മലയാള സിനിമയിൽ എത്രയോ മികച്ച കോംബിനേഷനുകൾ വന്നിട്ടുണ്ടെങ്കിലും മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിനോളം പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ മറ്റൊരു ജോഡി ഉണ്ടാകില്ല. നാടോടിക്കാറ്റ് (1987), പട്ടണപ്രവേശം (1988), അക്കരെ അക്കരെ അക്കരെ (1990) തുടങ്ങി നിരവധി ക്ലാസിക് ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവരാണ് ഇവർ. ഇതിൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'നാടോടിക്കാറ്റ്' ഇന്നും മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. ദാസനും വിജയനും ഒടുവിൽ ദുബായിലേക്ക് പോകാൻ ശ്രമിച്ച് മദ്രാസിൽ എത്തിപ്പെടുന്നതും അവിടെ അവർ അനുഭവിക്കുന്ന രസകരമായ പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
എന്നാൽ ഈ സിനിമയിലെ ഒരു പ്രത്യേക രംഗം ചിത്രീകരിക്കുന്നതിനിടയിൽ തനിക്ക് നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ചും മോഹൻലാലിനോട് തോന്നിയ കടുത്ത അസൂയയെക്കുറിച്ചും ശ്രീനിവാസൻ മുൻപ് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമയിൽ ദാസനും വിജയനും ദുബായിൽ എത്തി കോടീശ്വരന്മാരാകുന്നതായി കാണിക്കുന്ന ഒരു സ്വപ്നരംഗമുണ്ട്. 'കരകാണാ കടലല മേലെ' എന്ന പ്രശസ്തമായ ഗാനരംഗത്താണ് ഈ സ്വപ്നം ചിത്രീകരിച്ചിരിക്കുന്നത്. മദ്രാസിലെ മറീന ബീച്ചിൽ രാത്രിയിലാണ് ഈ പാട്ട് ഷൂട്ട് ചെയ്തത്. ജീവിതത്തിൽ അതുവരെ നൃത്തം ചെയ്യാത്ത ശ്രീനിവാസന് ഈ ഗാനരംഗത്ത് മോഹൻലാലിനൊപ്പം ചുവടുവെക്കേണ്ടി വന്നത് അത്രകണ്ട് എളുപ്പമുള്ള കാര്യമല്ലായിരുന്നു.
ജീവിതത്തിൽ താളത്തിനൊപ്പിച്ച് ശരീരം ചലിപ്പിച്ച് ശീലമില്ലാത്ത ശ്രീനിവാസൻ ചിത്രത്തിന്റെ സംവിധായകൻ സത്യൻ അന്തിക്കാടിനോട് താൻ നൃത്തം ചെയ്യാതെ മാറിനിൽക്കട്ടെയെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ദാസന്റെയും വിജയന്റെയും സ്വപ്നമായതിനാൽ ആർക്കും അതിൽ നിന്നും ഒഴിവ് ലഭിക്കില്ലെന്നും താൻ നൃത്തം ചെയ്തേ പറ്റൂ എന്നും സത്യൻ അന്തിക്കാട് കർശനമായി പറഞ്ഞു. തന്നെഴുതിയ തിരക്കഥകളിൽ വളരെ ബഹുമാനത്തോടെ പെരുമാറിയിരുന്ന സത്യൻ അന്തിക്കാടിന്റെ മറ്റൊരു മുഖമാണ് അന്ന് താൻ കണ്ടതെന്ന് ശ്രീനിവാസൻ തമാശരൂപേണ ഓർമിക്കാറുണ്ട്. രക്ഷപ്പെടാൻ മറ്റ് മാർഗങ്ങളൊന്നുമില്ലാതെ വന്നപ്പോൾ അദ്ദേഹം ഇരുണ്ട ബീച്ചിലേക്ക് മാറിനിന്നെങ്കിലും ശരീരം സ്റ്റീൽ റോഡ് പോലെ ഉറഞ്ഞുപോയിരുന്നു.
മറ്റൊരു വശത്ത് നൃത്തച്ചുവടുകൾ വളരെ അനായാസമായി പഠിച്ച് ചുറ്റുമുള്ളവരെ അത്ഭുതപ്പെടുത്തുന്ന മോഹൻലാലിനെയാണ് ശ്രീനിവാസൻ കണ്ടത്. ഇത് അദ്ദേഹത്തിൽ വലിയ അസൂയയും ദേഷ്യവും ഉണ്ടാക്കി. പെട്ടെന്ന് ഡാൻസ് മാസ്റ്റർ 'ശ്രീനിവാസൻ, റെഡിയാകൂ' എന്ന് വിളിച്ചു. നോക്കുമ്പോൾ മോഹൻലാൽ വളരെ അനായാസമായി സ്റ്റെപ്പുകൾ പരിശീലിക്കുന്നു. 'സത്യത്തിൽ അപ്പോൾ എനിക്ക് മോഹൻലാലിന്റെ മുഖത്തൊന്ന് കൊടുക്കാൻ തോന്നിപ്പോയി' ശ്രീനിവാസൻ ചിരിയോടെ ആ പഴയ ഓർമ്മ പറഞ്ഞു.
ഒടുവിൽ മറ്റു വഴികളൊന്നുമില്ലാതെ മോഹൻലാലിനും നർത്തകിമാർക്കും ഇടയിൽ പോയി നിൽക്കേണ്ടി വന്നു. അന്നത്തെ ഷൂട്ടിങിൽ എന്താണ് സംഭവിച്ചതെന്ന് തനിക്ക് കൃത്യമായ ഓർമ്മയില്ലെന്നും പലപ്പോഴും സ്റ്റെപ്പുകൾ തെറ്റിച്ചപ്പോൾ മോഹൻലാൽ ഉൾപ്പെടെയുള്ളവർ തന്നെ നോക്കി ചിരിച്ചതു മാത്രമാണ് ഓർമ്മയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ആ പാട്ട് ടെലിവിഷനിൽ വരുമ്പോൾ താൻ ടി.വി ഓഫ് ചെയ്യാറുണ്ടെന്ന രസകരമായ വെളിപ്പെടുത്തലും ശ്രീനിവാസൻ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.