മോഹൻലാലും സുചിത്രയും
കാലം മായ്ക്കാത്ത പ്രണയത്തിന്റെ 38 വർഷങ്ങൾ! തിരശീലയിലെ വിസ്മയങ്ങൾക്കിടയിലും തളരാത്ത കരുത്തായി കൂടെ നിന്ന പ്രിയതമ സുചിത്രക്ക് ലാലേട്ടന്റെ ഹൃദയം തൊടുന്ന പ്രണയാതുരമായ കുറിപ്പ്. കാലം ഒരുപാട് കടന്നുപോയിട്ടും തങ്ങളുടെ പ്രണയത്തിനും സൗഹൃദത്തിനും ഇന്നും ആ പഴയ പുതുമയുണ്ടെന്നാണ് മോഹൻലാൽ പറയുന്നു. ‘38 വര്‍ഷത്തിന് ശേഷവും എങ്ങനെയോ ഇപ്പോഴും ഇത് ഒരു തുടക്കം പോലെ തോന്നുന്നു’ സുചിത്രയോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്.
കാമറക്ക് മുന്നിൽ ആയിരം വേഷപ്പകർച്ചകൾ നടത്തുമ്പോഴും, വ്യക്തിജീവിതത്തിൽ ലാലേട്ടന് എന്നും താങ്ങായി നിന്നത് സുചിത്രയാണ്. 1988 ഏപ്രിൽ 28നായിരുന്നു ഇരുവരുടെയും വിവാഹം. അന്ന് മുതൽ ഇന്നുവരെ, മോഹൻലാൽ എന്ന നടന്റെ ഉയർച്ച താഴ്ചകളിലും തിരക്കുകൾക്കിടയിലും തണലായി, കരുത്തായി സുചിത്ര കൂടെയുണ്ട്. തന്റെ വിജയങ്ങളിലെല്ലാം സുചിത്രക്കുള്ള പങ്ക് അദ്ദേഹം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
മോഹൻലാൽ പങ്കുവെച്ച സുചിത്രക്കൊപ്പമുള്ള ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നേരത്തെ മോഹന്‍ലാലിന്‍റെ കടുത്ത ആരാധികയായിരുന്നു സുചിത്ര. ഈ ആരാധന തന്നെയാണ് വിവാഹത്തിലേക്ക് എത്തിയതും. ഒരു വിവാഹത്തിന് പോയപ്പോഴാണ് മോഹന്‍ലാലിനെ തിരുവനന്തപുരത്ത് വച്ച് ആദ്യമായി കാണുന്നതെന്നും അതിന് മുമ്പ് അദ്ദേഹത്തിന്‍റെ സിനിമകള്‍ കാണാറുണ്ടെന്നും സുചിത്ര നേരത്തെ വെളിപ്പെടുത്തിയിരുന്നു. വെള്ളിത്തിരയിലെ നായകനോട് തോന്നിയ ആ ബഹുമാനവും ഇഷ്ടവും പിന്നീട് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രണയമായി മാറുകയായിരുന്നു.
സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരുമടക്കം ആയിരക്കണക്കിന് പേരാണ് ദമ്പതികൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. മിക്കവരും മോഹൻലാലിന്റെ ഫോട്ടോകളും പഴയകാല വിവാഹ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്. പണ്ട് ആനിവേഴ്സറി മറന്നു പോയ ഒരു കഥ ലാലേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഇന്ന് എന്തായാലും ഓർമ്മയുണ്ടല്ലോ, എന്‍ജോയ് ലാലേട്ടാ! എന്നായിരുന്നു ഒരു കമന്റ്. മുമ്പ് ഒരു അഭിമുഖത്തിൽ, സിനിമയുടെ തിരക്കുകൾക്കിടയിൽ തന്റെ വിവാഹ വാർഷികം മറന്നുപോയതിനെക്കുറിച്ച് മോഹൻലാൽ തമാശരൂപേണ സംസാരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.