ഖുശ്ബു, ധനുഷ്

എന്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ അവാർഡുകൾ നൽകുന്നത്? ‘രായന്‍റെ’ പുരസ്കാര നേട്ടത്തിൽ ആഞ്ഞടിച്ച് ഖുശ്ബു

ധനുഷ് സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ എത്തിയ 'രായൻ' മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയതിന് പിന്നാലെയുള്ള ചർച്ചകളും വിവാദങ്ങളും അവസാനിക്കുന്നില്ല. ഇതിനിടയിലാണ് ദേശീയ പുരസ്കാരങ്ങൾ നിർണ്ണയിക്കുന്ന പ്രക്രിയയെയും ജൂറിയുടെ മാനദണ്ഡങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് നടി ഖുശ്ബു രംഗത്തെത്തിയിരിക്കുന്നത്. അവാർഡ് നേടിയ സിനിമകളെയോ വ്യക്തികളെയോ അല്ല, മറിച്ച് ആ പുരസ്കാരങ്ങൾ നൽകുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയെയാണ് താൻ കാലങ്ങളായി ചോദ്യം ചെയ്യുന്നതെന്ന് അവർ വ്യക്തമാക്കി.  

വിവിധ ഭാഷകളിൽ നിന്നുള്ള സിനിമകളെ വിലയിരുത്തുമ്പോൾ ജൂറി എന്തെല്ലാം മാനദണ്ഡങ്ങളാണ് പിന്തുടരുന്നതെന്ന് താൻ പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് ഖുശ്ബു പറഞ്ഞു. ‘മറ്റുള്ളവരെപ്പോലെ എനിക്കും ചില സംശയങ്ങളുണ്ട്. എന്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ അവാർഡുകൾ നൽകുന്നത്? ഒരു സെലക്ഷൻ കമ്മിറ്റിയോ ജൂറിയോ രൂപീകരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്?’ ഖുശ്ബു ചോദിക്കുന്നു.

ചെറിയ പ്രാദേശിക സിനിമാ വ്യവസായങ്ങളിൽ നിന്നുള്ള മികച്ച ചിത്രങ്ങൾക്ക് അവാർഡ് നിർണ്ണയത്തിൽ മതിയായ പരിഗണന ലഭിക്കുന്നുണ്ടോ എന്ന ചോദ്യവും ഖുശ്ബു ഉന്നയിച്ചു. പ്രാദേശിക സിനിമകൾക്ക് പകരം ഹിന്ദി സിനിമകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പ്രവണതയെയും അവർ വിമർശിച്ചു.

ഏതെങ്കിലും ഒരു സിനിമക്ക് മികച്ച ചിത്രത്തിനുള്ള അവാർഡ് നൽകുമ്പോൾ, ചിലപ്പോൾ അതിനേക്കാൾ മികച്ച ഒരു ഒഡിയ ചിത്രം ഉണ്ടായേക്കാം. പിന്നെ എന്തുകൊണ്ട് ആ ഒഡിയ ചിത്രം വിജയിച്ചില്ല? ഒരു ഗുജറാത്തി ചിത്രം മികച്ചതാണെങ്കിൽ, എന്തുകൊണ്ടാണ് അതിന് സമ്പൂർണ്ണ വിനോദ ചിത്രം എന്ന നിലയിലുള്ള പുരസ്കാരം നൽകാത്തത്? എന്തുകൊണ്ടാണ് അത് പ്രാദേശിക സിനിമകൾക്ക് നൽകാതെ എപ്പോഴും ഹിന്ദി സിനിമകളിലേക്ക് മാത്രം പോകുന്നത്?’ ഖുശ്ബു ചോദിച്ചു. 

ചില പ്രത്യേക സിനിമകൾക്കുള്ള ജനപ്രീതിയോ അല്ലെങ്കിൽ ആ സമയത്തെ പൊതുജനങ്ങളുടെ താല്പര്യങ്ങളോ ജൂറി അംഗങ്ങളെ സ്വാധീനിക്കുന്നുണ്ടോ എന്ന് താൻ പലപ്പോഴും ചിന്തിക്കാറുണ്ടെന്നും നടി പറഞ്ഞു. എങ്കിലും സെലക്ഷൻ കമ്മിറ്റിയുടെ സത്യസന്ധതയെ പൂർണ്ണമായും തള്ളിപ്പറയാൻ അവർ തയാറായില്ല. ചിലപ്പോൾ ഈ ജൂറി അംഗങ്ങൾ ജനങ്ങളുടെ പൊതുവായ മാനസികാവസ്ഥയിലോ ആ വർഷത്തെ ഏറ്റവും വലിയ സിനിമ ഏതാണെന്ന ചിന്തയിലോ ആകർഷിക്കപ്പെടാറുണ്ടെന്ന് ഞാൻ കരുതുന്നു. എന്നാൽ സെലക്ഷൻ കമ്മിറ്റിയുടെ കാര്യത്തിൽ അഴിമതിയോ മറ്റ് എന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല’ ഖുശ്ബു കൂട്ടിച്ചേർത്തു.

മികച്ച തമിഴ് ചിത്രമായി രായനെ തിരഞ്ഞെടുത്തത് സോഷ്യൽ മീഡിയയിൽ വലിയ ഭിന്നാഭിപ്രായങ്ങൾക്ക് വഴിവെച്ചിരുന്നു. 2024ൽ പുറത്തിറങ്ങിയ മെയ്യഴകൻ, അമരൻ, മഹാരാജ തുടങ്ങിയ മികച്ച ചിത്രങ്ങൾ നിലനിൽക്കെ രായന് പുരസ്കാരം നൽകിയത് ശരിയായില്ല എന്നാണ് ഒരു വിഭാഗം പ്രേക്ഷകരുടെ വാദം.

Tags:    
News Summary - ‘രായന്‍റെ’ പുരസ്കാര നേട്ടത്തിൽ ആഞ്ഞടിച്ച് ഖുശ്ബു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.