ഞ്ജരി ഫഡ്‌നിസ്
മുംബൈ: 'ജാനേ തൂ... യാ ജാനേ നാ' എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ബോളിവുഡ് താരം മഞ്ജരി ഫഡ്‌നിസ് തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ച ഒരു വിഡിയോ സിനിമാലോകത്തെയും മൃഗസ്നേഹികളെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. താൻ താമസിക്കുന്ന ഹൗസിങ് സൊസൈറ്റിയിലെ 'മൈക്കി' എന്ന് പേരുള്ള നായ ക്രൂരമായി കൊല്ലപ്പെട്ട വാർത്തയാണ് താരം കണ്ണീരോടെ പങ്കുവെച്ചത്.
2019 മുതൽ സൊസൈറ്റിയിലെ അംഗമായിരുന്ന മൈക്കി, കുടുംബം ഉപേക്ഷിച്ചതിനെത്തുടർന്ന് തെരുവിൽ അലയുകയും പിന്നീട് സൊസൈറ്റിയുടെ സംരക്ഷണയിൽ കഴിയുകയുമായിരുന്നു. വളരെ ശാന്തസ്വഭാവിയായ ഈ നായയെ കാണാതായപ്പോൾ മഞ്ജരിയും മറ്റ് താമസക്കാരും ദിവസങ്ങളോളം തിരച്ചിൽ നടത്തിയിരുന്നു. പോസ്റ്ററുകൾ പതിച്ചും സെക്യൂരിറ്റി ജീവനക്കാരോട് ചോദിച്ചും അവർ മൈക്കിക്കായി തെരച്ചിൽ തുടർന്നു.
എന്നാൽ, ഞെട്ടിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്. സൊസൈറ്റിയിലെ ഒരാൾ തന്നെ ഈ ക്രൂരകൃത്യം സമ്മതിക്കുകയായിരുന്നു. ശാന്തമായി ഉറങ്ങിക്കിടക്കുകയായിരുന്ന മൈക്കിയുടെ തലയിൽ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കുകയായിരുന്നു.
‘അടി കൊണ്ട് അവശനായ നായയെ അവർ സ്റ്റെയർകെയ്സ് ഏരിയയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. അവിടെ വെച്ച് വീണ്ടും ക്രൂരമായി മർദ്ദിച്ചു. അവന്റെ വായിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. അവശനായി കിടന്ന അവനെ ഒരു ചാക്കിൽ കെട്ടി സൊസൈറ്റിക്ക് പുറകിലെ വിജനമായ സ്ഥലത്തേക്ക് വലിച്ചെറിഞ്ഞു’. താൻ ഇപ്പോൾ ആ നായയുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും മൈക്കി ഇനിയില്ലെന്നും താരം വികാരാധീനയായി പറഞ്ഞു.
മൃഗങ്ങളോട് ക്രൂരത കാണിക്കുന്ന 'ക്രിമിനൽ മനസ്സുള്ളവർക്ക്' നിയമം ഭയപ്പെടേണ്ട അവസ്ഥ വരണമെന്ന് മഞ്ജരി ആവശ്യപ്പെടുന്നു. ഇന്ത്യയിലെ മൃഗസംരക്ഷണ നിയമങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് സുപ്രീം കോടതിയോട് അവർ അഭ്യർത്ഥിച്ചു. തങ്ങളുടെ സൊസൈറ്റിയിലെ മൈക്കിക്കായി നീതി ലഭിക്കും വരെ തങ്ങൾ പോരാടുമെന്നും മഞ്ജരി ഉറപ്പിച്ചു പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തി ഭൂമി പെഡ്‌നേക്കർ, ധനശ്രീ വർമ, റിധിമ പണ്ഡിറ്റ് തുടങ്ങി നിരവധി താരങ്ങൾ രംഗത്തെത്തി. ഇത്തരമൊരു ക്രൂരത കാട്ടിയവർക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നും, ഇന്ത്യൻ നിയമങ്ങൾ ഇത്രയധികം ദുർബലമായതിൽ വേദനയുണ്ടെന്നും താരങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. മുംബൈ പൊലീസിനും സൊസൈറ്റിയിലെ മറ്റ് അംഗങ്ങൾക്കും സഹായിച്ചവർക്കും നന്ദി അറിയിച്ച മഞ്ജരി, ഇത്തരം ദാരുണമായ സംഭവങ്ങൾ ഇനി ഒരു സൊസൈറ്റിയിലും ഉണ്ടാകരുതെന്ന് ആഹ്വാനം ചെയ്തു. മൃഗങ്ങളോടുള്ള ഈ ക്രൂരത സമൂഹത്തിന്റെ മനസ്സാക്ഷിയെയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.