'അദേഴ്‌സ്' എന്ന സിനിമയുടെ പ്രമോഷന്‍റെ ഭാഗമായ പ്രസ് മീറ്റിനിടെ നടി ഗൗരി കിഷന് ബോഡി ഷെയിമിങ് പരാമരർശം നേരിടേണ്ടി വന്നത് കഴിഞ്ഞ ദിവസമാണ്. നടിയെ ശാരീരികമായി അപമാനിക്കുകയും അവരുടെ അന്തസ്സിനെ വ്രണപ്പെടുത്തുകയും ചെയ്യുന്ന ചോദ്യമാണ് ഒരു റിപ്പോർട്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതിനെതിരെ ഗൗരി കിഷൻ ശക്തമായി പ്രതികരിച്ചു. പ്രസ് മീറ്റിന്‍റെ വിഡിയെ വൈറലായതോടെ നിരവധി സിനിമ-സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരാണ് ഗൗരിക്ക് പിന്തുണ അറിയിച്ച് എത്തുന്നത്.
സംഗീതസംവിധായകൻ സന്തോഷ് നാരായണനും സംവിധായകൻ പാ രഞ്ജിത്തും ഇപ്പോൾ ഗൗരിയെ പിന്തുണച്ചിരുക്കുകയാണ്. 'ഈ ജേർണലിസ്റ്റ് ലജ്ജാകരമായ പരാമർശം ആവർത്തിക്കുന്നത് ഞെട്ടിക്കുന്നതിലും അപ്പുറമാണ്. അർഹമായ പ്രതികരണം കണ്ടതിൽ സന്തോഷമുണ്ട്. സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നത് ഈ സൂക്ഷ്മ ആക്രമണങ്ങളെല്ലാം തന്നെയാണെന്ന് നാം ഓർമിക്കണം' -സന്തോഷ് നാരായണൻ എഴുതി.
റിപ്പോർട്ടറുടെ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നു എന്നായിരുന്നു പാ രഞ്ജിത് എഴുതിയത്. റിപ്പോർട്ടറിന്‍റെ ചോദ്യം അസ്വീകാര്യവും ലജ്ജാകരവുമാണ് അദ്ദേഹം പറഞ്ഞു. വനിത അഭിനേതാക്കൾക്ക് അസഭ്യമായ ചോദ്യങ്ങൾ നേരിടേണ്ടിവരുന്നത് തമിഴ് സിനിമ ഇനിയും എത്ര ദൂരം സഞ്ചരിക്കാനുണ്ടെന്ന് കാണിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അതേസമയം, ഗൗരി പ്രതികരിച്ചതും പുരുഷ സഹപ്രവർത്തകരുടെ നിശബ്ദതയും ചർച്ചയായിട്ടുണ്ട്. എന്നാൽ പ്രശ്നം വലുതാക്കേണ്ട എന്ന് കരുതിയാണ് തങ്ങൾ മിണ്ടാതിരുന്നതെന്നാണ് സഹതാരങ്ങളുടെ വാദം. നടി പ്രതികരിച്ചിട്ടും യൂട്യൂബർക്ക് ചോദ്യത്തിലെ പ്രശ്നം മനസിലായിരുന്നില്ല. സാധാരണ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് താനും ചോദിച്ചതെന്നും അതിൽ തെറ്റില്ലെന്നുമായിരുന്നു വാദം. 32 വർഷമായി താൻ മാധ്യമപ്രവർത്തകമാണെന്നും തമിഴ് ജനതക്ക് എന്താണ് വേണ്ടതെന്ന് തനിക്കറിയാമെന്നും അയാൾ പറഞ്ഞു. ഗൗരി മാപ്പ് പറയണമെന്നും യൂട്യൂബർ ആവശ്യപ്പെട്ടു. നിങ്ങളാണ് മാപ്പ് പറയേണ്ടത് എന്നായിരുന്നു ഗൗരിയുടെ മറുപടി.
തന്‍റെ ഭാരം അറിഞ്ഞിട്ട് എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഗൗരി ചോദിച്ചു. ബോഡിഷെയിമിങ്ങിനെ നോർമലൈസ് ചെയ്യാൻ പാടില്ലെന്നും ഗൗരി പറഞ്ഞു. നിങ്ങൾ ചെയ്യുന്നത് ജേർണലിസമല്ല എന്ന് മനസിലാക്കണമെന്നും നിങ്ങൾ നിങ്ങളുടെ തൊഴിലിന് അപമാനമാണെന്നും നടി പറഞ്ഞു. നായികക്ക് നേരെ ഒരുകൂട്ടം ആളുകൾ വാക്കുകൾകൊണ്ട് ആക്രമണം നടത്തിയിട്ടും പ്രതികരിക്കാതിരുന്ന സംവിധായകനും നായകനും നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.