ആമിർ ഖാനും ഗൗരി സ്പ്രാട്ടും വിവാഹിതരായി; മുംബൈയിലെ വസതിയിൽ നടന്നത് ലളിതമായ ചടങ്ങുകൾ

ബോളിവുഡ് താരം ആമിർ ഖാനും ഗൗരി സ്പ്രാട്ടും വിവാഹിതരായി. മുംബൈയിലെ ആമിർ ഖാന്റെ ബാന്ദ്രയിലുള്ള വസതിയിൽ വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. കഴിഞ്ഞ രണ്ടു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും, ഏകദേശം 25 വർഷത്തോളമായി പരസ്പരം അറിയാവുന്നവരാണ്. ഔദ്യോഗിക രേഖകളിൽ ഒപ്പുവെച്ചാണ് ഇരുവരും തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്തതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

വിവാഹശേഷം തങ്ങളുടെ പുതിയ ജീവിതത്തിലേക്കുള്ള ആദ്യചുവട് എന്ന നിലയിൽ ആമിർ ഖാന്റെ പി.ആർ ഏജൻസി ഇരുവരുടെയും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 'സ്നേഹത്തിന്റെയും ചിരിയുടെയും മനോഹരമായ നിമിഷങ്ങളുടെ ആഘോഷം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പുറത്തുവന്നത്. ആമിർ ഖാന്റെയും ഗൗരി സ്പ്രാട്ടിന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ഏകദേശം 150 ഓളം പേർ മാത്രമാണ് ഈ വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

ആമിർ ഖാന്റെ മൂന്ന് മക്കളും ഗൗരിയുടെ മകനും വിവാഹച്ചടങ്ങിൽ സന്നിഹിതരായിരുന്നു. മുൻഭാര്യമാരായ റീന ദത്തയിലുള്ള മക്കളായ ജുനൈദും ഐറ ഖാനും, കിരൺ റാവുവിനൊപ്പമുള്ള മകൻ ആസാദും ചടങ്ങിനെത്തിയിരുന്നു. ഗൗരിക്ക് ആറു വയസ്സുള്ള ഒരു മകനുണ്ട്. ബെംഗളൂരു സ്വദേശിയായ ഗൗരി, ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ദി ആർട്‌സിൽ നിന്ന് ഫാഷൻ സ്റ്റൈലിങിലും ഫോട്ടോഗ്രാഫിയിലും കോഴ്സ് പൂർത്തിയാക്കിയ വ്യക്തിയാണ്. നിലവിൽ മുംബൈയിൽ ഒരു ബിബ്ലണ്ട് സലൂൺ നടത്തിവരികയാണ്.

വിവാഹത്തെക്കുറിച്ച് ആമിർ ഖാൻ നേരത്തെ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. 'അഞ്ചാം തീയതിയാണ് വിവാഹം. വളരെ ലളിതമായി വീട്ടിൽ വെച്ചാണ് നടത്തുന്നത്. ഞങ്ങൾക്ക് ഏറെ പ്രത്യേകതയുള്ള ദിവസമാണത്. കുടുംബാംഗങ്ങളും കുറച്ചു സുഹൃത്തുക്കളും മാത്രമേ ഉണ്ടാകൂ. ഞങ്ങളുടെ സന്തോഷത്തിനായി എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം,' എന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ആമിർ ഗൗരിയെ ഔദ്യോഗികമായി പരിചയപ്പെടുത്തിയത്. തന്റെ ജീവിതത്തിൽ ഗൗരി നൽകുന്ന ശാന്തതയെയും സ്ഥിരതയെയും കുറിച്ച് ആമിർ വാചാലനാവുകയും ചെയ്തിരുന്നു.

Tags:    
News Summary - Aamir Khan And Gauri Spratt Get Married At Mumbai Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.