പറവൂർ: നടൻ സലിം കുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാര ചടങ്ങുകൾ. മക്കളായ ചന്തുവും ആരോമലും ചേർന്ന് ചിതക്ക് തീകൊളുത്തി. മുഖ്യമന്ത്രി വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി തുടങ്ങിയവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷമാണ് സലിം കുമാറിന്റെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി അദ്ദേഹത്തിന്റെ വീടായ ലാഫിങ് വില്ലയിലേക്ക് എത്തിച്ചത്. സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും സംസ്കാര ചടങ്ങുകൾക്കായി അദ്ദേഹത്തിന്റെ വീട്ടിലെത്തി.
ചലച്ചിത്ര മേഖലയിലെ നിരവധിപേരാണ് അനുശോചനം അറിയിക്കാൻ ടൗൺഹാളിലേക്ക് നേരിട്ടെത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശൻ, സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്, എം.പി. ഹൈബി ഈഡൻ തുടങ്ങിയവർ സലിം കുമാറിന് അന്ത്യോപചാരം അർപ്പിച്ചു. സലിം കുമാറിന്റെ രണ്ട് മക്കളെയും കെട്ടിപിടിച്ച് ആശ്വസിപ്പിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വയനാട് എം.പി പ്രിയങ്ക ഗാന്ധി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയ രാഷ്ട്രീയ പ്രമുഖർ അനുശോചനം അറിയിച്ചു.
ഹാസ്യവേഷങ്ങളിലൂടെ അരങ്ങുതകർക്കുകയും, തന്റേതായ അഭിനയശൈലികൊണ്ട് ഗൗരവമുള്ള കഥാപാത്രങ്ങളിൽ അത്ഭുതം തീർക്കുകയും ചെയ്ത നടൻ സലിം കുമാറിന്റെ മൃതദേഹം അവസാന നോക്കുകാണാൻ വൻജനാവലിയാണ് പറവൂർ ടൗൺഹാളിലേക്ക് എത്തിയത്.
ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്നലെ രാവിലെയാണ് സലിം കുമാറിനെ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ രാത്രി 10.45ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 57 വയസ്സായിരുന്നു. പറവൂരിലെ വസതിയിൽ നടക്കുന്ന സംസ്കാര ചടങ്ങുകളുടെ ചെലവുകളും അനുബന്ധ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ചു. ഇതിനായി എറണാകുളം ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അന്തരിച്ച സലിം കുമാറിന് അനുശോചനം അറിയിച്ച് രാഷ്ട്രീയ മേഖലയിലെ പ്രമുഖർ രംഗത്തെത്തി. മലയാള ചലച്ചിത്ര മേഖലക്ക് നികത്താനാകാത്ത നഷ്‌ടമാണ് സലീം കുമാറിൻ്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്. മറ്റുള്ളവരിൽ നിന്നും കടം കൊള്ളാതെ തൻ്റേതായ അഭിനയശൈലി രൂപപ്പെടുത്താൻ സലിം കുമാറിനു സാധിച്ചു. അദ്ദേഹത്തിൻ്റെ സ്‌മരണ നമ്മുടെ ഹൃദയങ്ങളിൽ അണയാതെ എക്കാലവും നിലനിൽക്കുമെന്നും സലീം കുമാറിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
കലാരംഗത്തെ മികവിനൊപ്പം, സാമൂഹിക വിഷയങ്ങളിൽ സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയാനും, ജീവിതത്തിൽ എന്ത് പ്രതിസന്ധി ഉണ്ടായാലും അതിനെ ചിരിച്ചുകൊണ്ട് നേരിടുവാനും സലിം കുമാർ കാണിച്ച ആർജ്ജവത്തെ ഞാൻ ഈ അവസരത്തിൽ പ്രത്യേകം സ്മരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.
മലയാള ഹാസ്യനടൻ, എഴുത്തുകാരൻ, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ സലിം കുമാർ തന്റെ അസാധാരണ കഴിവിലൂടെ എണ്ണമറ്റ ഹൃദയങ്ങൾക്ക് ചിരിയും ഊഷ്മളതയും പകർന്നു. ഇന്ത്യൻ സിനിമക്ക് അദ്ദേഹം നൽകിയ സംഭാവന തലമുറകളോളം ഓർമ്മിക്കപ്പെടുമെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.