ദേശീയ പുരസ്കാര നേട്ടം ഒരുമിച്ച് ആഘോഷിച്ച് മമ്മൂട്ടിയും ധനുഷും. ഇരുവരും ഒന്നിക്കുന്ന രാജ്കുമാർ പെരിയസാമി ചിത്രത്തിന്‍റെ ലൊക്കേഷനിൽ വെച്ചാണ് പുരസ്കാര നേട്ടത്തിന്‍റെ മധുരം പങ്കിട്ടത്. ഒഎം; ചാപ്റ്റർ വൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന മമ്മൂട്ടിയുടെയും ധനുഷിന്‍റെയും സംവിധായകൻ രാജ്കുമാർ പെരിയസാമി, എഡിറ്റർ ആർ. കലൈവാണനുമൊപ്പമുള്ള ചിത്രം മമ്മൂട്ടി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
77-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളത്തിലെയും തമിഴിലെയുമായി നിരവധി താരങ്ങളാണ് അംഗീകാരത്തിന് അർഹരായത്. ബ്രഹ്മയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശവും തന്‍റെ ആദ്യ സംവിധാന ചിത്രമായ റായന് മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചതോടെ ഇത്തവണത്തെ ദേശീയ അവാർഡിൽ ഇരട്ടി മധുരമാണ് ധനുഷിന് ലഭിച്ചത്.
മമ്മൂട്ടി പങ്കുവെച്ച ഫ്രെയിമിലെ നാല് പേരും ഈ വർഷത്തെ ദേശീയ അവാർഡ് ജേതാക്കളാണെന്നാണ് മറ്റൊരു പ്രത്യേകത. അമരൻ എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള പുരസ്കാരമാണ് രാജ്കുമാർ പെരിയസാമി കരസ്ഥമാക്കിയത്. മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം ആർ.കലൈവാണനും നേടി.
മമ്മൂട്ടിയും ധനുഷും ഒന്നിച്ചെത്തുന്ന ഒഎം; ചാപ്റ്റർ വൺ എന്ന ത്രില്ലർ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സായി പല്ലവിയും ശ്രീലീലയുമാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. രാജ്കുമാർ പെരിയസാമി ചിത്രം ഒക്ടോബർ 16ന് ലോകമെമ്പാടും റിലീസ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.