വിവാഹമോചന ഹരജി പിൻവലിച്ച് സംഗീത; വിജയിയുമായുള്ള കേസ് ഒത്തുതീർപ്പിലേക്ക്

 ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ ഭാര്യ സംഗീത വിജയ് യുമായുള്ള വിവാഹമോചന ഹരജി പിൻവലിച്ചു. ചെങ്കൽപ്പട്ട് കുടുംബകോടതിയിൽ ഓൺലൈൻ വഴി (വീഡിയോ കോൺഫറൻസിങ്) ഹാജരായിട്ടാണ് സംഗീത കേസ് പിൻവലിക്കുന്നതായി ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ കേസ് കോടതി പൂർണ്ണമായി ഒഴിവാക്കി. കഴിഞ്ഞ കുറച്ചുനാളുകളായി ഇരുവരുടെയും ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട് വിവിധ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

വിജയ് യുടെ അമ്മ ശോഭ, സംഗീതയുമായി സംസാരിച്ചതായും കുടുംബത്തിൽ അനുരഞ്ജന നീക്കങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് സംഗീത ഔദ്യോഗികമായി പ്രതികരിക്കാൻ തായ്യാറായില്ല. ചെങ്കൽപ്പട്ട് കുടുംബകോടതി ജഡ്ജി സുജാതയ്ക്ക് മുമ്പാകെ രാവിലെയാണ് കേസ് പരിഗണനയ്ക്ക് എത്തിയത്. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കുകളിൽ വിജയ് ആയതിനാൽ, കേസ് അടുത്ത ആഴ്ചത്തേക്ക് മാറ്റണമെന്ന് വിജയ് യുടെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേസ് ഇന്ന് തന്നെ പരിഗണിക്കണമെന്ന് സംഗീത ആവശ്യപ്പെടുകയും, തുടർന്ന് കോടതി നടപടികൾ മുന്നോട്ട് പോവുകയുമായിരുന്നു. ഏകദേശം 18 മിനിറ്റോളം നീണ്ടുനിന്ന വീഡിയോ കോൺഫറൻസിങിലൂടെയാണ് സംഗീത ജഡ്ജിയോട് സംസാരിച്ചത്.

1998-ലാണ് വിജയിയും സംഗീതയും തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട ഹരജി വിവരങ്ങൾ പുറത്തുവന്നത്. ഈ വിഷയം രാഷ്ട്രീയമായി ഉപയോഗിച്ച ഡി.എം.കെ ഉൾപ്പെടെയുള്ള എതിരാളികൾ സമൂഹമാധ്യമങ്ങളിലൂടെ വിജയിക്കെതിരെ വലിയ പ്രചാരണങ്ങൾ അഴിച്ചുവിട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ വിജയ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. തന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളിൽ പാർട്ടി പ്രവർത്തകർ വിഷമിക്കേണ്ടതില്ല എന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിജയ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.