ബോളിവുഡിലെ ഇതിഹാസ താരം ധർമേന്ദ്രയുടെ വേർപാട് നൽകിയ ആഘാതത്തിൽ നിന്നും സിനിമാ ലോകവും ആരാധകരും ഇപ്പോഴും പൂർണമായി മുക്തരായിട്ടില്ല. അദ്ദേഹത്തിന്റെ സ്നേഹപൂർണമായ പെരുമാറ്റവും ലളിതമായ ജീവിതരീതികളും വലിയ മനസ്സും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ടവരുടെരുടെയും ഓർമ്മകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്നുണ്ട്. അടുത്തിടെ 'കോൻ ബനേഗ ക്രോർപതി 18' എന്ന റിയാലിറ്റി ഷോയ്ക്കിടെ തങ്ങളുടെ പ്രിയപ്പെട്ട 'ധരം ജി'യുടെ വീട്ടിലെ അതിഥികളെ സ്വീകരിക്കുന്ന രീതിയെക്കുറിച്ചും അദ്ദേഹത്തിന്റെ ഉദാരമനസ്കതയെക്കുറിച്ചും അമിതാഭ് ബച്ചൻ വൈകാരികമായി സംസാരിക്കുകയുണ്ടായി.
ധർമേന്ദ്രയുടെ വീട് ആർക്കും എപ്പോഴും കയറിച്ചെല്ലാമായിരുന്ന ഒരു തുറന്ന വാതിലായിരുന്നുവെന്ന് ബച്ചൻ ഓർത്തെടുത്തു. സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവരോ മറ്റ് അപരിചിതരോ ആകട്ടെ അത് തങ്ങളുടെ സ്വന്തം വീടാണെന്ന ഭാവത്തിലാണ് ആളുകൾ അങ്ങോട്ട് വന്നിരുന്നത്. ഒരിക്കൽ വീട്ടിലേക്ക് കയറിവന്ന ധർമേന്ദ്ര പടികൾ കയറിപ്പോകുന്ന നാലഞ്ചുപേരെ കണ്ട് 'നിങ്ങൾ ആരാണ്, ഇവിടെ എന്തെടുക്കുകയാണ്?' എന്ന് ചോദിച്ചു. ഗ്രാമത്തിൽ നിന്ന് വന്നതാണെന്ന് അവർ മറുപടി നൽകിയപ്പോൾ തന്റെ ഭാര്യ ക്ഷണിച്ചതായിരിക്കും എന്ന് കരുതി അദ്ദേഹം അവരെ സ്നേഹത്തോടെ സ്വീകരിക്കുകയാണ് ചെയ്തത്. ആർക്കൊക്കെയാണ് തന്റെ വീട്ടിലേക്ക് പ്രവേശനമുള്ളതെന്ന് പോലും അറിയാത്തത്ര വലിയൊരു മനസ്സായിരുന്നു അദ്ദേഹത്തിന്റേതെന്ന് അമിതാഭ് ബച്ചൻ വ്യക്തമാക്കുന്നു.
ധർമേന്ദ്രയുടെ വേർപാടിന്റെ സമയത്ത് അമിതാഭ് കുറിച്ച വൈകാരികമായ വരികളും വാർത്തകളിൽ വീണ്ടും ചർച്ചയായി. പഞ്ചാബിലെ ഗ്രാമീണ അന്തരീക്ഷത്തിൽ നിന്ന് വന്ന് പതിറ്റാണ്ടുകളോളം സിനിമയുടെ ലോകത്ത് മാറ്റങ്ങൾ വന്നിട്ടും സ്വന്തം ലാളിത്യവും ഗ്രാമീണതയും കൈവിടാത്ത അപൂർവ്വ വ്യക്തിത്വമായിരുന്നു ധർമേന്ദ്ര. അദ്ദേഹത്തിന്റെ ചിരിയും ആകർഷണീയതയും ഊഷ്മളമായ പെരുമാറ്റവും ചുറ്റുമുള്ള എല്ലാവരിലേക്കും പടരുമായിരുന്നു. അദ്ദേഹത്തിന്റെ വേർപാടോടെ സിനിമാ ലോകത്ത് ഉണ്ടായ ശൂന്യത നികത്താനാവില്ലെന്നും വലിയൊരു സ്നേഹമനസ്സിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നും അമിതാഭ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.