‘കരിയറിൽ അവൾ സന്തോഷവതിയായിരുന്നു, പക്ഷേ വ്യക്തിപരമായ ജീവിതത്തിൽ അങ്ങനെയല്ലായിരുന്നു’; ദിവ്യ ഭാരതിയുടെ ഓർമകളിൽ മാസ്റ്റർ രാജു

ശ്രീദേവിയുടെ പിൻഗാമി എന്ന് സിനിമാലോകം വിശേഷിപ്പിച്ചിരുന്ന ദിവ്യ ഭാരതി ഇന്ത്യൻ സിനിമയിലെ അടുത്ത സൂപ്പർ താരമാകുമെന്ന് എല്ലാവരും ഉറച്ചുവിശ്വസിച്ചു. പക്ഷേ, വിധി മറ്റൊന്നാണ് കരുതിവെച്ചിരുന്നത്. സിനിമയിൽ എത്തുമ്പോൾ ദിവ്യ ഭാരതിക്ക് പ്രായം വെറും 16 വയസ്സായിരുന്നു. എന്നാൽ ആ ജീവിതം അവസാനിച്ചതാകട്ടെ 19-ാം വയസ്സിലും. വെറും മൂന്ന് വർഷം മാത്രം നീണ്ടുനിന്ന സിനിമാ ജീവിതത്തിനിടയിൽ 22 ചിത്രങ്ങളിലാണ് ദിവ്യ അഭിനയിച്ചത്. 1993 ഏപ്രിൽ 5ന് മുംബൈയിലെ അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ നിന്ന് വീണ് ദിവ്യഭാരതിയുടെ മരണത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. എന്നാൽ വലിയ വിജയങ്ങൾക്കിടയിലും വൈകാരികമായി തളർന്ന ഒരു പെൺകുട്ടിയായിരുന്നു ദിവ്യ.

ദിവ്യയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബാലതാരമായിരുന്ന മാസ്റ്റർ രാജു, അടുത്തിടെ നൽകിയ അഭിമുഖത്തിൽ നടിയെക്കുറിച്ചുള്ള ചില വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെച്ചു. ‘ദിവ്യ ഭാരതിയും പൂജ ഭട്ടും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. സിനിമക്കാരുടേതായ യാതൊരു ജാഡയുമില്ലാത്ത ദയവുള്ളവരായിരുന്നു അവർ. ഞാൻ ദിവ്യക്കൊപ്പം ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് ബാറുകളിലും ഡിസ്കോകളിലും പോയിട്ടുണ്ട്. സൽമാൻ ഖാനെപ്പോലെ തന്നെ ദിവ്യയും എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു. മണിക്കൂറുകളോളം ഞങ്ങൾ സംസാരിച്ചിരിക്കുമായിരുന്നു. യുവത്വമുള്ള ശ്രീദേവി എന്നാണ് ആളുകൾ അവളെ വിളിച്ചിരുന്നത്. വലിയൊരു കരിയർ മുന്നിലുണ്ടായിരുന്നു. സംഭവിച്ചത് വളരെ ദൗർഭാഗ്യകരമാണ്’ രാജു ഓർത്തെടുത്തു.

പ്രൊഫഷണൽ ജീവിതത്തിൽ വലിയ വിജയങ്ങൾ നേടിയിരുന്നെങ്കിലും വ്യക്തിജീവിതത്തിൽ ദിവ്യ തീർത്തും അസ്വസ്ഥയായിരുന്നു എന്ന് മാസ്റ്റർ രാജു പറഞ്ഞു. ‘അവൾ പല കാര്യങ്ങളും എന്നോട് പങ്കുവെച്ചിരുന്നു. അവൾ അതീവ ദുഃഖിതയും ഏകാകിയുമായിരുന്നു. ഇന്ന് പേരുകൾ പറഞ്ഞ് വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ അർത്ഥമില്ല. കരിയറിൽ അവൾ സന്തോഷവതിയായിരുന്നു. പക്ഷേ വ്യക്തിപരമായ ബന്ധങ്ങളിൽ അങ്ങനെയല്ലായിരുന്നു. ഇത് കാമുകന്മാരെക്കുറിച്ചല്ല, മറിച്ച് മറ്റ് ചില ആളുകളെക്കുറിച്ചാണ്. താൻ അധ്വാനിച്ചുണ്ടാക്കുന്ന പണം മറ്റുള്ളവർ ദുരുപയോഗം ചെയ്യുകയാണെന്ന് അവൾക്ക് തോന്നിയിരുന്നു. അത് അവളെ വല്ലാതെ വേദനിപ്പിച്ചു.

അതേസമയം, നിർമാതാവ് സാജിദ് നദിയാദ്‌വാലയുമായുള്ള വിവാഹത്തിൽ ദിവ്യ സമാധാനം കണ്ടെത്തിയിരുന്നതായും രാജു വ്യക്തമാക്കി. ‘തന്റെ പങ്കാളിയെക്കുറിച്ച് അവൾക്ക് നല്ല പ്രതീക്ഷകളായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള ഭാവിയിൽ അവൾ സന്തോഷം കണ്ടെത്തിയിരുന്നു. ജീവിതത്തിന്റെ ആ ഭാഗം കുഴപ്പമില്ലാത്തതായിരുന്നു. അവൾ മരിച്ചപ്പോൾ ഞാൻ ആകെ തകർന്നുപോയി. ആശുപത്രിയിൽ ആദ്യം എത്തിയതും അവസാനം അവിടെനിന്നും മടങ്ങിയതും ഞാനാണ്. അത് സംഭവിക്കാൻ പാടില്ലായിരുന്നു’ രാജു പറഞ്ഞു.

1990ൽ 'നിലാ പെണ്ണേ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ദിവ്യ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഹിന്ദി സിനിമയിലെ തിരക്കുള്ള നടിയായി മാറി. 1993 ഏപ്രിൽ 5ന് വൈകുന്നേരം തന്റെ അപ്പാർട്ട്‌മെന്റിന്റെ അഞ്ചാം നിലയിലെ ജനലിലൂടെ അവൾ താഴേക്ക് വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആ സംഭവം ഒരു അപകടമായി ഔദ്യോഗികമായി രേഖപ്പെടുത്തുകയായിരുന്നു.

Tags:    
News Summary - Master Raju recalls Divya Bharti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.