സിനിമാ ലോകത്തെ മിന്നും തിളക്കത്തിൽ നിൽക്കുമ്പോഴും ലളിത ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്ന താരമാണ് സായ് പല്ലവി. വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'രാമായണ'ത്തിൽ സീതയായി വേഷമിടുന്നതിന്റെ തിരക്കുകളിലാണ് താരം ഇപ്പോൾ. ഈയടുത്ത് ഡൽഹിയിൽ നടന്ന 'പ്രഥം സങ്കൽപ്' പരിപാടിയിലും സായ് പല്ലവി പങ്കെടുത്തിരുന്നു. ഗ്ലാമറിന്റെ ലോകത്ത് നിന്നെല്ലാം അകന്ന് കോയമ്പത്തൂരിലുള്ള സായ് പല്ലവിയുടെ കുടുംബവീട് താരപദവിയുടെ അഹങ്കാരങ്ങളൊന്നുമില്ലാത്ത തികച്ചും ലളിതവും ഊഷ്മളവുമായ ഒന്നാണ്. ഏകദേശം 5 മുതൽ 8 കോടി രൂപ വരെ വിലമതിക്കുന്ന ഈ ഭവനം ആഡംബരങ്ങൾക്കപ്പുറം പാരമ്പര്യത്തിനും കുടുംബ മൂല്യങ്ങൾക്കുമാണ് പ്രാധാന്യം നൽകുന്നത്.
ഈ വീടിന്റെ ഹൃദയഭാഗം എന്ന് പറയുന്നത് ഇവിടുത്തെ വിശാലമായ ലിവിങ് റൂം തന്നെയാണ്. ആധുനിക ഡിസൈനുകളുടെ പുറകെ പോകാതെ കുടുംബാംഗങ്ങൾക്ക് ഒത്തുകൂടാനും വിശേഷങ്ങൾ പങ്കുവെക്കാനും പാകത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ക്ലാസിക് ശൈലിയിലുള്ള തടി ഫർണിച്ചറുകളും സുഖപ്രദമായ സോഫകളും ഇവിടുത്തെ ഭംഗി കൂട്ടുന്നു. നിലത്ത് വിരിച്ചിരിക്കുന്ന സ്വാഭാവിക കല്ലുകളും ടൈലുകളും വീടിന് ഒരു പ്രത്യേക ഭംഗിയും ഒപ്പം പ്രായോഗികതയും നൽകുന്നുണ്ട്.
വീട്ടിലെ കിടപ്പുമുറികളും ഇതേ ലാളിത്യം നിലനിർത്തിക്കൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ധാരാളം വെളിച്ചം കയറുന്ന മുറികളിൽ തടിയിൽ തീർത്ത കട്ടിലുകളും വാർഡ്രോബുകളും സ്റ്റഡി ടേബിളുകളും കാണാം. മനസ്സിന് ശാന്തത നൽകുന്ന നേർത്ത നിറങ്ങളാണ് മുറികൾക്ക് നൽകിയിരിക്കുന്നത്. അനാവശ്യ അലങ്കാരങ്ങളൊന്നുമില്ലാതെ തികച്ചും പ്രശാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്.
കുടുംബത്തിന്റെ ആത്മീയവും സാംസ്കാരികവുമായ മൂല്യങ്ങൾ വിളിച്ചോതുന്ന ഒന്നാണ് വീട്ടിലെ പൂജാമുറി. പരമ്പരാഗത തടി മണ്ഡപത്തിൽ ഒരുക്കിയിരിക്കുന്ന ദൈവ രൂപങ്ങളും പിച്ചള വിളക്കുകളും സുഗന്ധം പരത്തുന്ന പൂക്കളും ഈ കോണിനെ വീടിന്റെ ഏറ്റവും സവിശേഷമായ ഇടമാക്കുന്നു. ഇതിനൊപ്പം തന്നെ മനോഹരമായ കിച്ചണും ഇവിടെയുണ്ട്. ഗ്രാനൈറ്റ് കൗണ്ടർടോപ്പുകളും തടിയുടെ കാബിനറ്റുകളും അടുക്കളയെ കൂടുതൽ സൗകര്യപ്രദമാക്കുന്നു.
പ്രകൃതിയോടിണങ്ങി നിൽക്കുന്നു എന്നതാണ് ഈ കോയമ്പത്തൂർ വീടിന്റെ ഏറ്റവും വലിയ ആകർഷണം. ബാൽക്കണികളിലും വീടിന് ചുറ്റുമുള്ള തുറസ്സായ സ്ഥലങ്ങളിലും ധാരാളം ചെടികൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഒപ്പം മനസ്സിന് കുളിർമ നൽകുന്ന ഒരു മനോഹരമായ തോട്ടവും ഇവിടെയുണ്ട്. ഒരു കപ്പ് ചായയുമായി പ്രഭാതങ്ങളും സായാഹ്നങ്ങളും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ഇടമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.