ്വയം തന്നെയാണ് ചെയ്യുന്നത്. അതോടൊപ്പം പ്രാണായാമവും പതിവാക്കിയിട്ടുണ്ട്. ഇതൊക്കെ ദിവസവും കൃത്യമായി ചെയ്താൽ രോഗങ്ങൾ നമ്മളെ അലട്ടില്ല, ക്ഷീണം അനുഭവപ്പെടുകയുമില്ല’ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുഷമ സേത്ത് പറഞ്ഞു.

പുലർച്ചെയുള്ള ധ്യാനം സമ്മർദമുണ്ടാക്കുന്ന ഹോർമോണുകളെ കുറക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നുവെന്ന് സുഷമ സേത്തിന്റെ ഈ ദിനചര്യയെക്കുറിച്ച് കൺസൾട്ടന്റ് ഡയറ്റീഷ്യനും ഫിറ്റ്നസ് വിദഗ്ധയുമായ ഗരിമ ഗോയൽ പറയുന്നു. യോഗാസനങ്ങളും പ്രാണായാമവും ശരീരത്തിന്റെ വഴക്കം കൂട്ടാനും പേശികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ ഓക്സിജൻ പ്രവാഹം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പ്രായത്തിനനുസരിച്ചുള്ള ശാരീരികക്ഷമത നിലനിർത്താൻ ഇത് വളരെ അത്യന്താപേക്ഷിതമാണ്.

സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് ശാരീരികമായി സജീവമായിരിക്കാനും മാനസിക ഉന്മേഷം വർധിപ്പിക്കാനും സഹായിക്കുന്നു. ഇത്തരം ശീലങ്ങൾ രക്തചംക്രമണം വർധിപ്പിക്കാനും, ശരീരത്തിലെ വീക്കം കുറക്കാനും, ഇൻസുലിൻ സംവേദനക്ഷമത നിലനിർത്താനും, തലച്ചോറിന്റെ പ്രവർത്തനം മികച്ചതാക്കാനും സഹായിക്കുന്നു. കൃത്യസമയത്ത് എഴുന്നേൽക്കുക, ധ്യാനം, ചിട്ടയായ വ്യായാമം, ദൈനംദിന കാര്യങ്ങളിൽ സജീവമായി ഇടപെടുക എന്നിവയാണ് സുഷമ സേത്തിന്റെ ഈ അത്ഭുതകരമായ ആരോഗ്യത്തിന് പിന്നിലെ രഹസ്യമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാർധക്യത്തിലും ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ഇരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പിന്തുടരാവുന്ന മികച്ച മാതൃകയാണിതെന്നും ഗരിമ പറയുന്നു.

Tags:    
News Summary - Sushma Seth’s 4 AM Ritual and the ‘Self-Reliance’ Rule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.