ലോകമെമ്പാടും നിലനിൽക്കുന്ന അശാന്തിക്കും വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിനുമിടയിൽ, പ്രതീക്ഷയുടെ സന്ദേശവുമായി നടി പ്രിയങ്ക ചോപ്ര. ഹോളി ആഘോഷങ്ങളുടെ ഭാഗമായ 'ഹോളികാ ദഹൻ' ചിത്രത്തിനൊപ്പമാണ് താരം സമാധാനത്തിനായുള്ള തന്റെ ആഗ്രഹം പങ്കുവെച്ചത്.
അമേരിക്ക-ഇറാൻ സംഘർഷത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ വിമാനങ്ങൾ റദ്ദാക്കപ്പെട്ടത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യൻ താരങ്ങളായ വിഷ്ണു മഞ്ചു, ഇഷ ഗുപ്ത, നർഗീസ് ഫക്രി, സോണൽ ചൗഹാൻ തുടങ്ങിയവർ നിലവിൽ ദുബൈയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് പ്രിയങ്ക തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്. ഹോളി ആഘോഷങ്ങളുടെ ഭാഗമായി തീ കൊളുത്തിയ ചിത്രത്തിനൊപ്പം താരം ഇങ്ങനെ കുറിച്ചു. ‘ലോകമെമ്പാടും ഒരുപാട് കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇത് കഠിനമാണ്, വേദനാജനകമാണ്. എങ്കിലും വെളിച്ചം നമുക്ക് എപ്പോഴും വഴി കാണിച്ചുതരും. തിന്മക്ക് മേൽ നന്മ വിജയിക്കട്ടെ’ പ്രിയങ്ക കുറിച്ചു.
ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ദുബൈയിൽ കുടുങ്ങിയിരിക്കുകയാണ്. ബർമിങ്ഹാമിൽ നടക്കുന്ന ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സിന്ധു ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയത്. നിലവിലെ സാഹചര്യത്തിൽ വിമാനത്താവളം അടച്ചതിനാൽ അവർക്ക് യാത്ര തുടരാൻ സാധിച്ചിട്ടില്ല. മിഡിൽ ഈസ്റ്റിലെ നിലവിലെ സാഹചര്യത്തിൽ ആശങ്ക പങ്കുവെച്ച് നടി നർഗീസ് ഫക്രിയും എത്തിയിട്ടുണ്ട്. ദുബൈയിലുള്ള താരം ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ മാനസികാവസ്ഥ വ്യക്തമാക്കിയത്. ‘എന്തൊക്കെയായാലും, അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയാത്തതിനാൽ വലിയ പേടിയും ആശങ്കയും തോന്നുന്നു. ഉറങ്ങാൻ പോലും കഴിയുന്നില്ല, മസ്തിഷ്കം അതീവ ജാഗ്രതയിലാണ്. നേരം ഒരുപാട് വൈകിയിട്ടും എനിക്ക് ഉറക്കം വരുന്നില്ല’ നർഗീസ് കുറിച്ചു.
ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചിരിക്കുകയാണ്. എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഇന്ത്യൻ എംബസി ദുബൈയിൽ കുടുങ്ങിയ യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.